News - 2024

ഐഎസ് ഭീകരരില്‍ നിന്നും മോചിതമായ ക്വാരഖോഷിലെ ദേവാലയത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ 31-10-2016 - Monday

മൊസൂള്‍: ഐഎസ് തീവ്രവാദികളില്‍ നിന്നും മോചിതമായ ഇറാഖിലെ ദേവാലയത്തില്‍ 2 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിശുദ്ധ ബലി അര്‍പ്പിക്കപ്പെട്ടു. ഇറാഖിലെ മൊസൂളിനു സമീപമുള്ള ക്വാരഖോഷിലെ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിലാണു ഇന്നലെ ദിവ്യബലി അര്‍പ്പിക്കപ്പെട്ടത്. മൊസൂള്‍ അതിരൂപതയുടെ ചുമതല വഹിക്കുന്ന സിറിയന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് ബൂട്രുസ് മൊഷീയാണ് വിശുദ്ധ കൂര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത്.

"ഇന്ന് ക്വാരഖോഷ് സ്വതന്ത്രമാക്കപ്പെട്ടിരിക്കുകയാണ്. ഐഎസിനെ സൈന്യം കീഴ്‌പ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവര്‍ നേരിട്ട എല്ലാത്തരം അവഗണനകളും കഷ്ടതകളും ഇവിടെ അവസാനിക്കുകയാണെന്ന് തന്നെ പ്രതീക്ഷിക്കാം. വ്യക്തികളും, ഭരണാധികാരികളും, രാജ്യങ്ങളും തമ്മിലുള്ള വേര്‍ത്തിരിവ് അവസാനിപ്പിച്ചേ മതിയാകൂ". ആര്‍ച്ച് ബിഷപ്പ് ബൂട്രസ് മൊഷീ പറഞ്ഞു.

ക്രിസ്തു മതത്തിന്റെ ആരംഭകാലഘട്ടങ്ങളില്‍ തന്നെ ക്രൈസ്തവ വിശ്വാസത്തെ ആഴത്തില്‍ സ്വീകരിച്ച രാജ്യങ്ങളാണ് ഇറാഖും സിറിയയും. ഈ രാജ്യങ്ങളിലേക്ക് പല കാലങ്ങളിലായി കടന്ന്‍ വന്ന ഭരണാധികാരികള്‍ ആണ് ക്രൈസ്തവരെ അടിച്ചമര്‍ത്തിയത്. ഇറാഖില്‍ സദാം ഹുസൈന്റെ ഭരണകാലത്തിനു ശേഷം ശക്തമായി വേരുറപ്പിച്ച ഐഎസ്, ക്രൈസ്തവരെ ഉന്മൂലനം ചെയ്യുവാനുള്ള ശ്രമം ആരംഭിക്കുകയായിരിന്നു. ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബാഗ്ദാദി വടക്കന്‍ ഇറാഖിനേയും, കിഴക്കന്‍ സിറിയയേയും ഒരു ഇസ്ലാമിക ഖാലിഫേറ്റായി പ്രഖ്യാപിച്ചത് മൊസൂളിലെ മുസ്ലീം പള്ളിയില്‍ വച്ചാണ്.

മൊസൂളിന് 30 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ക്വാരഖോഷ് സ്ഥിതി ചെയ്യുന്നത്. ഇറാഖിലെ ക്രൈസ്തവ തലസ്ഥാനം എന്നാണ് ഇവിടെ അറിയപ്പെടുന്നത്. മൊസൂള്‍ നഗരം പൂര്‍ണ്ണമായും ഇറാഖി സേന പിടിച്ചടക്കുന്നതോടെ ഐഎസിന്റെ പതനം പൂര്‍ത്തിയാകും. ലക്ഷകണക്കിന് ഇറാഖി ക്രൈസ്തവരാണ് മൊസൂളില്‍ നിന്നും ക്വാരഖോഷില്‍ നിന്നും ഐഎസിനെ ഭയന്നു പലായനം ചെയ്തത്. തിരികെ പിടിക്കപ്പെട്ട നഗരങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ എല്ലാം തീയിട്ട് നശിപ്പിച്ച അവസ്ഥയിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇറാഖി ഗ്രൗണ്ട് ഫോഴ്‌സിന്റെ കമാന്റര്‍ ആയ ലഫ്റ്റണന്റ് ജനറല്‍ റിയാദ് ജലാലിന്റെ നേതൃത്വത്തില്‍ ക്വാരഖ്വോഷ് പട്ടണം പിടിച്ചെടുത്തത്. ഇറാഖി സേനയിലെ തന്നെ ക്രൈസ്തവരായ പോരാളികള്‍ തകര്‍ക്കപ്പെട്ട കുരിശുകള്‍ക്ക് പകരം താല്‍ക്കാലികമായി നിര്‍മ്മിച്ച കുരിശു രൂപങ്ങള്‍ ദേവാലയത്തില്‍ സ്ഥാപിച്ചു.

തങ്ങളുടെ സ്വന്തം മണ്ണിലേക്ക് തിരികെ വരുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് വിശ്വാസികള്‍ പ്രതികരിച്ചത്. ചരിത്രത്തില്‍ പലഘട്ടങ്ങളിലും ക്രൈസ്തവര്‍ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് തങ്ങളുടെ പട്ടണങ്ങളില്‍ നിന്നും ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും ഒഴിപ്പിക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു. തകര്‍ന്ന നഗരം ഉടന്‍ തന്നെ പുനര്‍നിര്‍മ്മിച്ച് വീണ്ടും താമസം ആരംഭിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ ജനത.