News

അമേരിക്കയുടെ ആദ്യ രക്തസാക്ഷി ഫാ. സ്റ്റാന്‍ലി റോഥര്‍: രക്തസാക്ഷിത്വത്തിന് മാര്‍പാപ്പയുടെ അംഗീകാരം

സ്വന്തം ലേഖകന്‍ 03-12-2016 - Saturday

വത്തിക്കാന്‍: ഗ്വാട്ടിമാലയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ രക്തസാക്ഷിത്വം മാര്‍പാപ്പ അംഗീകരിച്ചു. ഇതു സംബന്ധിക്കുന്ന തീരുമാനം വത്തിക്കാന്‍ ഇന്നലെയാണ് പരസ്യപ്പെടുത്തിയത്. അമേരിക്കയില്‍ ജനിച്ച കത്തോലിക്ക സഭയുടെ ആദ്യത്തെ രക്തസാക്ഷിയെന്ന ചരിത്രപരമായ നേട്ടം കൂടിയാണ് പ്രഖ്യാപനത്തിലൂടെ ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ പേരില്‍ കുറിക്കപ്പെടുന്നത്. ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ രക്തസാക്ഷിത്വം സഭ അംഗീകരിച്ചതിനെ തുടര്‍ന്നു അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

1935 മാര്‍ച്ച് 27-നു ഒക്‌ലഹോമയ്ക്ക് സമീപമുള്ള ഒക്കാര്‍ച്ചേയിലാണ് സ്റ്റാന്‍ലി റോഥര്‍ ജനിച്ചത്. ഒക്‌ലഹോമ അതിരൂപതയിലെ വൈദികനായി തന്റെ സേവനം ആരംഭിച്ച ഫാദര്‍ റോഥര്‍, 1968-ല്‍ ഗ്വാട്ടിമാലയിലെ സാന്റിയാഗോ അറ്റിറ്റ്ലന്‍ എന്ന ഗ്രാമത്തിലേക്കു സുവിശേഷ പ്രഘോഷണത്തിനും മിഷന്‍ പ്രവര്‍ത്തനത്തിനുമായി കടന്നുചെന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ ഗ്രാമീണരുടെ പ്രിയങ്കരനായി മാറി. ഗ്രാമീണ ജനതയുടെ ഉന്നമനത്തിനും അവരെ ശുശ്രൂഷിക്കുവാനും തന്റെ സമയം ചെലവഴിച്ച ഫാദര്‍ റോഥര്‍ അവിടെ ആശുപത്രിയും, സ്‌കൂളും, ഒരു കത്തോലിക്ക റേഡിയോ സ്‌റ്റേഷനും സ്ഥാപിച്ചു.

തങ്ങളുടെ ഗ്രാമത്തേയും, അതിലെ അംഗങ്ങളേയും ഏറെ സ്‌നേഹിച്ചിരുന്ന ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ ഗ്രാമവാസികള്‍ സ്‌നേഹപൂര്‍വ്വം 'പാദ്രേ ഫ്രാന്‍സിസ്‌കോ' എന്നാണ് വിളിച്ചിരുന്നത്. ഗ്വാട്ടിമാലയിലെ സര്‍ക്കാരിനെതിരെ പോരാടിയ ഇടത് റിബലുകള്‍ക്ക് ഗ്രാമീണരുടെ പിന്‍തുണ ലഭിച്ചിരുന്നു. ഗ്രാമീണരുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ ഇക്കാരണത്താല്‍ തന്നെ സംശയത്തിന്റെ കണ്ണിലൂടെയാണ് സര്‍ക്കാര്‍ സൈന്യം വീക്ഷിച്ചിരുന്നത്. രൂക്ഷമായ സംഘര്‍ഷങ്ങള്‍ നടന്ന സമയത്ത് സുരക്ഷ മുന്‍ നിര്‍ത്തി ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ മടങ്ങി പോയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏറെ സ്‌നേഹിക്കുന്ന ജനങ്ങളുള്ള ഗ്വാട്ടിമാലയിലേക്ക് അദ്ദേഹം മടങ്ങിയെത്തി.

ഇതിനിടെ രാജ്യത്തെ കത്തോലിക്ക സഭ റിബലുകളെ സഹായിക്കുകയാണെന്ന ആരോപണവുമായി സൈന്യം രംഗത്തു വന്നു. 1981 ജൂലൈ 28-ന് അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിന്റെ സമീപത്തുള്ള താമസസ്ഥലത്തു വച്ചു പട്ടാളത്തിന്റെ വെടിയേറ്റ് ഫാദര്‍ സ്റ്റാന്‍ലി റോഥര്‍ രക്തസാക്ഷിയായി. ഇതേ ദിവസം തന്നെ 13 പേരെയും പട്ടാളം വെടിവയ്പ്പില്‍ കൊന്നിരിന്നു. ഒക്‌ലഹോമയിലേക്ക് എത്തിച്ച ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ മൃതശരീരത്തില്‍ നിന്നും ഹൃദയം വേര്‍പ്പെടുത്തി അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്ന ഗ്രാമീണരുടെ ദേവാലയത്തില്‍ സ്ഥാപിക്കുവാനുള്ള സമ്മതം ഫാദര്‍ റോഥറിന്റെ കുടുംബാംഗങ്ങള്‍ നല്‍കി.

36 വര്‍ഷം നീണ്ട ഗ്വാട്ടിമാലയിലെ ആഭ്യന്തയുദ്ധത്തില്‍ രക്തസാക്ഷികളായ 78 പേരുടെ പട്ടികയില്‍ ഫാദര്‍ സ്റ്റാന്‍ലി റോഥറിന്റെ പേരും സ്ഥാനം പിടിച്ചു. 1996-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഗ്വാട്ടിമാലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നാമകരണ നടപടികള്‍ക്കായി രാജ്യത്തെ മെത്രാന്‍മാര്‍ പേരുകള്‍ നല്‍കുകയായിരിന്നു. ഗ്വാട്ടിമാലയില്‍ 1960 മുതല്‍ 1996 വരെ നീണ്ടു നിന്ന ആഭ്യന്തകലാപത്തില്‍ വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ള നിരവധി കത്തോലിക്ക വിശ്വാസികള്‍ക്കാണു ജീവന് നഷ്ടമായത്.

ഫാദര്‍ സ്റ്റാന്‍ലി റോഥറിനെ കൂടാതെ സ്പാനീഷ് ആഭ്യന്തയുദ്ധത്തില്‍ കൊല്ലപ്പെട്ട ഫാദര്‍ വിസെന്റി ക്യൂറാള്‍ട് ലോററ്റ്, ലിത്വാനിയിലെ ആര്‍ച്ച് ബിഷപ്പ് തിയോഫിലസ് മാറ്റിലിയോണിയസ് എന്നിവരുടെ രക്തസാക്ഷിത്വത്തിനും എട്ടുപേരുടെ ദൈവദാസ പദവിക്കും മാര്‍പാപ്പ അംഗീകാരം നല്കിയിട്ടുണ്ട്.