Tuesday Mirror

ശാസ്ത്രത്തിന് മുന്നില്‍ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ഗ്വാഡലൂപ്പ മാതാവ്‌: ചരിത്രത്തിലൂടെ ഒരു യാത്ര

സ്വന്തം ലേഖകന്‍ 12-12-2023 - Tuesday

ഇന്ന് ഡിസംബര്‍ 12. ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ കൊണ്ടാടുന്ന സുദിനം. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് പരിശുദ്ധ കന്യകാമറിയം മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ ക്രിസ്തീയ വിശ്വാസത്തെ ആഴമായി ഉറപ്പിച്ചത്. 'ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പെ' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലും വലിയ പ്രതീക്ഷയും, വിശ്വാസതീഷ്ണതയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കുന്നത്.

1531-ല്‍ ആണ് കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് പരിശുദ്ധ അമ്മ ദര്‍ശനം നല്‍കുന്നത്. 'അസ്റ്റക്' എന്ന ഗോത്രവിഭാഗത്തില്‍ നിന്നും കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട തദ്ദേശീയനായ കര്‍ഷകനായിരുന്നു ജുവാന്‍ ഡിഗോ. കര്‍ഷകനായിരുന്ന ജുവാന്‍ ഡിഗോയുടെ ജീവിതം ക്ലേശപൂര്‍വ്വമുള്ളതായിരുന്നു. തന്റെ ഗ്രാമത്തിൽ നിന്ന് മെക്സിക്കോ നഗരിയിലേക്ക് യാത്രചെയ്യുമ്പോഴാണ് ടെപെയക് മലനിരകളില്‍ വെച്ചു ജുവാന്‍ ഡിഗോക്കു പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്. ജനതയോടുള്ള സ്നേഹം പരിശുദ്ധ അമ്മ തന്റെ പ്രത്യേക്ഷപ്പെടലില്‍ വെളിപ്പെടുത്തി. സ്ഥലത്ത് ഒരു ആരാധനാലയം നിര്‍മ്മിക്കണം എന്നു പരിശുദ്ധ അമ്മ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജുവാൻ ഒട്ടും താമസിയാതെ ബിഷപ്പിനെ ചെന്നു കണ്ട് ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. എന്നാല്‍ ബിഷപ്പ് ജുവാന്റെ വാക്കുകള്‍ വിശ്വസിച്ചില്ല. കണ്ട കാര്യങ്ങള്‍ വിശ്വസിക്കുന്നതിനായി എന്തെങ്കിലും തെളിവ് കൊണ്ട് വരുവാനാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. ബിഷപ്പ് തന്റെ വാക്കുകള്‍ അവിശ്വസിച്ചല്ലോ എന്ന വേദനയില്‍ ജുവാന്‍ മടങ്ങി.

അടുത്ത ദര്‍ശനം അവന് ഉണ്ടായത് ഡിസംബര്‍ 12നായിരിന്നു. ബിഷപ്പ് തെളിവ് ആവശ്യപ്പെടുന്നുവെന്ന് ജുവാൻ പരിശുദ്ധ അമ്മയോട് പറഞ്ഞു. കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന പ്രത്യേക തരം പൂക്കള്‍ ശേഖരിക്കാനാണ് പരിശുദ്ധ അമ്മ ജുവാനോട് ആവശ്യപ്പെട്ടത്. സാധാരണയായി ആ പുഷ്പങ്ങള്‍ അവിടെ കാണപ്പെടുന്നവയല്ലായിരുന്നു, മാത്രമല്ല അപ്പോള്‍ ആ പൂക്കള്‍ വിരിയുന്ന സമയവും അല്ലായിരുന്നു. ആ അത്ഭുതപുഷ്പങ്ങൾ തന്റെ വിലകുറഞ്ഞ അങ്കിയിൽ ശേഖരിച്ച് ബിഷപ്പിനെ കാണിക്കാന്‍ ജുവാന്‍ അരമനയില്‍ എത്തി. അവന്‍ തന്റെ അങ്കി വിടർത്തിയപ്പോൾ അതിവിശിഷ്ടമായ സുഗന്ധം പരത്തിക്കൊണ്ട് റോസാപ്പൂക്കൾ തറയിൽ വീണു. കുപ്പായത്തിൽ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്യപ്പെട്ടിരുന്നു.

ഇത് കണ്ടു പശ്ചാത്താപ പരവശനായ ബിഷപ്പ് തന്റെ തെറ്റ് ഏറ്റുപറഞ്ഞു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. ആ സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ആ ചിത്രത്തില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്.

ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ ചിത്രത്തെ കുറിച്ചു ഇന്നും വിസ്മയാവഹമായ നാല് വസ്തുതകള്‍

1) മനുഷ്യരാല്‍ പകര്‍ത്തുവാന്‍ കഴിയാത്തത്

വളരെ ഗുണം കുറഞ്ഞതും പരുപരുത്ത പ്രതലത്തോട് കൂടി ധരിക്കുവാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒന്നാണ് ആ വസ്ത്രം. കാലങ്ങളോളം നീണ്ടു നില്‍ക്കുന്ന ഒരു ചിത്രം അതില്‍ വരക്കുവാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും ഈ തുണിയില്‍ പരിശുദ്ധ മാതാവിന്റെ ചിത്രം കാലങ്ങളായി നിലനില്‍ക്കുന്നു. പ്രസ്തുത തുണിയുടെ പ്രതലത്തില്‍ യാതൊരുവിധ സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടില്ലായിരുന്നു എന്ന് ഇത് പരിശോധിച്ച ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുണിയില്‍ മാതാവിന്റെ ചിത്രം ഉള്‍കൊള്ളുന്ന പ്രതലത്തില്‍ തൊടുമ്പോള്‍ സില്‍ക്കില്‍ തൊടുന്നത് പോലെയാണ് തോന്നുക, എന്നാല്‍ പരിശുദ്ധ അമ്മയുടെ ചിത്രമില്ലാത്ത ഭാഗം മുഴുവന്‍ പരുക്കനായി തന്നെ തുടരുന്നു.

1970-മുതല്‍ ഇതില്‍ ഇന്‍ഫ്രാറെഡ് ഫോട്ടോഗ്രാഫി വിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ പറഞ്ഞത്, ഇതില്‍ ബ്രഷിന്റെ പാടുകള്‍ ഒന്നും തന്നെ ഇല്ലെന്നാണ്. അതായത് ഒരു നിമിഷം കൊണ്ട് മുഴുവനായും ആ ചിത്രം തുണിയില്‍ പതിപ്പിച്ചുവെന്ന്‍ സാരം. ഫ്ലോറിഡ സര്‍വ്വകലാശാലയിലെ ബയോ-ഫിസിസ്റ്റ് ആയ ഡോ. ഫിലിപ്പ് കല്ലാഹന്‍ ആണ് അത്ഭുതകരമായ ഈ കാര്യം കണ്ടുപിടിച്ചത്. പരിശുദ്ധ മാതാവിന്റെ ചര്‍മ്മത്തിന്റെ രചനാസംവിധാനവും വര്‍ണ്ണശബളിമയും ആര്‍ക്കും അനുകരിച്ചു സൃഷ്ടിക്കുവാന്‍ സാധിക്കാത്തതാണെന്ന് അദ്ദേഹം പറയുന്നു:

"ആ ചിത്രപ്പണി മനുഷ്യകരങ്ങള്‍ക്ക് സാധിക്കാത്തതാണ്. എന്നാല്‍ പക്ഷികളുടേയും, ചിത്രശലഭങ്ങളുടേയും ചിറകിലും, ചിലതരം വണ്ടുകളുടെ മുന്‍ ചിറകുകളിലും കാണുന്ന തരത്തിലുള്ള വര്‍ണ്ണശബളിമ പ്രകൃതിയില്‍ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. മാതാവിന്റെ ആ ചിത്രത്തില്‍ നോക്കികൊണ്ട് പതുക്കെ പതുക്കെ പുറകിലേക്ക് പോകുമ്പോള്‍ ആ ചായക്കൂട്ടും പ്രതലവും തമ്മില്‍ ഇഴുകിചേരുന്നതായും, അത്ഭുതകരമായി മാതാവിന്റെ രൂപം തെളിഞ്ഞു വരുന്നതായും കാണാം".

"ഒരു വ്യക്തി നോക്കുന്ന കോണുകള്‍ അനുസരിച്ച് ചിത്രത്തിന്റെ വര്‍ണ്ണശബളിമ ചെറിയ തോതില്‍ വ്യത്യാസപ്പെടുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ അതിലുള്ള വര്‍ണ്ണങ്ങള്‍ മൃഗങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും ധാതുക്കളില്‍ നിന്നുമുള്ള ഘടകങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതല്ലെന്ന് മനസ്സിലാക്കാം. പരിശുദ്ധ അമ്മയുടെ ഈ ചിത്രം ശാസ്ത്രത്തിന് മുന്നില്‍ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു". ഡോ. ഫിലിപ്പ് കല്ലാഹന്‍ പറഞ്ഞ വാക്കുകളാണിവ.

2) ചിത്രം സമയത്തിലും, ഗുണത്തിലും എല്ലാറ്റിനെയും അതിജീവിച്ച് നിലനില്‍ക്കുന്നു.

'ചിത്രം എങ്ങനെയോ വ്യാജമായി ഉണ്ടാക്കിയതാണ്'- ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ഒരു പ്രധാന ആരോപണമാണ് ഇത്. എന്നാല്‍ പലപ്പോഴും ചിത്രത്തിന്റെ തനി പകര്‍പ്പുകള്‍ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, അപ്പോഴൊക്കെ യഥാര്‍ത്ഥ ചിത്രത്തിന് യാതൊരു മങ്ങലും സംഭവിച്ചിട്ടുള്ളതായി കണ്ടിട്ടില്ല. അതേ സമയം അതിന്റെ പകര്‍പ്പുകള്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ നശിച്ചുപോയിട്ടുമുണ്ട്.

18-മത്തെ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിഗൂല്‍ കബെര എന്ന ചിത്രകാരനാണ് ഇതിന്റെ ഏറ്റവും പ്രസിദ്ധമായ മൂന്ന്‍ പകര്‍പ്പുകള്‍ ഉണ്ടാക്കിയത്. ഇത് അദ്ദേഹം ഒരെണ്ണം മെത്രാപ്പോലീത്തക്കും, ഒരെണ്ണം മാര്‍പാപ്പാക്കും, പിന്നീട് പകര്‍പ്പുകള്‍ ഉണ്ടാക്കുവാനായി ഒരെണ്ണം തനിക്കും സൂക്ഷിച്ചു. ഏറ്റവും നല്ല പ്രതലങ്ങളില്‍ പോലും ഇതിന്റെ പകര്‍പ്പുകള്‍ ഉണ്ടാക്കുവാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.

“ഏറ്റവും പ്രഗല്‍ഭനായ ഒരു കലാകാരന്‍ ഗുണം കുറഞ്ഞ കാന്‍വാസില്‍, ലഭ്യമായ നാല് തരം ചായങ്ങള്‍ ഉപയോഗിച്ച് ഈ വിശുദ്ധ ചിത്രത്തെ പകര്‍ത്തുവാന്‍ ശ്രമിക്കുകയാണെകില്‍, ഒരുപാട് കഠിനമായ പരിശ്രമത്തിനു ശേഷം ആ കലാകാരന് താന്‍ പരാജയപ്പെട്ടതായി സമ്മതിക്കേണ്ടി വരും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വാര്‍ണിഷ് ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള നിരവധി പകര്‍പ്പുകളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.”

എണ്ണമറ്റ പകര്‍പ്പ്കളെ അപേക്ഷിച്ച് കൂടുതല്‍ കാലത്തോളം കേട് കൂടാതെയിരിക്കുന്നുവെന്ന ഇതിന്റെ പ്രത്യേകതയെക്കുറിച്ച് മെക്സിക്കോയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഭൗതീക ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. അഡോള്‍ഫോ ഒറോസ്കോ പ്രതികരിച്ചിരിന്നു. 1789-ല്‍ ഇതിന്റെ ഒരു പകര്‍പ്പ് അദ്ദേഹം പ്രതലത്തില്‍ തന്നെ ഉണ്ടാക്കി, ആ സമയത്ത് ലഭ്യമായ ഏറ്റവും നല്ല സാങ്കേതികവിദ്യയായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിനെ ഒരു ഗ്ലാസ്സ് കവചത്തില്‍ പൊതിഞ്ഞു യഥാര്‍ത്ഥ വസ്ത്രത്തിന് സമീപം വെച്ചു. പെയിന്‍റിംഗ് കഴിഞ്ഞ ഉടനെ അത് കാണുവാന്‍ മനോഹരമായിരുന്നു. എന്നാല്‍ 8 വര്‍ഷം കഴിഞ്ഞപ്പോഴേക്കും മെക്ക്കോയിലെ ചൂടും ഉഷ്ണവും കാരണം അതിന്റെ ചായം മങ്ങിപോവുകയും, നൂലുകള്‍ പൊട്ടുകയും ചെയ്തു.

എന്നാല്‍ ഒരു സംരക്ഷണവും ഇല്ലാതെ യാതൊരുവിധ കേടുപാടുംകൂടാതെ പരിശുദ്ധ അമ്മയുടെ ചിത്രം നിലനില്‍ക്കുന്നു എന്നുള്ള വസ്തുതക്ക് ശാസ്ത്രത്തിനു യാതൊരു വിശദീകരണവും തരുവാനില്ല എന്ന് ഡോ. അഡോള്‍ഫോ ഒറോസ്കോ പറഞ്ഞു. ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൊണ്ടിട്ടും, ദേവാലയത്തിനു ചുറ്റുമുള്ള ചൂടും, ഉപ്പ്കലര്‍ന്ന വായുവും ഏറ്റിട്ടും ഈ ചിത്രത്തിനു യാതൊന്നും സംഭവിച്ചിട്ടില്ല.

3) വസ്ത്രത്തില്‍ പതിഞ്ഞിരിക്കുന്ന രൂപം ഒരു മനുഷ്യ ശരീരത്തിന്റേതായ പ്രത്യേകതകള്‍ കാണിക്കുന്നു.

ശാസ്ത്രസമൂഹം ഈ കണ്ടുപിടിത്തത്തിലാണ് ശരിക്കും അമ്പരന്നു പോയത്. 1979-ല്‍ ഡോ കല്ലാഹന്‍ ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വസ്ത്രത്തിലെ പരിശുദ്ധ അമ്മയുടെ ചിത്രം പരിശോധിച്ചപ്പോള്‍ അത്ഭുതാവഹമായ ഒരു കാര്യം കണ്ടെത്തി, ഈ തുണി എപ്പോഴും ഒരേ ഊഷ്മാവ് തന്നെ നിലനിര്‍ത്തുന്നു. അതായത് ജീവിക്കുന്ന ഒരു മനുഷ്യ ശരീരത്തിന്റെ അതേ താപനിലയായ 98.6 ഡിഗ്രി ഫാരന്‍ഹീറ്റ് (36.6-37 ഡിഗ്രി സെല്‍ഷ്യസ്) എപ്പോഴും നിലനിര്‍ത്തുന്നു.

മെക്സിക്കന്‍ ഗൈനക്കോളജിസ്റ്റായ ഡോ. കാര്‍ലോസ് ഫെര്‍ണാണ്ടസ് ഡെ കാസ്റ്റില്ലോ വസ്ത്രത്തിലെ പരിശുദ്ധ അമ്മയുടെ രൂപം പരിശോധിച്ചപ്പോള്‍, മാതാവിന്റെ ഗര്‍ഭപാത്രത്തിനു സമീപമായി നാല് ഇതളുകളുള്ള ഒരു പുഷ്പം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അസ്റ്റെക്ക്സ് ആ പുഷ്പത്തെ ‘നാഹൂയി ഒല്ലിന്‍’ എന്നാണ് വിളിച്ചത്, സൂര്യന്റേയും, സമൃദ്ധിയുടേയും പ്രതീകമാണ് ഈ പുഷ്പം. കൂടുതല്‍ പരിശോധനയില്‍ ആ ചിത്രത്തിലെ മാതാവിന്റെ ശരീരത്തിന്റെ അളവുകള്‍ പ്രസവമടുത്ത ഒരു സ്ത്രീയുടെ ശരീരഅളവുകള്‍ക്ക് തുല്യമായിരുന്നു എന്ന വസ്തുതയും ഡോ. കാസ്റ്റില്ലോ കണ്ടെത്തി.

4) നശിപ്പിക്കുവാന്‍ കഴിയാത്തതായി നിലകൊള്ളുന്നു.

നൂറ്റാണ്ടുകള്‍ക്കിടയില്‍ ഈ ചിത്രത്തിന് ഭീഷണി ഉയര്‍ത്തുന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളെ നേരിടേണ്ടതായി വന്നു. 1785-ല്‍ ഒരു ജോലിക്കാരന്‍ ഈ ചിത്രത്തിന്റെ ചില്ല് കവചം വൃത്തിയാക്കുന്നതിനിടക്ക്‌ 50% ത്തോളം നൈട്രിക് ആസിഡ്‌ അടങ്ങുന്ന രാസലായനിയുടെ ഒരു വലിയ ഭാഗം അവിചാരിതമായി ഈ ചിത്രത്തില്‍ വീഴുവാന്‍ ഇടയായി. അപ്പോള്‍ തന്നെ ആ ചിത്രവും മറ്റു ഭാഗങ്ങളും ദഹിച്ചുപോയി. എങ്കിലും 30 ദിവസങ്ങള്‍ക്കിടയില്‍ അത് വീണ്ടും പൂര്‍വ്വസ്ഥിതി കൈവരിച്ചു. പരിശുദ്ധ അമ്മയുടെ ചിത്രമില്ലാത്ത ഭാഗങ്ങളില്‍ ചില ചെറിയ പാടുകള്‍ ഒഴിച്ചാല്‍ ആ വസ്ത്രം തീര്‍ത്തും സുരക്ഷിതമാണ്.

1921-ല്‍ പൗരോഹിത്യ-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ഒരാള്‍ 29 ഡൈനാമിറ്റ് സ്റ്റിക്കുകള്‍ അടങ്ങുന്ന ഒരു ബോംബ്‌ റോസാപുഷപങ്ങള്‍ നിറഞ്ഞ ഒരു ചെടിച്ചട്ടിയില്‍ നിക്ഷേപിച്ച ശേഷം അത് പരിശുദ്ധ അമ്മയുടെ ചിത്രത്തിന് മുന്‍പിലായി വെച്ചു. ആ സ്ഫോടനത്തില്‍ സ്ഫോടന സ്ഥലത്ത് നിന്നും 150 മീറ്ററുകള്‍ അകലെയുള്ള ജനലുകള്‍ വരെ തകര്‍ന്നു. എന്നാല്‍ ഈ ചിത്രവും അതടങ്ങുന്ന കവചവും യാതൊരു കുഴപ്പവും കൂടാതെ നിലകൊണ്ടു.

ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച ജുവാന്‍ ഡിഗോയെ കത്തോലിക്ക സഭ 2002-ല്‍ വിശുദ്ധനായി പ്രഖ്യാപിച്ചിരിന്നു. ഇന്ന്‍ ലോകത്തിന് മുന്നില്‍ വലിയൊരു സാക്ഷ്യമായി ഗ്വാഡലൂപ്പെയിലെ മാതാവിന്റെ ചിത്രം നിലനില്‍ക്കുകയാണ്. ശാസ്ത്രഗവേഷകര്‍ക്കോ നിരീശ്വരവാദികള്‍ക്കോ ഉത്തരം കഴിയാന്‍ സാധിക്കാത്ത ഒരു വസ്തുതയായി തന്നെ ഇത് നിലനില്‍ക്കുന്നു.

(Originally Published On 12th December 2016

Updated on 15 December 2022)


Related Articles »