India - 2024

മധ്യപൂര്‍വേഷ്യയിലെ സഭാപീഡനത്തിനെതിരെ ലോകമനസാക്ഷി ഉണരണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 12-12-2016 - Monday

കൊച്ചി: മധ്യപൂര്‍വേഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന സഭാപീഡനങ്ങളെ ഗൗരവമായി കാണണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭാമക്കള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയുണ്ടാകുന്ന ശക്തമായ അതിക്രമങ്ങള്‍ക്കെതിരെ ലോകമനസാക്ഷി ഉണരണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. സീറോ മലബാര്‍ സഭയിലെ രജത, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍.

സീറോ മലബാര്‍ സഭയുടെ സഹോദരീസഭയായ കല്‍ദായ സഭ മധ്യപൂര്‍വേഷ്യയില്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകളാണു മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. അന്ത്യോക്യന്‍ പാരമ്പര്യത്തിലുള്ള സിറിയന്‍ സഭ അനുഭവിക്കുന്ന പീഡനങ്ങളും നിരവധിയാണ്. ഈജിപ്തിലെ കോപ്റ്റിക് സഭയുടെ ആസ്ഥാനദേവാലയത്തോടു ചേര്‍ന്നുള്ള സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ കഴിഞ്ഞ ദിവസം ദിവ്യബലിയര്‍പ്പണത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 25 പേര്‍ കൊല്ലപ്പെട്ട സംഭവം ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്നതാണ്.

പീഡനങ്ങള്‍ക്കിരയാകുന്ന സഭകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ നമുക്കു കടമയുണ്ട്. യമനില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി നയതന്ത്ര കാര്യാലയങ്ങളുടെ ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം, അദ്ദേഹത്തിനായി തീക്ഷ്ണമായി പ്രാര്‍ഥിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.

സീറോ മലബാര്‍ ക്ലര്‍ജി കമ്മീഷന്‍ സംഘടിപ്പിച്ച ജൂബിലേറിയന്‍ സംഗമത്തില്‍, ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജിമ്മി കര്‍ത്താനം എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി ആഘോഷിക്കുന്ന വൈദികര്‍ ഒരുമിച്ചു ചേര്‍ന്നു ദിവ്യബലിയര്‍പ്പണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.