പാലാ: ദൈവം മനുഷ്യനു സ്വാതന്ത്ര്യം നൽകിയത് അവന്റെ ഇഷ്ടമനുസരിച്ച് ജീവിക്കാനല്ലെന്നും മറിച്ച്, സ്വാതന്ത്ര്യം നൽകിയവന്റെ ഇഷ്ടമനുസരിച്ച് ജീവിക്കാനാണെന്നും പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. പാലാ രൂപത ബൈബിൾ കൺവൻഷന്റെ നാലാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
"സ്നേഹം പങ്കുവച്ചുകൊണ്ടാവണം ഈശോയെ നാം പ്രഘോഷിക്കേണ്ടത്. വചനത്തോടു കൂടെയായിരിക്കുമ്പോഴാണ് ദൈവഹിതം തിരിച്ചറിയുന്നത്. കാരണം, വചനം ദൈവമാണ്. വചനം ഒരിക്കലും പരാജയപ്പെടുന്നില്ല. ദൈവം സ്നേഹമാണ്. സ്നേഹമാകാനും സ്നേഹമേകാനുമുള്ള വിളിയാണ് സ്വാതന്ത്ര്യം. വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്, പ്രവൃത്തിയിലാണ്". ബിഷപ്പ് പറഞ്ഞു,
പാലാ രൂപത ചാൻസലർ ഫാ. ജോസ് കാക്കല്ലിൽ, പൂഞ്ഞാർ ഫൊറോനാ പള്ളി വികാരി ഫാ. അഗസ്റ്റിൻ തെരുവത്ത്, രാമപുരം ഫൊറോനാപള്ളി വികാരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ, ഭരണങ്ങാനം ഫൊറോനാ പള്ളി വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി തുടങ്ങിയവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു.