Thursday Mirror

ക്രിസ്തുമസ് രാത്രിയില്‍ ആത്മഹത്യ ചെയ്യുവാന്‍ ഹോട്ടലിൽ മുറിയെടുത്ത ജൂതമത വിശ്വാസി ഇന്ന് ക്രിസ്തുവിനെ പ്രഘോഷിക്കുന്നു

സ്വന്തം ലേഖകന്‍ 25-12-2018 - Tuesday

വാഷിംഗ്ടണ്‍: ആത്മഹത്യ ചെയ്യുവാന്‍ വേണ്ടി ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ ജൂതമത വിശ്വാസിയായ ഇലിയോട്ടോ ഒസോവിറ്റ് ഒരിക്കലും താന്‍ ക്രിസ്തുവിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ആകര്‍ഷിക്കപ്പെടുവാന്‍ പോകുകയാണെന്ന് കരുതിയിരിന്നില്ല. ഒരു ടൂറിസ്റ്റ് കമ്പനിയില്‍ ഗൈഡായിട്ടായിരിന്നു ഒസോവിറ്റ് ജോലി നോക്കിയിരുന്നത്. കമ്പനി പ്രേരിപ്പിച്ചതു പ്രകാരം പല പാപകരമായ ഇടപാടുകളിലും അദ്ദേഹം ചെന്നുപെട്ടിരുന്നു.

ഒസോവിറ്റിന്റെ പല സ്വഭാവ വൈകൃതങ്ങളിലും സഹികെട്ട ഭാര്യ, അദ്ദേഹത്തെ വീടിനു പുറത്താക്കി. ജീവിത പ്രശ്‌നങ്ങളും പാപത്തിന്റെ കറകളും ഒസോവിറ്റോയെ ആത്മഹത്യ പ്രവണതയിലേക്ക് നയിച്ചു. 1996 ക്രിസ്തുമസ് ദിനത്തില്‍ ആത്മഹത്യ ചെയ്യാം ഉറച്ച തീരുമാനവുമായി ഒസോവിറ്റ്, ഒരു ഹോട്ടലില്‍ മുറിയെടുത്തു. ക്രിസ്തുമസ് ആഘോഷത്തില്‍ എല്ലാവരും മുഴുകുന്ന സമയം സ്വയം വെടിവച്ചു മരിക്കാം എന്നതായിരുന്നു ഒസോവിറ്റിന്റെ തീരുമാനം.

ഹോട്ടല്‍ മുറിയില്‍ പ്രവേശിച്ച ഒസോവിറ്റ് വളരെ യാദൃശ്ചികമായി ബൈബിള്‍ കണ്ടു. ഗിദയോന്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന ദൈവവചനം പ്രചരിപ്പിക്കുന്നതിനായി റൂമുകളില്‍ നല്‍കിയിരിന്ന ബൈബിളായിരിന്നു അത്. അദ്ദേഹം ബൈബിള്‍ തുറന്നു. വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിന്റെ 14-ാം അധ്യായത്തിലെ 27-ാം വാക്യമാണ് അദ്ദേഹം കണ്ടത്. "ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ". ഈ തിരുവചനങ്ങള്‍ വായിച്ച ഒസോവിറ്റിന്റെ മനസിലേക്ക് സ്വര്‍ഗീയ സമാധാനം ഒഴുകിയെത്തി.

ചുരുങ്ങിയ നിമിഷങ്ങള്‍ക്കകം തന്നെ പ്രത്യാശയുടെ നാമ്പ് ഒസോവിറ്റ് എന്ന പാപിയില്‍ മുളച്ചു. ദൈവത്തിന്റെ സമാധാനം ക്രിസ്തുവിലൂടെ തന്നിലേക്ക് ഒഴുകി എത്തുന്നതായി മനസിലാക്കിയ ഒസോവിറ്റ്, പാപകരമായ എല്ലാ സാഹചര്യങ്ങളോടും വിട പറഞ്ഞു. പാപത്തിന് കാരണമായ ടൂര്‍ കമ്പനിയിലെ ജോലി തന്നെ അദ്ദേഹം ഉപേക്ഷിച്ചു. ക്രിസ്തുവിനെ തന്റെ രക്ഷിതാവും, കര്‍ത്താവുമായി സ്വീകരിച്ച ഒസോവിറ്റ് ഫ്രൂട്ട്‌ലാന്റ് ബൈബിള്‍ കോളജില്‍ ചേര്‍ന്ന് സുവിശേഷകനാകുവാന്‍ ദൈവവചനം പ്രത്യേകമായി പഠിക്കുവാന്‍ ആരംഭിച്ചു. പിണക്കത്തിലായിരുന്ന ഭാര്യയോട് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അദ്ദേഹം രമ്യതപ്പെട്ടു.

ഇത് കൊണ്ടൊന്നും ആ ജൂത വിശ്വാസിയുടെ പരിവര്‍ത്തനം അവസാനിച്ചില്ല. ഒസോവിറ്റ് തന്റെ മക്കളോടൊപ്പം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയായില്‍ സുവിശേഷവുമായി കടന്നു ചെന്ന ഇവര്‍ അനേകരുടെ മാനസാന്തരത്തിന് കാരണമായി. വിവിധ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും അനേകരെ രക്ഷയുടെ മാര്‍ഗത്തിലേക്ക് ചേര്‍ക്കുവാനും ഒസോവിറ്റിനായി. ഒരു ക്രിസ്തുമസ് രാത്രിയില്‍ തന്റെ മനസിലേക്ക് കടന്നു വന്ന ദൈവപുത്രന്റെ സമാധാനം ലോകത്തിനു പകര്‍ന്നു നല്‍കുവാന്‍ ഇന്നും ഒസോവിറ്റ് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്.

--Originally Published On 27/12/17--


Related Articles »