Wednesday Mirror
പാപത്തിന്റെ വഴിയില്‍ നിന്ന് ക്രിസ്തുവിന്റെ സ്നേഹം മനസ്സിലാക്കി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഖമർറുഷ് പോരാളികള്‍
സ്വന്തം ലേഖകന്‍ 01-01-1970 - Thursday
നോം പെൻ: ദൈവത്തെ ഉപേക്ഷിച്ചു പാപത്തെ കൂട്ടുപിടിച്ചു ജീവിച്ച ഒരു സമൂഹം. മറ്റുള്ളവരെ അടിച്ചമര്‍ത്തി സ്വേച്ഛാധിപത്യ മനോഭാവത്തോടെ ജീവിച്ച ഒരു സമൂഹം. കംമ്പോഡിയായില്‍ അനേകരുടെ ജീവന്‍ ഇല്ലാതാക്കിയ ഖമർറുഷ് പ്രസ്ഥാനത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്. എല്ലാ അക്രമ രീതികളും നേരിയ കാലത്തേക്ക് വിജയം നേടുമെങ്കിലും പിന്നീട് അതും, അതിനെ നയിച്ച നേതാക്കളും ഇല്ലാതായ ചരിത്രമാണ് ലോകത്തിന് പറയുവാനുള്ളത്. ഖമർറുഷ് പ്രസ്ഥാനത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലായിരിന്നു. പക്ഷേ ഒരു വ്യത്യാസമുണ്ട്.
1975 മുതല്‍ 1979 വരെയുള്ള കാലങ്ങളില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ട ഖമർറുഷ് പ്രസ്ഥാനം കംമ്പോഡിയന്‍ ജനതയെ കനത്ത നാശത്തിലേക്കാണ് നയിച്ചു കൊണ്ടിരിന്നത്. സ്വേച്ഛാധിപത്യ മനോഭാവത്തോടെ അവര്‍ ജനങ്ങളെ കണ്ടു. അടിച്ചമര്‍ത്തി. പക്ഷേ ഇതിന് അധികം ദൈര്‍ഖ്യം ഉണ്ടായിരിന്നില്ല. തങ്ങള്‍ക്ക് ഏറ്റ പരാജയത്തിന് ശേഷം ഖമർറുഷ് പോരാളികള്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള മലനിരകളിലേക്ക് താവളം മാറ്റി. ബാട്ടംബാംഗ് പ്രവിശ്യയിലുള്ള വനങ്ങളായിരുന്നു ഇവരുടെ മുഖ്യതാവളം. ഇവിടെ നിന്നും അവര്‍ വിയറ്റ്‌നാമിലെ സൈന്യത്തോട് യുദ്ധം ചെയ്തു.
മറ്റുള്ളവരെ അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപത്യ പ്രവണത നിലനില്‍ക്കുന്ന ഖമർറുഷ് പോരാളികളുടെ മനപരിവര്‍ത്തനത്തിനായി ബുദ്ധസന്യാസിമാരോ, മറ്റു മതവിശ്വാസികളോ ആരും തന്നെ അവരെ തേടി വന്നിരിന്നില്ല. എന്നാല്‍ മേഖലയിലേക്ക് ക്രൈസ്തവ മിഷ്ണറിമാര്‍ സേവനവുമായി കടന്നു ചെന്നു. തീവ്ര മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങള്‍ വച്ചുപുലര്‍ത്തിയ പോരാളികളുമായി സുവിശേഷകര്‍ സംസാരിച്ചു. ക്ഷമിക്കുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ പറ്റിയും കാല്‍വരിയിലെ കര്‍ത്താവിന്റെ പീഡാസഹനങ്ങളെ പറ്റിയും മിഷ്ണറിമാര്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു. ലോകത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി ബലിയായ ക്രിസ്തുവിനെ പറ്റിയുള്ള മിഷ്ണറിമാരുടെ വാക്കുകള്‍ ഓരോ ഖമർറുഷ് പോരാളികളുടെയും കണ്ണുകളെ ഈറനണിയിച്ചു.
ചെയ്ത തെറ്റുകളെ കുറിച്ച് ആഴത്തില്‍ മനസ്തപിച്ച ഖമർറുഷ് പ്രസ്ഥാനത്തിലെ ഒട്ടുമിക്ക അംഗങ്ങളും അധികം വൈകാതെ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ബുദ്ധമത വിശ്വാസികള്‍ മാത്രമുണ്ടായിരുന്ന രാജ്യത്തേക്ക് 2 ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളെ വളര്‍ത്തിയെടുക്കുവാന്‍ മിഷ്‌ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. ഖമർറുഷ് അംഗങ്ങളെ, സമൂഹം വെറുപ്പോടെ കണ്ടപ്പോള്‍, അവര്‍ക്ക് ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹം പകര്‍ന്ന് നല്‍കി മാനസാന്തരത്തിലേക്ക് നയിക്കുവാന്‍ ക്രൈസ്തവ മിഷ്‌ണറിമാര്‍ക്കായി. ഇന്ന്‍ പെയ്‌ലീന്‍ പ്രവിശ്യയിലും സമീപത്തുള്ള സ്ഥലങ്ങളിലും ജീവിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളാണ്. തായ്ലാന്റിനോട് ചേര്‍ന്നു കിടക്കുന്ന ഈ മേഖലയില്‍ 22-ല്‍ അധികം ക്രൈസ്തവ ദേവാലയങ്ങള്‍ ഇന്ന് സ്ഥിതി ചെയ്യുന്നു.
നോര്‍ഗ് എന്ന കൌമാരക്കാരന്‍ തന്റെ 15-ാം വയസിലാണ് ഖമർറുഷ് പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. വിയറ്റ്‌നാമിന് എതിരായുള്ള യുദ്ധത്തിന്റെ ഭാഗമായി കൂടുതല്‍ സമയവും തങ്ങളുടെ പോരാളികള്‍ വനത്തിനുള്ളിലാണ് ചെലവഴിച്ചതെന്നു നോര്‍ഗ് 'ലോസ് ആഞ്ചലോസ്' ടൈംസിനോട് വെളിപ്പെടുത്തി. ഇതിനാല്‍ തന്നെ പോരാളികള്‍ ചെയ്ത പല കഠിന ക്രൂരതകളും തനിക്ക് നേരില്‍ കാണേണ്ടതായോ, അതിന് നേതൃത്വം നല്‍കേണ്ടതായോ വന്നിട്ടില്ല. എങ്കിലും താന്‍ കൂടി ഉള്‍പ്പെട്ട ഒരു ഗറില്ലാ പ്രസ്ഥാനം സ്വന്തം രാജ്യത്തെ തന്നെ പലരെയും കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനെ ഓര്‍ത്ത് നോര്‍ഗ് ഇന്നും ഏറെ പശ്ചാത്താപത്തോടെ കഴിയുകയാണ്.
ഇന്ന്‍ 57 കാരനായ നോര്‍ഗ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം ക്രിസ്തുവിനായി ജീവിതം മുന്നോട്ടു നയിക്കുകയാണ്. കെയ്ങ് ഗ്യൂക് എന്ന ഖമർറുഷ് പ്രസ്ഥാനത്തിലെ അംഗമാണ് ക്രൈസ്തവ വിശ്വാസിയായി മാറിയവരില്‍ ഏറ്റവും പ്രശസ്തന്‍. ഡച്ച് എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം 1995-ല്‍ തന്റെ ഭാര്യയുടെ മരണത്തിന് ശേഷമാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഗ്രാമവാസികളെ ഒരുമിച്ച് ചേര്‍ത്ത് ആരാധനയും പ്രാര്‍ത്ഥനയുമായി ക്രിസ്തുവിനെ മഹത്വപ്പെടുത്തി ഡച്ച് ജീവിക്കുന്നു.
ഡച്ചിനെതിരെയുള്ള വിചാരണ 2009-ല്‍ കോടതിയില്‍ ആരംഭിച്ചിരിന്നു പലതരം യുദ്ധ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളായ നിരവധി പേര്‍ ഇതിനോടകം തന്നെ ഖമർറുഷ് പ്രസ്ഥാനത്തില്‍ ഡച്ച് ഉണ്ടായിരുന്നപ്പോള്‍ ചെയ്തു കൂട്ടിയ പല കിരാത നടപടികള്‍ക്കും മാപ്പ് നല്‍കി. ക്ഷമിക്കുന്ന സ്നേഹത്തെ പറ്റി മനസ്സിലാക്കിയ ഖമർറുഷ് പോരാളികള്‍ ഇന്ന്‍ തങ്ങള്‍ അറിഞ്ഞ സത്യസുവിശേഷത്തെ പ്രഘോഷിച്ചു കൊണ്ട് മുന്നേറുകയാണ്. ലോകത്തിന് വലിയൊരു സാക്ഷ്യം നല്‍കി കൊണ്ട് തന്നെ.
#Repost