India - 2024
ക്രൈസ്തവര്‍ തിരുശേഷിപ്പുകളായി മാറണം: മാര്‍ മാത്യൂ അറയ്ക്കല്‍
സ്വന്തം ലേഖകന്‍ 27-02-2017 - Monday
ചോറ്റി: വിശുദ്ധ അന്തോനീസിന്റെ ജീവിതശൈലിയും പ്രവർത്തനങ്ങളും മനസിലാക്കി ക്രൈസ്തവരും തിരുശേഷിപ്പുകളായി മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. ഇറ്റലിയില്‍ നിന്ന്‍ എത്തിച്ച വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് ചോറ്റി നിർമലാരാം ആശ്രമ ദേവാലയത്തിൽ സ്വീകരിച്ച ശേഷം വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ അറയ്ക്കൽ.
"വിശുദ്ധന്റെ ജീവിത മാതൃകയും വിശുദ്ധിയും അനുകരിക്കാൻ നമുക്ക് കഴിയണം. വിശുദ്ധ അന്തോനീസിനെപ്പോലെ സ്വർഗത്തിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുമൊപ്പം ഇരിക്കുവാൻ നമുക്കും കഴിയണമേന്ന് വിശുദ്ധനോട് അപേക്ഷിക്കണം". മാർ അറയ്ക്കൽ കൂട്ടിച്ചേർത്തു.
നൂറുകണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് നിർമലാരാം കുരിശുപള്ളി ജംഗ്ഷനിൽ തിരുശേഷിപ്പ് എത്തിച്ചത്. തുടർന്ന് കുരിശുപള്ളിയിൽ വിശുദ്ധന്റെ നൊവേനയും ലദീഞ്ഞും നടന്നു. അവിടെ നിന്നു നിർമലാരാം ആശ്രമദേവാലയത്തിലേക്ക് പ്രദക്ഷിണമായി തിരുശേഷിപ്പ് എത്തിച്ചു. ഇന്ന്‍ വൈകുന്നേരം അഞ്ചിന് തിരുശേഷിപ്പ് മാന്തറ സെന്റ് ആന്റണീസ് തീർഥാടന പള്ളിയിലേക്കു കൊണ്ടു പോകും.