കൊച്ചി: കൊട്ടിയൂര്‍ സംഭവുമായി ബന്ധപ്പെട്ടു തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയെ മോശമായി ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങൾ അപലപനീയമെന്നു കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ചായ്) കേരള ഘടകം. കത്തോലിക്കാ മിഷൻ ആതുരാലയങ്ങൾ കേരളത്തിലെ ആരോഗ്യരംഗത്തു നൽകിയ സംഭാവനകളും കേരളത്തിലെങ്ങും ചെയ്യുന്ന ആരോഗ്യപ്രവർത്തനങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്.
സങ്കീർണത ഉള്ളതുകൊണ്ടാണ് മറ്റൊരാശുപത്രിയിൽനിന്നു കൂടുതൽ സൗകര്യമുള്ള ക്രിസ്തുരാജ ആശുപത്രിയിലേക്കു പീഡനത്തിന് ഇരയായ പെണ്‍കുട്ടി മാറ്റപ്പെട്ടത്. ആദ്യം പ്രവേശിപ്പിച്ചതു കത്തോലിക്കാ ആശുപത്രിയിലല്ല. പെണ്‍കുട്ടി ക്രിസ്തുരാജ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ എത്തി രണ്ടു മണിക്കൂറിനകം പ്രസവം നടന്നു. ആദ്യം പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽനിന്നു കൊണ്ടു വന്ന റഫറൻസ് ലെറ്ററിൽ പെണ്‍കുട്ടിക്ക് 18 വയസ് എന്നാണു രേഖപ്പെടുത്തിയിരുന്നത്.
റഫറൻസ് ലെറ്ററുമായി റഫർ ചെയ്ത് എത്തിയ പെണ്‍കുട്ടിയുടെ പ്രസവ ശുശ്രൂഷ നിർവഹിച്ചതിനു ഡോക്ടർമാർക്കും സന്യാസിനികൾക്കും വിചാരണ വരെ ജാമ്യമില്ലാത്ത പോക്സോ ചുമത്തിയിരിക്കുന്നതു വിചിത്രമാണ്. മനുഷ്യത്വപരമായാണു ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടർമാരും സന്യാസിനികളും പെരുമാറിയത്.
വയസു തെളിയിക്കുന്ന ആധാർ കാർഡ് കൊണ്ടുവന്നാൽ മാത്രമേ പ്രസവവേദനയുമായി റഫർ ചെയ്തു വന്ന പെണ്‍കുട്ടിയുടെ പ്രസവ ശുശ്രൂഷ നടത്തൂ എന്നു വാശി പിടിക്കാതിരുന്നതാണോ അവർ ചെയ്ത തെറ്റ് എന്ന് അധികാരികളും മാധ്യമങ്ങളും വ്യക്തമാക്കണം. ഗൂഢാലോചന നടന്നിരിക്കുന്നത് എവിടെയാണെന്നു കണ്ടെത്തി യഥാർഥ കുറ്റവാളികളെ കണ്ടുപിടിക്കുകയാണു നിയമപാലകൾ ചെയ്യേണ്ടത്. ഇരയാക്കപ്പെട്ട ജീവനു സംരക്ഷണം നൽകുന്നവരെ അപരാധികൾ ആക്കുന്നതിനും നിരപരാധികളെയും കത്തോലിക്കാ ആതുരാലയങ്ങളെയും അവിടെ നടക്കുന്ന മനുഷ്യത്വപരമായ രീതികളെയും താറടിച്ചു കാണിക്കുന്നതിനുമാണ് ചിലർ ശ്രമിക്കുന്നത്.
മുൻവിധിയോടെ യഥാർഥ കുറ്റവാളികളെയും ഗൂഢാലോചകരെയും രക്ഷിക്കാനുള്ള വ്യഗ്രത ചില ചാനലുകളും പത്രങ്ങളും പ്രകടിപ്പിക്കുന്നത് ആശങ്കാജനകമാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ അംഗമായ സിസ്റ്റർ ഡോ.ബെറ്റി മികച്ച സേവനത്തിനു സംസ്ഥാനത്തെ ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയ വ്യക്തിയാണ്. ഇതു മറച്ചുവച്ച്, സിസ്റ്റർ വലിയ തെറ്റുകാരിയാണെന്നു ചിത്രീകരിക്കുന്നതിലെ ധാർമികത മനസിലാകുന്നില്ല.
കേരളത്തിലെ പോലീസ് ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്നു ചില മാധ്യമങ്ങൾ തീരുമാനിക്കുന്ന അവസ്ഥയുണ്ടായാൽ, പോലീസും കോടതിയും അപ്രസക്തമാകും. കുറ്റം ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം ക്രൈസ്തവ പുരോഹിതരെയും ആതുരശുശ്രൂഷകരെയും ആതുരാലയങ്ങളെയും മോശമായി ചിത്രീകരിക്കാൻ മത്സരിക്കുന്ന ചില മാധ്യമങ്ങളുടെ മനോഭാവം സാക്ഷര കേരളത്തിനു നാണക്കേടാണെന്നും പിഒസി യിൽ ചേർന്ന ചായ് കേരള ഘടകം കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
ചായ് കേരള പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറും കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട വിഷയാവതരണം നടത്തി.