തിരുവനന്തപുരം: സമ്പൂര്‍ണ മദ്യ നിരോധനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് കെസിബിസിയുടെ സര്‍ക്കുലര്‍. മദ്യവിരുദ്ധ ഞായറാഴ്ച ആചരിക്കുന്നതിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്മാന് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തോടുളള ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.
"പ്രഖ്യാപിത മദ്യനയത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് വലിയ വിനാശത്തിലേക്ക് വഴിതെളിക്കും. മദ്യനിരോധനം വിജയകരമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭാഗിക മദ്യനിരോധനം വിജയമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നു. മദ്യനിരോധനം വിജയമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ ശ്രമങ്ങള്‍".
"മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ മദ്യ നിരോധന നയം ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിക്കുമോയെന്ന ആശങ്ക നിലനില്ക്കുന്നു.മദ്യ വർജനമാണ് നയമെന്ന് പ്രഖ്യാപിക്കുകയും പ്രതിവർഷം പത്ത് ശതമാനം മദ്യശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്തത് ആശങ്ക ഉളവാക്കുന്നു". സര്‍ക്കുലറില്‍ പറയുന്നു.
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുളള സുപ്രീംകോടതിവിധി വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്.