Saturday Mirror - 2024

8 വയസ്സുകാരന്റെ ദിവ്യകാരുണ്യ ഭക്തി ഒരു കുടുംബത്തെ രക്ഷിച്ചപ്പോള്‍

സ്വന്തം ലേഖകന്‍ 01-04-2017 - Saturday

നിത്യാരാധന ചാപ്പലുകള്‍ സ്ഥാപിതമായ ശേഷം മെക്‌സിക്കോയില്‍ കൊലപാതകങ്ങള്‍ വന്‍തോതില്‍ കുറഞ്ഞതായി അടുത്തിടെ ഒരു പഠനം പുറത്തു വന്നിരിന്നുവല്ലോ. 2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ സിയൂദാദ് ജുവാറസ് എന്ന മെക്സിക്കന്‍ പട്ടണത്തില്‍ നടന്നിരുന്ന കൊലപാതകങ്ങളുടെ എണ്ണം 3766-ല്‍ നിന്നും 256ലേക്ക് ചുരുങ്ങിയതായി പ്രസ്തുത പഠനം ചൂണ്ടികാണിച്ചിരിന്നു.

ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ തിരിച്ചറിഞ്ഞു എല്ലാ സ്ഥലങ്ങളിലും ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്തത് ഫാദര്‍ പട്രീസിയോ ഹിലീമെന്‍ എന്ന വൈദികനാണ്. തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായി കൊണ്ടിരിന്ന സ്ഥലത്തു ശാന്തത കൈവന്നത് ഫാദര്‍ പട്രീസിയോയുടെ ഉദ്യമത്തിലൂടെയാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലാറ്റിന്‍ അമേരിക്ക മുഴുവന്‍ ‘നിത്യാരാധന ചാപ്പലുകള്‍’ പണിയുന്നതിൽ ഫാ. പാട്രീസിയോ ഹിലീമെന്‍ എന്ന വൈദികൻ മുഖ്യമായ പങ്കു വഹിച്ചു. ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിച്ചതിന് ശേഷം അനേകം അത്ഭുതസാക്ഷ്യങ്ങള്‍ ഉണ്ടായെങ്കിലും 8 വയസ്സുകാരനായ മെക്സിക്കന്‍ ബാലന്റെ ജീവിതത്തില്‍ ഉണ്ടായ ഹൃദയസ്പര്‍ശിയായ അനുഭവം ഏറെ സന്തോഷത്തോടെയാണ് ഫാദര്‍ പട്രീസിയോ എ‌സി‌ഐ മാധ്യമത്തോട് പങ്കുവെച്ചത്.

'മിഷണറീസ് ഓഫ് ഔര്‍ ലേഡി ഓഫ് ദി ബ്ലസ്സ്ഡ് സാക്രമെന്റ് സന്യാസ സഭയാണ് മെക്സിക്കോയിലെ യുക്കാറ്റിനിലെ മിര്‍ദിയായില്‍ ആദ്യമായി നിത്യാരാധനാ ചാപ്പല്‍ ആരംഭിച്ചത്. ഇവിടെ ഒരിക്കല്‍ ദിവ്യബലിയര്‍പ്പിച്ച ഫാ. പാട്രീസിയോ ഇപ്രകാരം പറഞ്ഞു, “പ്രഭാതത്തിൽ, അതിരാവിലെ ഉണർന്നു പ്രാർത്ഥിക്കുന്നവരെ യേശൂ നൂറുമടങ്ങ് അനുഗ്രഹിക്കും. പ്രാര്‍ത്ഥനയുടെ മണിക്കൂറിനായി യേശു നിങ്ങളെ ക്ഷണിക്കുന്നു. ഒരു മണിക്കൂര്‍ നിങ്ങള്‍ക്ക് എന്റെ ഒപ്പം ഉണര്‍ന്നിരിക്കുവാന്‍ കഴിയുകയില്ലേയെന്ന്‍ യേശു നിങ്ങളോട് ചോദിക്കുന്നു”.

അന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ 8 വയസ്സ്കാരനായ കുഞ്ഞു ഡീഗോയും എത്തിയിരിന്നു. വൈദികന്റെ വാക്കുകള്‍ അവനെ ഏറെ സ്പര്‍ശിച്ചു. പ്രസംഗത്തില്‍ ആകൃഷ്ട്ടനായ ആ ബാലന്‍ തന്റെ പിതാവിന്റെ മദ്യപാനം മാറുവാനും ദാരിദ്ര്യം മാറുവാനും കുടുംബത്തില്‍ സന്തോഷമുണ്ടാകുവാനും വേണ്ടി പ്രഭാതത്തില്‍ മൂന്നു മണിക്ക് ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ ജാഗരണ പ്രാര്‍ത്ഥന നടത്തണമെന്ന്‍ തീരുമാനിച്ചു.

കുഞ്ഞു ഡീഗോ തന്റെ ആഗ്രഹം അമ്മയോട് പറഞ്ഞു. ഡീഗോയുടെ ആഗ്രഹം മനസ്സിലാക്കിയ ആ അമ്മ പ്രാര്‍ത്ഥനയ്ക്കായി തന്റെ മകനെ കൂട്ടി ദിവ്യകാരുണ്യ ചാപ്പലിലേക്ക് പോയി. തുടര്‍ച്ചയായി ഒരാഴ്ച അവന്‍ അമ്മയുടെ ഒപ്പം ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. രണ്ടാമത്തെ ആഴ്ച്ചയില്‍ തന്റെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാനായി അവന്‍ പിതാവിനേയും ക്ഷണിച്ചു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്. എന്നിരിന്നാലും അവന്‍ പ്രാര്‍ത്ഥന മുടക്കിയില്ല.

കുഞ്ഞു ഡീഗോയുടെ പ്രാര്‍ത്ഥനക്ക് ആദ്യ ഉത്തരം എന്ന നിലയില്‍ ഒരു മാസത്തിനു ശേഷം ആ പിതാവും നിത്യാരാധനയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി. ദിവ്യകാരുണ്യ യേശുവിന്റെ സ്നേഹം തിരിച്ചറിഞ്ഞ അദ്ദേഹം യേശുവില്‍ ഒന്നായി. മദ്യത്തിന് അടിമയായിരിന്ന ആ പിതാവ് തന്റെ ദുശീലം പൂര്‍ണ്ണമായും ഉപേക്ഷിച്ചുവെന്ന് മാത്രമല്ല, ഭാര്യയോട് കൂടുതല്‍ സ്നേഹത്തോടെ പെരുമാറാന്‍ തുടങ്ങി. ആ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ പൂര്‍ണ്ണമായും മാറി. ചുരുക്കി പറഞ്ഞാല്‍ 8 വയസ്സുകാരനായ ഒരു ബാലന്‍ ദിവ്യകാരുണ്യത്തില്‍ അര്‍പ്പിച്ച പ്രത്യാശ കൊണ്ട് ഒരു കുടുംബം മുഴുവന്‍ രക്ഷപ്രാപിച്ചു.

താന്‍ കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ കുഞ്ഞു ഡീഗോയുടെ ജീവിതസാക്ഷ്യം ഏറെ സന്തോഷത്തോടെയാണ് ഫാ. പാട്രീസിയോ എ‌സി‌ഐ മാധ്യമത്തോട് പങ്കുവെച്ചത്. ഓരോ നിത്യാരാധന ചാപ്പലും യേശുവിന്റെ ഹൃദയത്തില്‍ വിശ്രമിക്കുവാനുള്ള സ്ഥലമാണെന്ന്‍ വൈദികന്‍ പറയുന്നു.

ഒരു 8 വയസ്സുകാരന്‍ ദിവ്യകാരുണ്യത്തില്‍ അര്‍പ്പിച്ച വിശ്വാസം എത്രമാത്രം വലുതാണെന്ന് കുഞ്ഞു ഡീഗോയുടെ ജീവിതം നമ്മേ ഓര്‍മ്മിപ്പിക്കുന്നു. പ്രായത്തിനു ഏറെ നമ്മള്‍ വളര്‍ന്നവരാണെങ്കിലും ജീവിക്കുന്ന യേശുവിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യത്തോട് ചേര്‍ന്നാണോ നാം ജീവിക്കുന്നത്? ഒരു ഗോതമ്പ് അപ്പത്തോളം ചെറുതായി നമ്മുടെ വരവിനായി കാത്തിരിക്കുന്ന ദിവ്യകാരുണ്യത്തെ അവഗണിച്ചവരാണോ നാം? നമ്മുക്ക് വിലയിരുത്താം.

നിത്യസ്തുതിക്ക് അര്‍ഹനായ പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Related Articles »