India - 2024
ദുഃഖവെള്ളിയാഴ്ച തിരുവനന്തപുരത്ത് സംയുക്ത കുരിശിന്റെ വഴി
സ്വന്തം ലേഖകന്‍ 13-04-2017 - Thursday
തിരുവനന്തപുരം: ജില്ലയിലെ സീറോ മലബാർ, മലങ്കര, ലത്തീൻ അതിരൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള കുരിശിന്റെ വഴി നാളെ രാവിലെ ഏഴിന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്നും ആരംഭിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന കുരിശിന്റെ വഴിക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാരംഭ സന്ദേശം നൽകും.
സെന്റ് ജോസഫ്സ് അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന കുരിശിന്റെ വഴി വിജെടി ഹാൾ, സമാധാനരാജ്ഞി ബസിലിക്ക, ഫ്ളൈ ഓവർ വഴി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ തന്നെ അവസാനിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം സമാപന സന്ദേശം നൽകും. ലൂർദ് ഫൊറോന പള്ളി വികാരി ഫാ.ജോസ് വിരുപ്പേൽ പ്രസംഗിക്കും.
നെട്ടയം ലിറ്റിൽ ഫ്ളവർ പള്ളിയിൽ നിന്നും കാഞ്ഞിരംപാറ സെന്റ് ആന്റണീസ് പള്ളി വരെ എല്ലാ വർഷവും നടത്തിവരാറുള്ള സംയുക്ത കുരിശിന്റെ വഴിയും നാളെ നടക്കും. നാളെ രാവിലെ 6.15ന് നെട്ടയം ലിറ്റിൽ ഫ്ളവർ പള്ളിയില്‍ നിന്നുമാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. റവ.ഡോ.ഹയസിന്ദ് നായകം, റവ.ഡോ.ശാന്തൻ ചരുവിൽ, ഫാ.സഖറിയാസ് കരിയിലക്കുളം എന്നിവർ ദുഃഖവെള്ളിയുടെ സന്ദേശങ്ങൾ നൽകും.