Youth Zone - 2024

ഞങ്ങള്‍ യേശുവിനെ പിന്തുടരുവാന്‍ ആഗ്രഹിക്കുന്നു: പനാമയില്‍ നിന്നുള്ള യുവജനങ്ങള്‍

സ്വന്തം ലേഖകന്‍ 13-04-2017 - Thursday

വത്തിക്കാന്‍: ലോക യുവജനദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ആദ്യപടിയായി വത്തിക്കാനില്‍ നടന്ന ശുശ്രൂഷയില്‍ തങ്ങളുടെ വിശ്വാസ തീക്ഷ്ണത ഏറ്റുപറഞ്ഞു കൊണ്ട് പനാമയിലെ യുവജനങ്ങള്‍. യേശുവിനെ പിന്തുടരുന്ന കാര്യത്തില്‍ തങ്ങള്‍ ഒട്ടും തന്നെ ക്ഷീണിതരായിട്ടില്ല എന്ന് ലോകത്തെ അറിയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നു ജാഗരണ പ്രാര്‍ത്ഥനയിലും പാപ്പാ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയിലും പങ്കെടുത്ത യുവജനങ്ങള്‍ പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പയുടെ ‘ഓശാന തിരുനാള്‍’ കുര്‍ബ്ബാനക്കിടക്ക് പോളണ്ടിലെ യുവജനങ്ങളില്‍ നിന്നും യുവജന ദിനത്തിന്റെ ഔദ്യോഗിക കുരിശ് സ്വീകരിക്കുവാന്‍ വത്തിക്കാനില്‍ എത്തിയതായിരിന്നു പനാമയിലെ യുവജന സംഘം. പനാമയിലെ ബിഷപ്പ് ജോസ് ഡോമിന്‍ഗോ ഉല്ലോവ മെന്‍ഡിയറ്റാ, കര്‍ദ്ദിനാള്‍ ജോസ് ലൂയിസ് ലാക്കുന്‍സാ എന്നിവരുടെ നേതൃത്വത്തിലാണ് യുവജന സംഘം റോമില്‍ എത്തിയത്.

ലോക യുവജന ദിനാഘോഷങ്ങളുടെ മുന്നോടിയായി ഏപ്രില്‍ 8-ന് സെന്റ്‌ മേരി ബസലിക്കയില്‍ വെച്ച് നടന്ന ജാഗരണ പ്രാര്‍ത്ഥനക്കും കുര്‍ബ്ബാനയിലും ആയിരകണക്കിന് യുവജനങ്ങളാണ് പങ്കെടുത്തത്. 2018-ലെ മെത്രാന്‍മാരുടെ സിനഡിനും, ലോക യുവജന ദിനാഘോഷത്തിനും മുന്നോടിയായി തിരുസഭ യുവജനതയുടെ സ്വരം ശ്രവിക്കേണ്ടത് ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

വരാനിരിക്കുന്ന സിനഡിന്റേയും, ലോക യുവജന ദിനാഘോഷത്തിന്റേയും തയ്യാറെടുപ്പുകള്‍ക്കായി യുവജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്നു പാപ്പാ മെത്രാന്‍മാരോട് പറഞ്ഞു. 'വിശ്വാസം, യുവജനവും തങ്ങളുടെ ദൈവനിയോഗത്തിന്റെ തിരിച്ചറിവും' എന്നതാണ് 2018 ഒക്ടോബറില്‍ നടക്കുവാനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിന്റെ മുഖ്യ വിഷയം. ഇത്തവണത്തെ സിനഡും യുവജനങ്ങളെക്കുറിച്ചായായതിനാല്‍ അവയുടെ മുന്നൊരുക്കങ്ങളില്‍ യുവജനങ്ങള്‍ക്ക്‌ പ്രധാന പങ്കുണ്ടെന്ന് കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജീവിക്കുന്ന ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നത് വഴി അനേകര്‍ യേശുവെന്ന സത്യത്തെ മനസ്സിലാക്കുമെന്ന് 24-കാരനായ പോള്‍ ടിജേരിനോ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിനോട് പറഞ്ഞു. ലോക യുവജനദിനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പനാമയില്‍ തകൃതിയായി നടക്കുകയാണെന്ന് പനാമയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലക്കുന്‍സാ പറഞ്ഞു. സമ്മേളനത്തിന് മുന്‍പായി മെത്രാന്‍മാരുടെ സിനഡ് നടക്കുന്നത് ശരിക്കും ദൈവാനുഗ്രഹം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ജനുവരി 22 മുതല്‍ 27 വരെയാണ് ലോക യുവജന സമ്മേളനം നടക്കുന്നത്. ദൈവദൂതന്റെ അറിയിപ്പ്, മറിയത്തിന്റെ പ്രതികരണം, സ്തോത്രഗീതം എന്നീ വിഷയങ്ങള്‍ ചേര്‍ത്തുവച്ചാണ് ലോക യുവജന ദിന സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയത്തെ തീരുമാനിച്ചിരിക്കുന്നത്. ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി എന്റെ വാക്ക് നിന്നില്‍ നിറവേറട്ടെ' എന്ന മറിയത്തിന്റെ വചനമാണ് സമ്മേളനത്തില്‍ പ്രധാനമായും ധ്യാനിക്കുക.

More Archives >>

Page 1 of 1