Editor's Pick

ഇന്നലെ രക്തസാക്ഷികൾ, ഇന്ന് വൈദീകർ: വെനറബിൾ കോളേജ് ലോകത്തിനു മുന്നിൽ ചരിത്രമാകുന്നു

സ്വന്തം ലേഖകന്‍ 07-12-2015 - Monday

ഇംഗ്ലണ്ടിലും വെയിൽസിലും,കത്തോലിക്കാ സഭ വേട്ടയാടപ്പെടുകയും, കത്തോലിക്കാ പുരോഹിതർ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തതിന്റെ ഓർമ്മദിനമായ ഡിസംബർ 1-ന്, റോമിലെ Venerable English College (VEC)- ലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്തസാക്ഷിത്വദിനം ആചരിച്ചു.

കത്തോലിക്കാ പുരോഹിതരാകുന്നത്, ഇംഗ്ലണ്ടിൽ ഗുരുതരമായ കുറ്റകൃത്യമായി കരുതപ്പെട്ടിരുന്ന കാലത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് വൈദീക പഠനം കഴിഞ്ഞിറങ്ങിയ 44 പുരോഹിതർ ഇംഗ്ലണ്ടിലും വെയിൽസിലുമായി രക്തസാക്ഷിത്വം വഹിച്ചത് ചരിത്ര സംഭവമായി പല എഴുത്തുകാരും അഭിപ്രായപെടുന്നുണ്ട്. പക്ഷേ, റോം ആസ്ഥാനമായുള്ള സെമിനാരിയുടെ പൈതൃകം, ഈ രാജ്യത്ത് ഇന്നും നിലനിൽക്കുന്നു.

"ഹെന്റി എട്ടാമൻ രാജാവിന്, കത്തോലിക്കാ സഭ വിവാഹമോചനം അനുവദിച്ചില്ല എന്നതാണ്, ഇംഗ്ലീഷ് നവോത്ഥാന പ്രസ്ഥാനം തുടങ്ങുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വിവാഹ ജീവിതം ഒരുപാട് പ്രതിസന്ധികൾ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ, പ്രസ്തുത ചരിത്രത്തിന് പ്രസക്തി ഏറെയാണ്." EWTN ന്യൂസിനോട്, സൗത്ത് വാർക് അതിരൂപതയിലെ ഡീക്കൺ, ഡേവിഡ് നോവൽ പറഞ്ഞു.

"വിവാഹ ജീവിതത്തിന്റെ അഭേദ്യതയ്ക്ക് സാക്ഷ്യം വഹിച്ചവരാണ് ഇംഗ്ലീഷ് രക്തസാക്ഷികൾ " എന്ന കർദിനാൾ ജറാർഡ് മുള്ളറിന്റെ വാക്കുകൾ ഡീക്കൺ ഹോവൽ എടുത്തു പറഞ്ഞു.

ഇംഗ്ലീഷ് നവോത്ഥാന കാലത്ത്, 1581-ൽ റോമിലെ VEC-യിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കി ഇംഗ്ലണ്ടിലെത്തിയ, 'വി. റാൽഫ് ഷെർവിനാണ്' ആദ്യത്തെ രക്തസാക്ഷി. 'വി.എഡ്മണ്ട് കാമ്പ്യൻ, വി.അലക്സാണ്ടർ ബ്രയാന്റ്' എന്നീ വൈദീകരും അദ്ദേഹത്തോടൊപ്പം രക്തസാക്ഷിത്വം വരിച്ചിരുന്നു.

VEC തുടക്കത്തിൽ റോമിലേക്കുള്ള ഇംഗ്ലീഷ്, വെൽഷ് തീർത്ഥാടകരുടെ അഭയകേന്ദ്രമായിരുന്നു. പിന്നീട്, അത് വൈദീക പഠനകേന്ദ്രമായി. തങ്ങൾക്ക് പീഡനങ്ങളും, മരണം തന്നെയും നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്, ഇംഗ്ളണ്ടിലെ വൈദീക വിദ്യാർത്ഥികൾ VEC-യിൽ പഠനം തുടർന്നിരുന്നത്.

1581-നും 1679-നും ഇടയിൽ , വി റാൽഫ് ഷെർവിൻ ഉൾപ്പടെ, 44 ത്തോളം വൈദീകരും - വൈദീക വിദ്യാർത്ഥികളും ക്രിസ്തുവിനായി രക്തസാക്ഷികളായി മാറി. അവരിൽ 41- പേരും വിശുദ്ധ ഗണത്തിൽ ചേർക്കപ്പെടുകയോ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

"അടിയുറച്ച വിശ്വാസത്തോടും കൂദാശകളോടുള്ള ആഴമായ ഭക്തി വഴിയായും അവർ ക്രിസ്തുവിനോട് അങ്ങേയറ്റം കൂറുപുലർത്തി. അനുകമ്പയുടെ ഉത്തമ മാതൃകകളായിരുന്നു ഈ വൈദിക ശ്രേഷ്ടർ" ഡീക്കൺ ഹോവൽ കൂട്ടി ചേർത്തു.മെഴുകുതിരികൾ തെളിയിച്ച് പ്രകാശമാനമായ സെമിനാരിയുടെ പ്രധാന പള്ളിയിലാണ്, രക്തസാക്ഷിത്വദിനം ആചരിക്കുന്നത്.

പീഡന കാലഘട്ടത്തിൽ പീഡിപ്പിക്കപ്പെട്ടവരിൽ ആരെങ്കിലും എഴുതിയിട്ടുള്ള, ലിഖിതങ്ങൾ വായിച്ചു കൊണ്ടാണ് ആഘോഷങ്ങൾ തുടങ്ങുന്നത്. ഈ വർഷം വായനയ്ക്കെടുത്തത്, വി റാൽഫ് ഷെർവിൻ രക്തസാക്ഷിയാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസം, അദ്ദേഹം എഴുതിയ പ്രാർത്ഥനയാണ്. VEC-യിലെ രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ, വർഷങ്ങളായി ആരാധനയ്ക്കായി അൾത്താരയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അക്കാലത്ത് തങ്ങളുടെ കോളേജിൽ നിന്നും പഠിച്ചിറങ്ങി ഇംഗ്ലണ്ടിലെത്തിയ വൈദീകരിലാരെങ്കിലും, വിശ്വാസത്തിനു വേണ്ടി മരണമേറ്റുവാങ്ങിയെന്ന വാർത്ത കോളേജിൽ എത്തുമ്പോൾ, എല്ലാവരും ഒരുമിച്ചുകൂടി, 16-ാം നൂറ്റാണ്ടിലെ ത്രീത്വത്തിന്റെ ചിത്രത്തിനു മുമ്പിൽ നിന്ന് 'Te Deum' എന്ന അനുസ്മരണഗാനം ആലപിക്കുമായിരുന്നു.



നവോത്ഥാന കാലത്ത് നിലനിന്നിരുന്ന ആചാരത്തിന്റെ തുടർച്ചയാണ് ഈ ഗാനാലാപനവും. ഇതിന്റെ അനുസ്മരണമെന്ന നിലയിൽ എല്ലാ വാർഷിക രക്തസാക്ഷിദിനത്തിലും ത്രീത്വത്തിന്റെ ചിത്രത്തിനു മുമ്പിൽ നിന്ന് ഗാനം ആലപിക്കുന്നത് ഇന്നും തുടരുന്നു.

''നൂറ്റാണ്ടുകൾക്ക് മുമ്പ് നിന്നുള്ള, പീഢനങ്ങളേറ്റു വാങ്ങിയവരുടെ, പ്രാർത്ഥനയാണിത്. Te Deum laudamus "ദൈവമെ ,ഞങ്ങൾ അവിടത്തെ സ്തുതിക്കുന്നു !" VEC വൈസ് റെക്ടർ ഫാദർ മാർക്ക് വാചാലനായി.

"ഇംഗ്ലീഷ് - കാത്തലിക് രക്തസാക്ഷിത്വത്തിന്റെ 4-ാം ശതാബ്ദത്തിന്റെ.ആഘോഷങ്ങൾക്ക് തുടക്കമിട്ട, 1930-ലാണ് രക്തസാക്ഷി ദിനാചരണം VEC-യിൽ തുടങ്ങിയത്, അവരുടെ ജീവിതമാണ് നമ്മുടെ ദൗത്യം". VEC റെക്ടർ മോൺ. ഫിലിപ്പ് വിറ്റ്മോർ പറഞ്ഞു.

"18-ാം നൂറ്റാണ്ടിൽ നെപ്പോളിയന്റെ ആക്രമണങ്ങളിൽ, VEC-യിലെ വി റാൽഫ് ,വി.തോമസ് മൂർ തുടങ്ങിയവരുടെ മൂല ചിത്രങ്ങൾ ഭാഗികമായി നശിപ്പിക്കപ്പെട്ടിരുന്നു. ഈ പെയിന്റിംഗുകൾ വിശുദ്ധരുടെ രക്തസാക്ഷിത്വം സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു. വിശ്വാസത്തിന്റെ തീവ്രതയും പീഢനങ്ങളുടെ യാതനയുമെല്ലാം നമുക്ക് ആ ചിത്രങ്ങളിൽ കാണാൻ കഴിയും.ആത്മാർപ്പണത്തിന്റെയും, വിശ്വാസത്യാഗത്തിന്റെയും മഹത്തായ മാതൃകയാണ് ഇവരിലൂടെ നമ്മുക്ക് ലഭിക്കുന്നത്." ഫിലിപ്പ് വിറ്റ്മോർ ഓർമ്മപ്പെടുത്തി.

"ഈ വിശുദ്ധരുടെ കാലുകൾ പതിഞ്ഞ കാൽപ്പാടുകളിലാണ് നമ്മൾ നടക്കുന്നത്, ഈ ചാപ്പലിൽ പ്രാർത്ഥിച്ചിരുന്ന 44 പേരാണ് വിശ്വാസത്തിനു വേണ്ടി ഇംഗ്ലണ്ടിൽ ജീവത്യാഗം ചെയ്തത് എന്നോർക്കുമ്പോൾ, ഈ നിമിഷത്തിൽ അവിടെ നിൽക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു ." ഡീക്കൻ ഹോവൽ ഉള്ളിലെ നൊമ്പരത്തെ മാറ്റിനിര്‍ത്തി പറഞ്ഞു.

"അന്നത്തെ സാഹചര്യങ്ങളല്ല ഇന്നുള്ളത്. പക്ഷേ വിശ്വാസത്തിനു വേണ്ടി മരണം വരിക്കാനുള്ള ത്യാഗ മനസ്സ്, അത് ഇന്നും വേണ്ടതു തന്നെയാണ്.നൂറ്റാണ്ടുകൾക്കു മുമ്പ് ഇംഗ്ലണ്ടിലേക്കും വെയിൽസിലേക്കും സുവിശേഷവുമായി പോയ ആ പൂർവ്വ വിദ്യാർത്ഥികൾ, വിശ്വാസത്തിനു വേണ്ടുന്ന ത്യാഗവും ധൈര്യവും നമുക്ക് കാണിച്ചുതരുന്നു." ഡീക്കൻ കൂട്ടിച്ചേർത്തു.

"ഭൂമിയിൽ സുവിശേഷത്തിലൂടെ അഗ്നി പ്രവഹിപ്പിക്കുക" VEC-യുടെ ആപ്തവാക്യം നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവത്യാഗം ചെയ്ത ആ സുവിശേഷകർ പ്രാവർത്തികമാക്കുകയായിരുന്നു എന്നത് നാം മറക്കുന്ന ഒരു യാഥാർത്യമാണ്.