Meditation. - May 2024

യേശുക്രിസ്തു ഒരേസമയം യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണെന്നു പറയുന്നത് എന്തുകൊണ്ട്?

സ്വന്തം ലേഖകന്‍ 03-05-2023 - Wednesday

"യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു." (ലൂക്കാ 2:52)

യേശു ഏകരക്ഷകൻ: മെയ് 3
യേശുവിന് നമുക്കുള്ളതുപോലെ ആത്മാവും മനസ്സും ശരീരവുമുണ്ടായിരുന്നു. അതിനാൽ, യേശു മാനുഷിക കരങ്ങള്‍കൊണ്ട് അധ്വാനിച്ചു. മാനുഷിക മനസ്സുകൊണ്ടു ചിന്തിച്ചു. അവിടുന്ന് മാനുഷിക ഇച്ഛാശക്തി കൊണ്ടു പ്രവര്‍ത്തിച്ചു. മാനുഷിക ഹൃദയം കൊണ്ട് അവിടുന്ന് സ്നേഹിച്ചു. ബാലനായ യേശു മനശ്ശാസ്ത്രപരമായും ആധ്യാത്മികമായും വളർന്നു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു.

യേശുവില്‍ ദൈവം യഥാര്‍ത്ഥത്തില്‍ നമ്മില്‍ ഒരാളായി. അങ്ങനെ നമ്മുടെ സഹോദരനായി. എന്നാലും അതേസമയം ദൈവമല്ലാതായില്ല. യേശുക്രിസ്തു എന്ന ഏകവ്യക്തിയില്‍ ദൈവത്വവും മനുഷ്യത്വവും 'വിഭജനമോ കലര്‍ച്ചയോ കൂടാതെ' ഒന്നുചേര്‍ന്നിരിക്കുന്നുവെന്ന് എ.ഡി.451-ലെ കല്‍ക്കദോനിയാ സൂനഹദോസ് പഠിപ്പിച്ചു. ദൈവം യേശുവില്‍ മനുഷ്യശരീരമെടുത്തു. അത് കേവലം മായാരൂപമല്ല. പിന്നെയോ, അവിടന്ന് യഥാര്‍ത്ഥ മനുഷ്യനായിത്തീര്‍ന്നു.

ഒന്നു മാനുഷികവും മറ്റേതു ദൈവികവുമായി ക്രിസ്തുവില്‍ രണ്ടു വ്യത്യസ്ത വ്യക്തികളില്ല. യേശുക്രിസ്തുവില്‍ മനുഷ്യസ്വഭാവം പൂര്‍ണമായി ദൈവസ്വഭാവത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടുവെന്നതും ശരിയല്ല. ഈ അബദ്ധ സിദ്ധാന്തങ്ങള്‍‍ക്കെല്ലാം എതിരായി 'യേശുക്രിസ്തു ഒരേവ്യക്തിയില്‍ യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണെ'ന്ന സത്യം സഭ പഠിപ്പിക്കുന്നു. 'വിഭജനമോ കലര്‍ച്ചയോ ഇല്ലാതെ' എന്ന സുപ്രസിദ്ധമായ ഫോര്‍മുല മാനുഷിക ധാരണാശക്തിക്ക് മനസ്സിലാക്കാനാവാത്ത വിധം ഉന്നതമായ ഒരു കാര്യം വിശദീകരിക്കാന്‍ ശ്രമിക്കുകയല്ല. പകരം, അത് യേശുക്രിസ്തു എന്ന വ്യക്തിയുടെ രഹസ്യത്തിലേക്കു ഓരോ മനുഷ്യനെയും ക്ഷണിക്കുകയാണ് ചെയ്യുന്നത്.

യേശു ദൈവത്തിലേക്ക് വ്യാപിച്ചിരിക്കുന്നു. അതുകൊണ്ട് അദൃശ്യമായ ദൈവികയാഥാര്‍ത്ഥൃം ഒഴിവാക്കിയാല്‍ നമുക്ക് അവിടുത്തെ മനസ്സിലാക്കാന്‍ കഴിയുകയില്ല. യേശുവിന്‍റെ ദൃശ്യമായത് അദൃശ്യമായതിലേക്ക് വിരല്‍ ചൂണ്ടുന്നു. സുശക്തമായി സന്നിഹിതമായിരിക്കുകയും എന്നാല്‍ രഹസ്യമെന്ന നിലയില്‍ മാത്രം ഗ്രഹിക്കാന്‍ കഴിയുകയും ചെയ്യുന്ന അസംഖ്യം യാഥാര്‍ത്ഥ്യങ്ങള്‍ യേശുവിന്‍റെ ജിവിതത്തില്‍ നാം കാണുന്നു. ക്രിസ്തുവിന്‍റെ ദൈവപുത്രത്വം, മനുഷ്യാവതാരം, പീഡാസഹനം, ഉയിര്‍പ്പ് എന്നിവ അത്തരം രഹസ്യങ്ങളുടെ ഉദാഹരണങ്ങളാണ്.

വിചിന്തനം
യേശുവിന്‍റെ മനുഷ്യത്വം പൂര്‍ണമാണ്. യേശുവിനു ഒരാത്മാവുണ്ടായിരിക്കുകയും മനശ്ശാസ്ത്രപരമായും ആധ്യാത്മികമായും അവിടുന്ന് വളരുകയും ചെയ്തു. പരിശുദ്ധാത്മാവില്‍ സ്വര്‍ഗീയ പിതാവുമായുള്ള ഐക്യത്തിൽ വസിച്ച യേശു ജീവിതത്തിന്‍റെ എല്ലാ സാഹചര്യത്തിലും പരിശുദ്ധാത്മാവാല്‍ നയിക്കപ്പെടാന്‍ സ്വയം അനുവദിച്ചു. യേശു പൂർണ്ണമായും ദൈവവും പൂർണ്ണമായും മനുഷ്യനുമാണെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട്, ബലഹീനനായ നമ്മുടെ അനുദിന ജീവിത സാഹചര്യങ്ങളെ യേശുവിനോട് ചേർത്തുവയ്ക്കുമ്പോൾ നമ്മൾ ശക്തരായി തീരുകയും പരിശുദ്ധാത്മാവ് നമ്മുടെ ജീവിതങ്ങളെ നയിക്കുകയും ചെയ്യും.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »