India - 2024
ഫാ. ടോമിന്റെ മോചനത്തിനായി പുതിയ ക്യാമ്പെയിന്‍ ആരംഭിച്ചു
സ്വന്തം ലേഖകന്‍ 22-05-2017 - Monday
കൊച്ചി: ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഒരു ലക്ഷം ഇ-മെയില്‍ പരാതി അയയ്ക്കുന്ന ക്യാമ്പെയിന് തുടക്കമായി. മലയോര വികസന സമിതി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനുമായ ഡോ. കെ.കെ.എന്‍. കുറുപ്പും മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളും ചേർന്നു നിര്‍വഹിച്ചു.
ഇതോടനുബന്ധിച്ചുള്ള ഹാഷ് ടാഗ് പ്രചാരണം നടന് കുഞ്ചാക്കോ ബോബന് ഉദ്ഘാടനം ചെയ്തു. ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുന്നില്ലെങ്കില്‍ യെമനുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന രാജ്യങ്ങളുടെ സഹായം തേടണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. മോചനം സാധ്യമാക്കുന്നതിനുള്ള ഇടപെടലിന് കേന്ദ്ര സർക്കാറിനെ നിർബന്ധിതമാക്കുന്നതിന് ഈ ക്യാമ്പയിൻ സഹായകരമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ അവിടുത്തെ ഭീകരർ തട്ടികൊണ്ടുപോയപ്പോൾ അവരുടെ ശരീരത്തിൽ ഒരു പോറലു പോലും ഏൽപ്പിക്കാതെ തിരികെ കൊണ്ടുവന്ന കേന്ദ്ര സർക്കാർ ശ്രമിച്ചാൽ ഫാദർ ടോം ഉഴുന്നാലിനെ തിരികെ എത്തിക്കാൻ സാധിക്കുമെന്ന് മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബിവയലിൽ പറഞ്ഞു.
ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര-കേരള സർക്കാറുകൾ ശക്തമായി ഇടപെടണമെന്ന് ഡോ.കെ കെ എൻ കറുപ്പു പറഞ്ഞു. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ജീവന് എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ പറ്റില്ല. ഇത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രശ്നമാണ്. പ്രധാനമന്ത്രിക്ക് അയക്കുന്ന ഇ മെയിൽ ക്യാമ്പയിനിൽ എല്ലാവരും പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.