Meditation. - May 2024

യേശു ദൈവരാജ്യത്തിന്‍റെ താക്കോലുകള്‍ പത്രോസിനു നൽകിയിരിക്കുന്നു

സ്വന്തം ലേഖകന്‍ 11-05-2023 - Thursday

"സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും." (മത്തായി 16:19)

യേശു ഏകരക്ഷകൻ: മെയ് 11
ഏകരക്ഷകനായ യേശു മാനവരക്ഷക്കായി ഭൂമിയിൽ സ്ഥാപിച്ച സംവിധാനങ്ങൾ നാം ഒരിക്കലും വിസ്മരിച്ചുകൂടാ. യേശു തന്‍റെ പരസ്യജീവിതത്തിന്‍റെ പ്രാരംഭത്തില്‍ത്തന്നെ, തന്നോടൊത്ത് ആയിരിക്കുവാനും, തന്‍റെ ദൗത്യനിര്‍വഹണത്തില്‍ പങ്കുചേരുവാനും വേണ്ടി പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു. തന്‍റെ അധികാരത്തില്‍ അവിടുന്ന് അവരെ പങ്കുകാരാക്കി. ദൈവരാജ്യം പ്രഘോഷിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി അവിടുന്ന് അവരെ അയച്ചു. ഇവര്‍ ക്രിസ്തുവിന്‍റെ രാജ്യവുമായി എന്നും ബന്ധപ്പെട്ടിരിക്കുന്നു. കാരണം, ഇവര്‍ വഴിയാണ് അവിടുന്ന് സഭയെ നയിക്കുന്നത്:

സ്വർഗ്ഗീയ പിതാവ് യേശുവിനു രാജ്യം കല്‍പിച്ചുനൽകിയിരിക്കുന്നതു പോലെ യേശു അപ്പസ്തോലന്മാർക്കും അധികാരം നൽകുന്നു. അതു അവർ യേശുവിന്റെ രാജ്യത്തില്‍ അവിടുത്തെ മേശയില്‍ നിന്നു ഭക്ഷിക്കുകയും, പാനം ചെയ്യുകയും, സിംഹാസനങ്ങളില്‍ ഇരുന്ന് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് (cf: ലൂക്കാ 22:29-30).

പന്ത്രണ്ടുപേരുടെ ഗണത്തില്‍ ശിമയോന്‍ പത്രോസിനാണ് പ്രഥമസ്ഥാനം. പിതാവില്‍ നിന്നുള്ള വെളിപാടിന്‍റെ ഫലമായി, "നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്‌" എന്നു പത്രോസ് ഏറ്റുപറഞ്ഞു. അപ്പോള്‍ അവിടുന്ന് അവനോടു പറഞ്ഞു: "നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപെടുകയില്ല." സജീവശിലയായ ക്രിസ്തു, പത്രോസിന്‍റെമേല്‍ പണിയപ്പെട്ട തന്‍റെ സഭയ്ക്കു, മരണശക്തികള്‍ക്കെതിരേ വിജയം ഉറപ്പു നല്‍കുന്നു.

യേശു പത്രോസിന് ഒരു പ്രത്യേകാധികാരം നല്‍കി. "സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും." 'താക്കോലുകളുടെ അധികാരം' സഭയാകുന്ന ദൈവഭവനത്തെ ഭരിക്കാനുള്ള അധികാരമാണ്. ഏക രക്ഷകനും ലോകരക്ഷകനുമായ യേശു തന്‍റെ പുനരുത്ഥാനശേഷം പ്രസ്തുത അധികാരത്തെ സ്ഥിരീകരിച്ചുകൊണ്ട് പത്രോസിനോട് പറഞ്ഞു: "എന്‍റെ ആടുകളെ മേയ്ക്കുക."

'കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം' എന്നത് പാപങ്ങളില്‍ നിന്നു മനുഷ്യരെ വിമോചിപ്പിക്കുവാനും വിശ്വാസപ്രബോധനപരമായ പ്രഖ്യാപനങ്ങള്‍ നടത്തുവാനും സഭയില്‍ ശിക്ഷണപരമായ നടപടികള്‍ എടുക്കുവാനുമുള്ള അധികാരമാണു സൂചിപ്പിക്കുന്നത്. അപ്പസ്തോലന്മാരുടെ ശുശ്രൂഷയിലൂടെ, വിശേഷിച്ചു പത്രോസിന്‍റെ ശുശ്രൂഷയിലൂടെയാണ്, യേശു പ്രസ്തുതാധികാരം സഭയെ ഭരമേല്‍പ്പിച്ചിരിക്കുന്നത്. പതോസിനു മാത്രമാണ് രാജ്യത്തിന്‍റെ താക്കോലുകള്‍ അവിടുന്ന് പ്രത്യേകമായി ഏല്‍പ്പിച്ചിരിക്കുന്നത്.

വിചിന്തനം
ദൈവത്തെ തേടിയലയുന്ന മനുഷ്യവംശത്തിന് 'മനുഷ്യനെ അന്വേഷിച്ചു വരുന്ന' സത്യദൈവത്തെ കാണിച്ചുകൊടുക്കുവാനും അതിലൂടെ മനുഷ്യവംശം മുഴുവൻ രക്ഷപ്രാപിക്കുവാനും വേണ്ടി ദൈവരാജ്യത്തിന്‍റെ താക്കോലുകള്‍ യേശു പത്രോസിനു നൽകിയിരിക്കുന്നു. ലോകരക്ഷകനായ ക്രിസ്തു, ഭൂമിയിൽ സ്വർഗ്ഗരാജ്യം ഉദ്ഘാടനം ചെയ്തു. ഈ രാജ്യത്തിന്റെ വിത്തും സമാരംഭവുമാണ് സഭ.

ഒരു കുഞ്ഞ് ഈ ഭൂമിയിലേക്കു പിറന്നു വീഴുന്ന നിമിഷം മുതൽ മരണശേഷം അവന്റെ ശരീരം അന്ത്യവിധി ദിനത്തിൽ ഉയിർപ്പിക്കപ്പെടാനായി ദൈവ സന്നിധിയിലേക്ക് സമർപ്പിക്കുന്ന നിമിഷം വരെ സഭ ഓരോ വിശ്വാസിയോടും ഒപ്പം സഞ്ചരിക്കുന്നു. അതിനാൽ സഭയിലൂടെ അല്ലാതെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക എന്നത് ഒരു മനുഷ്യനു ചിന്തിച്ചു നോക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഈ ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരും സഭാമാതാവിന്റെ കരം പിടിച്ചുകൊണ്ട് വഴിയും സത്യവും ജീവനുമായ യേശുവിനെ അനുഗമിക്കുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »