Meditation. - May 2024

യേശുക്രിസ്തു ലോകം മുഴുവന്‍റെയും കര്‍ത്താവാണ്; അവിടുന്ന് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും ആധിപത്യത്തിനും അതീതനാണ്

സ്വന്തം ലേഖകന്‍ 12-05-2023 - Friday

" സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും" (മത്തായി 16:19)

യേശു ഏകരക്ഷകൻ: മെയ് 12
"അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്". (കൊളോ 1:16)

യേശുക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം കർത്താവല്ല. അവിടുന്ന് ലോകം മുഴുവന്റെയും കർത്താവാണ്. ലോകത്തെ മുഴുവൻ രക്ഷിക്കുവാൻ വേണ്ടിയാണ് അവിടുന്ന് മനുഷ്യനായി പിറന്നതും, കുരിശിൽ മരിച്ചതും ഉത്ഥാനം ചെയ്തതും. ലോകത്തെ മുഴുവൻ വിധിക്കാൻ വേണ്ടിയായിരിക്കും അവിടുന്ന് വീണ്ടും വരുന്നത്. അവിടന്നു നമ്മുടെ മുകളിലാണ്. നാം ആരാധനയില്‍ മുട്ടുകുത്തുന്നത് അവിടത്തെ മുമ്പില്‍ മാത്രമാണ്. സഭയുടെ ശിരസ്സെന്ന നിലയില്‍ അവിടന്ന് നമ്മോടു കൂടെയാണ്. സഭയില്‍ ദൈവരാജ്യം ഇപ്പോള്‍ത്തന്നെ തുടങ്ങുന്നതിനാൽ അവിടന്ന് നമ്മുടെ മുന്‍പിലാണ്.

ചരിത്രത്തിന്‍റെ കര്‍ത്താവെന്ന നിലയില്‍, യേശുക്രിസ്തുവിൽ അന്ധകാര ശക്തികള്‍ ആത്യന്തികമായി കീഴടക്കപ്പെടുകയും ലോകത്തിന്‍റെ ഭാഗധേയങ്ങള്‍ ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് പൂര്‍ണതയിലെത്തിക്കുകയും ചെയ്തിരിക്കുന്നു. ലോകം മുഴുവനും നവീകരിക്കാനും പൂര്‍ത്തിയാക്കാനുമായി, നമ്മള്‍ അറിയാത്ത ഒരു ദിവസം അവിടന്ന് മഹത്വത്തില്‍ നമ്മെ കണ്ടുമുട്ടാന്‍ വരുന്നു.

മരിച്ചവരുടെയും ജീവിക്കുന്നവരുടെയും മേല്‍ ക്രിസ്തു മരിക്കുകയും പുനര്‍ജീവിക്കുകയും ചെയ്തു. ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം ദൈവത്തിന്‍റെ ശക്തിയിലും അധികാരത്തിലുമുള്ള അവിടുത്തെ മനുഷ്യത്വത്തിന്‍റെ പങ്കുചേരലിനെ സൂചിപ്പിക്കുന്നു. യേശുക്രിസ്തു കര്‍ത്താവാണ്: സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള സര്‍വാധികാരവും അവിടുത്തേതാണ്. അവിടുന്ന് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും ആധിപത്യത്തിനും അതീതനാണ്. എന്തെന്നാല്‍, പിതാവ്, 'സര്‍വ്വവും അവിടുത്തെ പാദത്തിന്‍ കീഴിലാക്കി'. മനുഷ്യചരിത്രവും സൃഷ്ടി മുഴുവനും അവിടുന്നില്‍ പുന:സമാഹരിക്കപ്പെടുകയും സര്‍വ്വാതിശായിയായ വിധത്തില്‍ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ, ക്രിസ്തു ലോകം മുഴുവന്‍റെയും ചരിത്രത്തിന്‍റെയും കര്‍ത്താവാണ്.

'യേശുക്രിസ്തു ലോകത്തിന്‍റെ കര്‍ത്താവും ചരിത്രത്തിന്‍റെ കര്‍ത്താവുമാണ്. എന്തെന്നാല്‍ എല്ലാം അവിടത്തേക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്, എല്ലാ മനുഷ്യരെയും അവിടന്നു വീണ്ടെടുത്തു, എല്ലാവരെയും അവിടന്നു വിധിക്കുകയും ചെയ്യും.' (YOUCAT 110)

വിചിന്തനം
'യേശു കര്‍ത്താവാണ്' എന്നു ഏറ്റു പറയുവാനും ലോകത്തോടു പ്രഘോഷിക്കുവാനും ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്മാവ് മുഖേനയല്ലാതെ നമ്മുക്ക് അതിന് സാധിക്കുകയില്ല. ഇപ്രകാരം നമ്മൾ ഏറ്റുപറയുമ്പോൾ 'യേശുക്രിസ്തു ലോകം മുഴുവന്‍റെയും കര്‍ത്താവാണ്' എന്ന സത്യം നാം തിരിച്ചറിയണം. അവിടുന്ന് എല്ലാ ഭരണത്തിനും, അധികാരത്തിനും, ശക്തിക്കും, ആധിപത്യത്തിനും അതീതനാണ്. അതിനാൽ യേശുക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ഈ ലോകത്തിലെ ഒരു ശക്തിയെയും നാം ഭയപ്പെടേണ്ടതില്ല.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »