Meditation. - May 2024

അന്തിമ അത്താഴവേളയിൽ യേശു തന്റെ പരമമായ സ്നേഹം മൂന്നു വിധത്തില്‍ പ്രകടിപ്പിച്ചു

സ്വന്തം ലേഖകന്‍ 13-05-2023 - Saturday

"പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍" (ലൂക്കാ 22: 19).

യേശു ഏകരക്ഷകൻ: മെയ് 13
ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു പോകാൻ സമയമായി എന്നു മനസ്സിലാക്കിയ യേശു, അന്തിമ അത്താഴവേളയിൽ തന്‍റെ പരമമായ സ്നേഹം മൂന്നു വിധത്തില്‍ പ്രകടിപ്പിച്ചു.

1. അവിടുന്ന് തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും സേവനം ചെയ്യുന്നവനെന്ന നിലയില്‍ നമ്മില്‍ ഒരുവനാണെന്നു കാണിക്കുകയും ചെയ്തു.

2. യേശു, അന്ത്യ അത്താഴത്തെ മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടി പിതാവിന് തന്നെത്തന്നെ സ്വമനസാ സമര്‍പ്പിക്കുന്നതിന്‍റെ സ്മാരകമാക്കി: "ഇത് നിങ്ങള്‍ക്കായി നല്‍കപ്പെടുന്ന എന്‍റെ ശരീരമാകുന്നു". "ഇത് പാപങ്ങളുടെ മോചനത്തിനായി അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്ന, ഉടമ്പടിയുടേതായ എന്‍റെ രക്തമാകുന്നു." ഇങ്ങനെ അവിടന്ന് കുര്‍ബാന സ്ഥാപിച്ചു.

3. "എന്‍റെ ഓര്‍മ്മയ്ക്കായ് നിങ്ങള്‍ ഇതു ചെയ്യുവിന്‍" എന്ന് അപ്പസ്തോലന്മാരോടു പറഞ്ഞുകൊണ്ട് യേശു പൗരോഹിത്യം സ്ഥാപിച്ചു. യേശു തന്‍റെ അപ്പസ്തോലന്മാരെ സ്വന്തം സമര്‍പ്പണത്തില്‍ ഉള്‍പ്പെടുത്തുകയും അതു ശാശ്വതമായി തുടര്‍ന്നു കൊണ്ടുപോകാന്‍ അവരോടു കല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ, അവിടുന്ന് തന്‍റെ അപ്പസ്തോലന്മാരെ പുതിയ ഉടമ്പടിയുടെ പുരോഹിതന്മാരായി അവരോധിക്കുന്നു.

വിചിന്തനം
ക്രിസ്തു തന്നെ സ്ഥാപിച്ച വി. കുർബ്ബാനയോടും പൗരോഹിത്യത്തോടുമുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ്? 'ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവന്റെ അപ്പമാണ്' എന്ന് യേശു പറഞ്ഞപ്പോൾ അവിടുത്തെ ഉപേക്ഷിച്ചു പോയവരുടെ പിൻഗാമികൾ ഇന്നും ഭൂമിയിൽ സജീവമാണ്. അവർ ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്‌ത്‌ വിശുദ്ധ കുർബ്ബാനയിൽ നിന്നും ദൈവമക്കളെ അകറ്റുവാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അവരെയും ലോകം മുഴുവനെയും ഇന്ന് ലോകത്തിൽ അർപ്പിക്കപ്പെടുന്ന അഞ്ചുലക്ഷത്തോളം ദിവ്യബലികളിൽ സമർപ്പിച്ചു നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »