Meditation. - May 2024

ദൈവം തന്‍റെ സൃഷ്ടികളെയെല്ലാം പരിപാലിക്കുന്നെങ്കില്‍ തിന്മ എങ്ങനെയുണ്ടാകുന്നു?

സ്വന്തം ലേഖകന്‍ 23-05-2020 - Saturday

"അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും മോചിപ്പിക്കും" (മത്തായി 1:21)

യേശു ഏകരക്ഷകൻ: മെയ് 23
ക്രമീകൃതവും നല്ലതുമായ ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും സര്‍വശക്തനും പിതാവുമായ ദൈവം തന്‍റെ സൃഷ്ടികളെയെല്ലാം പരിപാലിക്കുന്നെങ്കില്‍ തിന്മ എങ്ങനെയുണ്ടാകുന്നു? അടിയന്തിര സ്വഭാവമുള്ളതും അനുപേക്ഷണീയവും വേദനാജനകവും നിഗൂഢവുമായ ഈ പ്രശ്നത്തിനു തിടുക്കത്തിലുള്ള ഒരുത്തരവും മതിയാവുകയില്ല. ക്രൈസ്തവവിശ്വാസത്തിന്‍റെ സമഗ്രദര്‍ശനത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിനുത്തരം കാണാന്‍ കഴിയൂ.

ലോകരക്ഷകനായ യേശുക്രിസ്തുവിന്‍റെ പെസഹായാല്‍ തിന്മയുടെ ശക്തികളെ നിര്‍ണ്ണായകമായി പരാജയപ്പെടുത്തിയെങ്കിലും അവിടുത്തെ ഭൂമിയിലെ ഭരണം ഇപ്പോഴും ആ ശക്തികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്കു വിധേയമാണ്. അതുകൊണ്ടാണ് ഇന്നും ഭൂമിയിൽ തിന്മ നിലനിൽക്കുന്നത്. "തിന്മയുടെ ശക്തികള്‍ നടത്തുന്ന അന്തിമമായ ഒരു പോരാട്ടം കൂടാതെ ക്രിസ്തുവിന്‍റെ രാജ്യം വിജയം കൈവരിക്കുകയില്ല" (CCC 680). ഈ സത്യം നാം ഒരിക്കലും വിസ്മരിച്ചു കൂടാ.

സൃഷ്ടിയുടെ നന്മ, തന്‍റെ ഉടമ്പടികളില്‍ക്കൂടി മനുഷ്യനെ സന്ദര്‍ശിക്കുന്ന ദൈവത്തിന്‍റെ ക്ഷമാപൂര്‍ണമായ സ്നേഹം, തന്‍റെ പുത്രന്‍റെ രക്ഷാകരമായ മനുഷ്യാവതാരം, അവിടുത്തെ പരിശുദ്ധാത്മദാനം, അവിടുന്ന് വിളിച്ചുകൂട്ടിയ സഭ, കൂദാശകളുടെ ശക്തി എന്നിവയിലൂടെ സൗഭാഗ്യപൂര്‍ണമായ ഒരു ജീവിതത്തിലേക്കു ദൈവം മനുഷ്യനെ വിളിക്കുന്നു. ദൈവം മനുഷ്യനു സ്വാതന്ത്ര്യം നൽകിയിരിക്കുന്നതിനാൽ ഈ വിളിക്കു സമ്മതമരുളാനും ഈ വിളിയെ മുന്‍കൂട്ടി നിരസിക്കുവാനും മനുഷ്യനു കഴിയും.

ബുദ്ധിശക്തിയും സ്വാതന്ത്ര്യവുമുള്ള സൃഷ്ടികള്‍ എന്ന നിലയ്ക്കു മനുഷ്യരും മാലാഖമാരും തങ്ങളുടെ സ്വതന്ത്രതീരുമാനത്താലും വിശിഷ്ടസ്നേഹത്താലും അവരുടെ പരമാന്ത്യത്തിലേക്കു യാത്ര ചെയ്യണം; അതിനാല്‍ അവര്‍ക്കു മാര്‍ഗഭ്രംശം സാധ്യമാണ്. അവര്‍ വാസ്തവത്തില്‍ പാപത്തില്‍ വീഴുകയും ചെയ്തു. അങ്ങനെയാണ് ഭൗതിക തിന്മയെക്കാള്‍ അളവറ്റവിധം ദോഷകരമായ ധാര്‍മികതിന്മ ലോകത്തില്‍ പ്രവേശിച്ചത്.

ദൈവം പ്രത്യക്ഷമായോ പരോക്ഷമായോ ഒരുവിധത്തിലും ധാര്‍മിക തിന്മയുടെ ഹേതുവല്ല. എന്നാലും തന്‍റെ സൃഷ്ടികളുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടു ദൈവം തിന്മ അനുവദിക്കുന്നു. അതേസമയം നിഗൂഢാത്മകമായി തിന്മയില്‍ നിന്ന്‍ എങ്ങനെ നന്മ പുറപ്പെടുവിക്കുവാനാകുമെന്ന് അവിടുന്നറിയുന്നു. ഇപ്രകാരം പാപത്തിൽ വീഴുന്ന മനുഷ്യനെ രക്ഷിക്കുവാൻ വേണ്ടിയാണ് അനന്ത നന്മയായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ലോകത്തിലേക്കയച്ചത്. അതിനാൽ യേശുവിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ ഒരു മനുഷ്യനു രക്ഷപ്രാപിക്കാൻ സാധിക്കൂ.

വിചിന്തനം
സകല നന്മകളുടെയും ഉറവിടമായ ദൈവം മനോഹരമായ ഈ പ്രപഞ്ചം സൃഷ്ടിച്ചുവെങ്കിലും ഇവിടെ തിന്മ നിലനിൽക്കുന്നു. ഈ തിന്മയുടെ സ്വാധീനത്താൽ എല്ലാ മനുഷ്യരും പാപത്തിൽ വീണുപോകുന്നു. ഇപ്രകാരം വീണുപോകുന്ന മനുഷ്യനെ രക്ഷിക്കുവാൻ ഒരേ ഒരു വ്യക്തിക്കു മാത്രമേ കഴിയൂ. അത് യേശുക്രിസ്തുവാണ്. യേശുവിൽ വിശ്വസിക്കുവാൻ ഭാഗ്യം ലഭിച്ചവർ ഈ ലോകജീവിതത്തിൽ ശരിയായ പാതയിൽ സഞ്ചരിക്കുന്നു. ലോകം മുഴുവനും 'വഴിയും സത്യവും ജീവനുമായ' യേശുവിനെ തിരിച്ചറിഞ്ഞ് രക്ഷയുടെ മാർഗ്ഗം സ്വീകരിക്കുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »