India - 2024
നേഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
സ്വന്തം ലേഖകന്‍ 28-06-2017 - Wednesday
വെള്ളിമാടുകുന്ന്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് താമരശേരി രൂപതാദ്ധ്യക്ഷന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. രൂപതയുടെ കീഴിലുള്ള വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ഡയറക്ടർമാരുടെ യോഗം പിഎംഒസിയിൽ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. കുടുംബം പോറ്റാനുള്ള ശമ്പളം ഏവർക്കും ലഭിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
വായ്പയെടുത്തു നഴ്സിംഗ് പഠിച്ച് എത്തുന്നവരിൽ ഭൂരിഭാഗവും കുറഞ്ഞ ശമ്പളത്തിനാണ് ആതുരസേവനം ചെയ്യുന്നത്. ശമ്പളത്തിൽ നിന്ന് പണം സ്വരൂപിച്ച് വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ പലപ്പോഴും കഴിയുന്നില്ല. ഈ സ്ഥിതി മാറണം. കുടുംബം പോറ്റാനുള്ള ശമ്പളം ഏവർക്കും ലഭിക്കണം. അതേ സമയം, ആതുരസേവനത്തെ നിസ്വാർഥ ശുശ്രൂഷയായി കണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒട്ടേറെ ആശുപത്രികൾ ഇവിടെയുണ്ട്.
അത്തരം സ്ഥാപനങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും നഴ്സുമാർ തിരിച്ചറിയണം. പാവപ്പെട്ട രോഗികൾക്ക് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന സാഹചര്യം വരുത്താതിരിക്കാനും, ചാരിറ്റി സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി തുടർന്നും പ്രവർത്തിക്കാനും കഴിയേണ്ടതുണ്ട്. രണ്ടു മേഖലയേയും പക്വതയോടെ വിലയിരുത്തിക്കൊണ്ട് നഴ്സുമാരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് ശ്രമം നടക്കേണ്ടത്. ഇക്കാര്യത്തില്‍ യുക്തിയുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.