India - 2024
വൈദികനു നേരെ നടന്ന ആക്രമണം: ഇരിങ്ങാലക്കുടയില്‍ വന്‍പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകന്‍ 30-06-2017 - Friday
ഇരിങ്ങാലക്കുട: ഫാ. ജോയ് വൈദ്യക്കാരനെ ആക്രമിച്ച സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണിൽ വന്‍പ്രതിഷേധ പ്രകടനം. പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനു വൈദികരും സന്യസ്തരും വിശ്വാസികളുമടക്കം വൻ ജനാവലിയാണ് അണിചേര്‍ന്നത്. ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നടന്ന പ്രതിഷേധ കൂട്ടായ്മയിലും നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു.
പ്രകടനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് മാർ പോളി കണ്ണൂക്കാടൻ വൈദികനു നേരെ നടന്ന ആക്രമണത്തിനെതിരേ സമൂഹ മനസാക്ഷി ഉണരണമെന്നു പറഞ്ഞു. സമൂഹ നന്മയ്ക്കുവേണ്ടി ഏറെ ത്യാഗങ്ങളും സഹനങ്ങളും ഏറ്റുവാങ്ങിയതാണ് ക്രൈസ്തവ സഭ. എന്നാൽ, ഫാ. ജോയ് വൈദ്യക്കാരനെ ആക്രമിച്ചതുപോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ ഏവരും ജാഗരൂകരാകണം. മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.
എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന് മാസ്റ്റര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പനംമ്പിള്ളി രാഘവമേനോന്‍, ടൗണ്‍ ജുമാമസ്ജിദ് ഇമാം കബീര്‍ മൗലവി, രൂപതാ വികാരി ജനറാള്‍ ഫാ. ജോബി പോഴോലിപറമ്പില്‍, സി.എം.ഐ ദേവമാതാ പ്രോവിന്സിന്റെ കൗണ്‍സിലര്‍മാരായ ഫാ. പോള്‍സണ്‍ പാലിയേക്കര, ഫാ. ഷാജു എടമന എന്നിവര്‍ സംസാരിച്ചു.