Meditation. - July 2024

"ക്രിസ്തു ദൈവപുത്രനാണ്" എന്ന വിശ്വാസം ലോകം മുഴുവൻ ഏറ്റുപറയട്ടെ

സ്വന്തം ലേഖകന്‍ 17-06-2018 - Sunday

"ശിമയോൻ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16:16)

യേശു ഏകരക്ഷകൻ: ജൂണ്‍ 17
കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ പിതാവായ ദൈവം തന്‍റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചു. നിയമത്തിനു അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കാന്‍ വേണ്ടി അവന്‍ നിയമത്തിനു അധീനനായി ജനിച്ചു. നമ്മള്‍ ദത്തുപുത്രസ്ഥാനം സ്വീകരിക്കേണ്ടതിനു വേണ്ടിയായിരുന്നു ഇത്. അങ്ങനെ ദൈവം തന്‍റെ ജനതയെ സന്ദര്‍ശിച്ചു. അബ്രാഹത്തോടും സന്തതികളോടും ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി. എല്ലാ പ്രതീക്ഷകള്‍ക്കും അതീതമായി അവിടുന്നു പ്രവര്‍ത്തിച്ചു. സ്വന്തം പ്രിയപുത്രനെ അവിടുന്ന്അയച്ചു.

ലോകം മുഴുവൻ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യണ്ട സത്യം ഇതാണ്: "നസ്രത്തില്‍ നിന്നുള്ള യേശു, ഒരു ഇസ്രായേല്‍ പുത്രിയില്‍ നിന്ന്‍ യഹൂദനായി, ബെത്ലഹേമില്‍ ജനിച്ചു. മഹാനായ ഹേറോദേസിന്‍റെയും, അഗസ്റ്റസ് സീസര്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെയും ഭരണകാലത്താണ് അവിടുന്ന് ജനിച്ചത്. തച്ചന്‍റെറ ജോലിയായിരുന്നു അവിടുത്തേത്. തിബേരിയസ് ചക്രവര്‍ത്തിയുടെയും, റോമന്‍ ഗവര്‍ണറായ പന്തിയോസ് പീലാത്തോസിന്‍റെയും കാലത്ത്, ജറുസലേമില്‍ ക്രൂശിതനായി മരിച്ച യേശു, ദൈവത്തിന്‍റെ, മനുഷ്യനായിത്തീര്‍ന്ന നിത്യപുത്രനാണ്. അവിടുന്നു ദൈവത്തില്‍ നിന്നു വന്നു. ദൈവം തന്നെയായ അവൻ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി മനുഷ്യശരീരം ധരിച്ചുവന്നു. എന്തെന്നാല്‍, വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്ത്വം നമ്മള്‍ ദര്‍ശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്ത്വം... അവന്‍റെ പൂര്‍ണ്ണതയില്‍ നിന്ന് നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു."

ചരിത്രത്തിൽ ജീവിച്ച യേശു ദൈവമായിരുന്നിട്ടും നിരവധി ആളുകൾ അവനെ ദൈവമായി തിരിച്ചറിഞ്ഞില്ല. ഇന്നും യേശുവിനെ ഒരു പ്രവാചകനായി മാത്രം കരുതുന്ന മതസമൂഹങ്ങൾ ഈ ലോകത്തിൽ നിലനിൽക്കുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാത്രമേ ക്രിസ്തു ദൈവമാണെന്നു തിരിച്ചറിയുവാനും ആ വിശ്വാസം ധൈര്യപൂർവ്വം ഏറ്റുപറയുവാനും സാധിക്കൂ. "നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്‌" എന്ന പത്രോസ് ഏറ്റുപറഞ്ഞ വിശ്വാസശിലയിന്മേല്‍ ക്രിസ്തു തന്‍റെ സഭയെ പടുത്തുയര്‍ത്തി. ലോകം മുഴുവൻ ഈ വിശ്വാസം ഏറ്റുപറയുന്നതുവരെ ക്രിസ്ത്യാനികൾ വിശ്രമമില്ലാതെ സുവിശേഷം പ്രഘോഷിക്കേണ്ടിയിരിക്കുന്നു.

വിചിന്തനം
ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ ദൈവപുത്രനായിത്തീരുന്നു. ഈ ദത്തുപുത്രസ്വീകരണം, ക്രിസ്തുവിന്‍റെ മാതൃക പിന്‍തുടരാനുള്ള കഴിവ് അവനു നല്‍കിക്കൊണ്ട് അവനെ രൂപാന്തരപ്പെടുത്തുന്നു. ശരിയായി പ്രവര്‍ത്തിക്കുന്നതിനും നന്മ ചെയ്യുന്നതിനും അത് അവനെ കഴിവുള്ളവനാക്കുന്നു. അവൻ തന്‍റെ രക്ഷകനായ യേശുവുമായി ഐക്യപ്പെട്ട് സ്നേഹത്തിന്‍റെ പൂര്‍ണത, അതായത് വിശുദ്ധി പ്രാപിക്കുകയും കൃപാവരങ്ങൾ കൊണ്ടു നിറയുകയും ചെയ്യുന്നു. ഇപ്രകാരം സംഭവിക്കണമെങ്കിൽ നമ്മുടെ വിശ്വാസം കലർപ്പില്ലാത്തതായിരിക്കണം. പത്രോസിനെപ്പോലെ ഉറച്ച ബോധ്യത്തോടുകൂടി നമ്മുക്കു ക്രിസ്തുവിൽ വിശ്വസിക്കുകയും ആ വിശ്വാസം ലോകത്തോടു പ്രഘോഷിക്കുകയും ചെയ്യാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »