India - 2024
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുവാനുള്ള പ്രവണത അപകടകരം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സ്വന്തം ലേഖകന്‍ 09-07-2017 - Sunday
ബാംഗ്ലൂർ: പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് അതിരുകളും പരിധികളും നിശ്ചയിക്കാനുള്ള പ്രവണതയാണു പലപ്പോഴും സങ്കുചിത ചിന്താഗതികൾക്കു വഴിയൊരുക്കുന്നതെന്ന് അഖിലേന്ത്യാ മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. ബാംഗ്ലൂരില്‍ നടക്കുന്ന അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.
ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടുകളിലെ നവീകരണമാണ് സഭയുടെയും ലോകത്തിന്റെയും നവീകരണത്തിന് നിമിത്തമാകുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് അതിരുകളും പരിധികളും നിശ്ചയിക്കാനുള്ള പ്രവണതയാണു പലപ്പോഴും സങ്കുചിത ചിന്താഗതികൾക്കു വഴിയൊരുക്കുന്നത്. സഭയിൽ പ്രത്യേക വരദാനങ്ങൾ ലഭിച്ചവർ നടത്തുന്ന ശുശ്രൂഷകൾക്കു സുവിശേഷവത്കരണത്തിനും സഭാനവീകരണത്തിനും പുതിയ ദിശാബോധം നൽകാൻ കരുത്തുണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
സൃഷ്ടിയിലൂടെ മനുഷ്യകുലം മുഴുവനുമായും ഗാഢബന്ധത്തിലായ ദൈവാത്മാവുതന്നെയാണു സഭയിൽ വിവിധ ശുശ്രൂഷകൾക്കായി വിശ്വാസികളെ ഒരുക്കുന്നതെന്ന് സീറോമലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. അതിനാൽ സഭയ്ക്കു വെളിയിലും പ്രവർത്തനനിരതമായ പരിശുദ്ധാത്മാവിന്റെ സ്വരം തിരിച്ചറിയണമെന്നു സമാപന സന്ദേശത്തിൽ സീറോമലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.
ദൈവശാസ്ത്ര സമ്മേളനത്തിൽ വിശാഖപട്ടണം ആർച്ചുബിഷപ് പ്രകാശ് മല്ലവരപ്പ്, പൂന ബിഷപ് തോമസ് ദാബ്രെ, മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ യൂലിയോസ്, റവ.ഡോ. മാത്യു വെള്ളാനിക്കൽ, റവ.ഡോ. സ്റ്റീഫൻ ഫെർണാണ്ടസ്, റവ.ഡോ. ജോസഫ് വല്ലിയാട്ട്, റവ.ഡോ. ഫ്രാൻസിസ് ഗോണ്‍സാൽവസ്, റവ.ഡോ. ജോസഫ് ലോബോ, റവ.ഡോ. പോളി മണിയാട്ട് എന്നിവർ വിവിധ വിഷയങ്ങളെ ആധാരമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മെത്രാൻ പദവിയിൽ 40 വർഷം പൂർത്തിയാക്കിയ ആർച്ച്ബിഷപ് ഏബ്രഹാം വിരുത്തികുളങ്ങരയെ ദൈവശാസ്ത്ര സമ്മേളനം ആദരിച്ചു.അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനത്തിനു വേദിയൊരുക്കിയതു സിബിസിഐയുടെ പഠനകേന്ദ്രമായ ബാംഗളൂർ എൻബിസിഎൽസിയാണ്.