India - 2024
നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനം ഉറപ്പാക്കണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സ്വന്തം ലേഖകന്‍ 17-07-2017 - Monday
കൊച്ചി: വേതനം കൂട്ടണമെന്ന നഴ്സുമാരുടെ ആവശ്യം ന്യായമാണെന്നും സർക്കാർ നിശ്ചയിച്ച വേതനം നഴ്സുമാർക്കു ഉറപ്പാക്കണമെന്നും കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം.സൂസപാക്യം. പാലാരിവട്ടം പിഒസിയിൽ നടന്ന കേരള റീജൺ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) 30-ാമത് ജനറൽ അസംബ്ലിക്കു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ നിശ്ചയിച്ചിട്ടുള്ള വേതന വ്യവസ്ഥകൾ എല്ലാ കത്തോലിക്കാ ആശുപത്രികളിലും നടപ്പിലാക്കാനുള്ള കെസിബിസി നിർദേശം സ്വാഗതാർഹമാണ്. വരുമാനമുള്ള എല്ലാ കത്തോലിക്കാ ആശുപത്രികളിലും സർക്കാർ നിശ്ചയിച്ച വേതനമോ അതിൽ കൂടുതലോ നൽകുന്നുണ്ട്. എന്നാൽ, ഗ്രാമാന്തരങ്ങളിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള ചെറിയ ആശുപത്രികൾ ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ ഇത്തരം ആശുപത്രികളുടെ പ്രശ്നങ്ങൾ സർക്കാർ പഠിക്കുകയും അടിയന്തരമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞ മൂന്നുദിവസമായി പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനം ഇന്നലെ സമാപിച്ചു. സമ്മേളനത്തില്‍ ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ രചിച്ച ‘ഉൾപ്പൊരുൾ’, എന്ന പുസ്തകം ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യവും ഫാ. പോൾ സനിന്റെ കഥ’ ബിഷപ് ഡോ. വിൻസെന്റ് സാമുവലും പ്രകാശനം ചെയ്തു.
കെഎൽസികെ കോ-ഓർഡിനേറ്റർ സുനിൽ ജസ്റ്റസും എൽസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിളും ആദ്യകോപ്പികൾ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ വചനപ്രഘോഷണം നടത്തി.