Meditation. - July 2024

"പോയി ശിഷ്യപ്പെടുത്തുവിന്‍" എന്ന കല്‍പ്പന എല്ലാ കാലഘട്ടത്തിലും പ്രതിധ്വനിക്കുന്നു

സ്വന്തം ലേഖകന്‍ 03-07-2022 - Sunday

"ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍" (മത്താ 28: 19).

യേശു ഏകരക്ഷകൻ: ജൂലൈ 3
"ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.." എന്ന യേശുവിന്റെ പ്രേഷിത കല്‍പ്പന അനുസരിക്കുന്നതിലൂടെയാണ് സുവിശേഷവത്ക്കരണം സംഭവിക്കുക. ഉത്ഥിതനായ യേശു, തന്നിലുള്ള വിശ്വാസം ലോകത്തിന്റെ ഓരോ കോണിലേക്കും വ്യാപിക്കുന്നതിന് വേണ്ടി എല്ലായിടത്തും എല്ലാക്കാലത്തും സുവിശേഷം പ്രഘോഷിക്കുന്നതിനായി എപ്രകാരമാണ് തന്റെ അനുയായികളെ അയക്കുന്നതെന്ന് അവിടുത്തെ വാക്കുകളില്‍ നിന്നു തന്നെ നമ്മുക്ക് കാണുവാന്‍ സാധിയ്ക്കും.

പുതിയ ഒരു ദേശത്തേക്കു പുറപ്പെടുന്നതിനുള്ള വിളി അബ്രാഹം സ്വീകരിച്ചു. മോശ ദൈവത്തിന്റെ വിളി ശ്രവിക്കുകയും ഇസ്രായേല്‍ ജനത്തെ വാഗ്ദത്തനാട്ടിലേക്കു നയിക്കുകയും ചെയ്തു. "ഞാന്‍ അയക്കുന്നിടത്തേക്ക് നീ പോകണം" എന്നു ദൈവം ജെറമിയായോട് പറയുന്നു. ഇപ്രകാരം ക്രിസ്തുവിനാല്‍ വിളിക്കുകയും അയക്കപ്പെടുകയും ചെയ്യാതെ ആര്‍ക്കും സുവിശേഷം പ്രഘോഷിക്കുവാ സാധിക്കില്ല.

"പോയി ശിഷ്യപ്പെടുത്തുവിന്‍" എന്ന കല്‍പ്പന എല്ലാ കാലത്തും മാറ്റത്തിന് വിധേയമായ ജീവിതരംഗങ്ങളില്‍ പ്രതിധ്വനിക്കുകയും അത് സുവിശേഷവത്ക്കരണത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. നമ്മള്‍ എല്ലാവരും ഈ പുതിയ പ്രേഷിതമുന്നേറ്റത്തില്‍ പങ്കാളികളാകുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നു.

ഓരോ ക്രൈസ്തവനും ഓരോ സമൂഹവും കര്‍ത്താവ് ചൂണ്ടികാണിക്കുന്ന പാത തിരിച്ചറിയണം. "നമ്മള്‍ എല്ലാവരും നമ്മുടെ സുഖസൌകര്യങ്ങളുടെ വലയങ്ങളില്‍ നിന്ന്‍ സുവിശേഷത്തിന്റെ വെളിച്ചം ആവശ്യമായിരിക്കുന്ന പുറംപോക്കുകളിലേക്ക് പോകുവാനുള്ള അവിടുത്തെ വിളി അനുസരിക്കേണ്ടതുണ്ട്.

(ഫ്രാന്‍സിസ് മാര്‍പാപ്പ, Evangelli Gaudium)

വിചിന്തനം
"പോയി ശിഷ്യപ്പെടുത്തുവിന്‍" എന്ന കല്‍പ്പന അനുസരിച്ചുകൊണ്ട് സാധ്യമായ വിധത്തിലെല്ലാം ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കുവാന്‍ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസം സ്വയം നേട്ടങ്ങള്‍ക്കു വേണ്ടിയാണ് എന്നു കരുതുന്ന നിരവധി വിശ്വാസികളുണ്ട്. ഒരു സുഖത്തില്‍ നിന്നും മറ്റൊരു സുഖത്തിലേക്കുള്ള യാത്രയായി ഇക്കൂട്ടര്‍ ക്രൈസ്തവ ജീവിതത്തെ കാണുന്നു. ഇപ്രകാരമുള്ള സുഖസൗകര്യങ്ങളുടെ വലയങ്ങളില്‍ നിന്നും പുറത്തുവരുമ്പോള്‍ മാത്രമേ ക്രിസ്തു നമ്മളെ വിളിക്കുന്നത് ശ്രവിക്കുവാനും അവിടുത്തെ കല്‍പ്പന അനുസരിക്കുവാനും സാധിക്കൂ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »