Meditation. - July 2024

മറ്റുള്ളവരില്‍ സഹിക്കുന്ന യേശുവിന്റെ ശരീരത്തില്‍ സ്പര്‍ശിക്കാം

സ്വന്തം ലേഖകന്‍ 04-07-2021 - Sunday

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്ല. ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതര്‍" (യോഹ 13: 16-17).

യേശു ഏകരക്ഷകൻ: ജൂലൈ 4
ദരിദ്രര്‍ക്കും, രോഗികള്‍ക്കും, കാരാഗൃഹവാസികള്‍ക്കും വേണ്ടി ചെയ്യുന്നതെല്ലാം ക്രിസ്തുവിനുവേണ്ടിത്തന്നെയാണ് ചെയ്യുന്നതെന്ന്‍ തിരിച്ചറിഞ്ഞുകൊണ്ട് അനേകം വിശുദ്ധരായ മനുഷ്യര്‍ ബഹുമാനത്തോടെ മറ്റുള്ളവരെ പരിചരിച്ചു. ശുശ്രൂഷിക്കുകയും, സ്വയം ചെറുതാവുകയും ചെയ്യുന്ന സ്നേഹം നമുക്ക് കാണിച്ചുതരികയും, അതിനായി മുന്‍കൈ എടുക്കുകയും ചെയ്തത് യേശുക്രിസ്തു തന്നെയാണ്. തന്റെ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുന്നതിനുവേണ്ടി മുട്ടിന്‍മേല്‍ നില്‍ക്കുമ്പോള്‍ കര്‍ത്താവ് പ്രാര്‍ത്ഥനയില്‍ നിമഗ്നനാവുകയും തനിക്ക് സ്വന്തമായവരെക്കൂടി അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. അവിടുന്ന് തന്റെ ശിഷ്യന്‍മാരോട് പറയുന്നു “ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗ്രഹീതര്‍” (യോഹ. 13:17).

സുവിശേഷവത്കരണത്തില്‍ പ്രവര്‍ത്തികള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. മറ്റുള്ളവരിലേക്ക് കടന്നുചെല്ലുകയും, വീണുപോയവരെ തിരയുകയും, വഴിക്കവലകളില്‍ നിന്നുകൊണ്ട് പുറന്തള്ളപ്പെട്ടവരെ സ്വാഗതം ചെയ്തുകൊണ്ട് വേണം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍. ഇപ്രകാരം കരുണാമയനായ ലോകരക്ഷകനെ ചൂണ്ടിക്കാണിക്കുന്ന, അവിടുത്തെ സ്നേഹം വിളമ്പുന്ന രുചികരമായ ഒരു വിരുന്നിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്ന വ്യക്തികളായിരിക്കുവാന്‍ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു.

മറ്റുള്ളവരില്‍ നിന്നും അകന്നിരുന്നുകൊണ്ട് സുവിശേഷവത്കരണം നിര്‍വഹിക്കുവാന്‍ സാധിക്കുകയില്ല. വാക്കുകള്‍ കൊണ്ടും, പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജനങ്ങളുടെ അനുദിന ജീവിതത്തില്‍ ഇടപെടുകയും ആവശ്യമെങ്കില്‍ സ്വയം അവമാനം ഏറ്റെടുക്കാന്‍പോലുമുള്ള മനസ്സോടുകൂടി, മറ്റുള്ളവരില്‍ സഹിക്കുന്ന യേശുവിന്റെ ശരീരത്തെ സ്പര്‍ശിക്കുകയും, മനുഷ്യജീവിതത്തെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷവത്കരണ പ്രവര്‍ത്തകര്‍ “ആടുകളുടെ മണം ഉള്ളവരായിത്തീരുന്നു” ഇപ്രകാരമുള്ള വചനപ്രഘോഷകരുടെ സ്വരം ശ്രവിക്കുവാന്‍ ആടുകള്‍ ആഗ്രഹിക്കുന്നു.

വിചിന്തനം
ദരിദ്രരിലും, രോഗികളിലും, വേദന അനുഭവിക്കുന്നവരിലും സഹിക്കുന്ന യേശുവിന്റെ ശരീരമുണ്ട്. അവരെ സ്പര്‍ശിക്കുമ്പോള്‍ നാം യേശുവിനെ തൊടുന്നു. അവരുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ നാം യേശുവിന്റെ സമീപത്തായിരിക്കുന്നു. അതിനാല്‍ സഹതാപത്തോടെയല്ല ബഹുമാനത്തോടെ അവരെ പരിചരിച്ചുകൊണ്ടും, സേവനം ചെയ്തുകൊണ്ടും ഈശോയുടെ കരുണാമയമായ സ്നേഹം വിളമ്പുന്ന രുചികരമായ വിരുന്നിലേക്ക് ലോകം മുഴുവനേയും നമുക്ക് ക്ഷണിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »