India
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി
സ്വന്തം ലേഖകന്‍ 20-07-2017 - Thursday
ഭരണങ്ങാനം: നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളെ സാക്ഷിയാക്കി ഭാരതത്തിന്റെ പ്രഥമ വിശുദ്ധ, അൽഫോൻസാമ്മയുടെ തിരുനാളിനു ഭരണങ്ങാനത്തു കൊടിയേറി. കൊടിയേറ്റല്‍ കര്‍മ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. തിരുവനന്തപുരം മലങ്കര മേജർ അതിരൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്, പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, തീർഥാടന കേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പാറയ്ക്കൽ, ഫൊറോന വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദൈവകൃപ നിറഞ്ഞൊഴുകുന്ന സ്ഥലമാണു ഭരണങ്ങാനമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
അൽഫോൻസാമ്മ ജനഹൃദയങ്ങളിൽ ദൈവത്തിന്റെ മുദ്രപതിപ്പിക്കുന്നു. സഹനത്തിലും ത്യാഗത്തിലുമാണു ദൈവം മുദ്രപതിപ്പിക്കുന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം നമ്മുടെ ജീവിതപ്രശ്നങ്ങൾക്കുള്ള ഉത്തരമാണ്. ഭാരതസഭയ്ക്ക് ആത്മീയ കൃപാവരങ്ങൾ ദൈവത്തിൽനിന്നു വാങ്ങിത്തന്നുകൊണ്ടിരിക്കുന്ന പുണ്യവതിയാണ് അൽഫോൻസാമ്മ. നാനാജാതി മതസ്ഥർ ഭരണങ്ങാനത്തു വന്നു ദൈവവിചാരം ആഴപ്പെടുത്തുന്നുണ്ട്. സാമൂഹ്യതിന്മകൾക്കെതിരേ യുദ്ധം ചെയ്യാനുള്ള കരുത്തും പ്രചോദനവും അൽഫോൻസാമ്മ നൽകുന്നുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
കൊടിയേറ്റിനു ശേഷം തീർഥാടന ദൈവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദിക്ഷണത്തിലും ആയിരങ്ങൾ പങ്കെടുത്തു. തിരുനാളിന്റെ ആദ്യദിനംതന്നെ വിശുദ്ധയുടെ സവിധത്തിൽ പ്രാർഥിക്കാനെത്തുന്നവരുടെ വൻ തിരക്കുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്നും തീർഥാടകർ സംഘമായി എത്തുന്നുണ്ട്. തിരുനാള്‍ ജൂലൈ 28നു സമാപിക്കും.