Meditation. - July 2024

ദൈവത്തിന്റെ വചനം: കൃഷിക്കാരന്‍ ഉറങ്ങുമ്പോള്‍ പോലും തനിയെ വളരുന്ന വിത്ത്

സ്വന്തം ലേഖകന്‍ 05-07-2022 - Tuesday

"എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും" (ഏശ 55: 11).

യേശു ഏകരക്ഷകൻ: ജൂലൈ 5
ദൈവത്തിന്റെ വചനം അതിന്റെ അത്ഭുതാവഹമായ ശക്തിയില്‍ പ്രവചനാതീതമാണ്. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കും ചിന്താഗതികള്‍ക്കും അതീതമായ മാര്‍ഗ്ഗങ്ങളിലൂടെ അതു ഫലം പുറപ്പെടുവിക്കുന്നു. വിതക്കെപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ കൃഷിക്കാരന്‍ ഉറങ്ങുമ്പോള്‍ പോലും അത് തനിയെ വളരുകയും ഫലം ചൂടുകയും ചെയ്യുന്നു. ഇത് ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. ഈ വിത്ത് നടുന്നതും നനക്കുന്നതും മനുഷ്യനാണെങ്കിലും വളര്‍ത്തുന്നത് ദൈവമാണ്.

എഴുപത്തിരണ്ടു ശിഷ്യന്മാരെ വചനം പ്രഘോഷിക്കുവാന്‍ യേശു അയക്കുന്ന രംഗം സുവിശേഷത്തില്‍ നാം കാണുന്നു. തങ്ങളുടെ ദൗത്യത്തിന് ശേഷം തിരികെയെത്തിയപ്പോള്‍ "ഫലം പുറപ്പെടുവിക്കുന്ന" വചനത്തിന്റെ ശക്തി ഇവര്‍ തിരിച്ചറിയുന്നു. പന്തക്കുസ്താദിനത്തില്‍ അപ്പസ്തോലന്മാര്‍ സുവിശേഷം പ്രഘോഷിച്ചപ്പോഴും അത് ഫലമണിയുന്നതിന്റെ ആനന്ദം എല്ലാവരും അനുഭവിച്ചു.

യേശു തന്റെ ഭൗമികജീവിതകാലത്ത് ഒരു സ്ഥലത്തു പ്രസംഗിച്ചു കഴിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നതിനോ കൂടുതല്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനോ വേണ്ടി അവിടെ തങ്ങി നിന്നിരിന്നില്ല. ഫലം ചൂടുന്നത് കാണാന്‍ അവിടുന്ന് കാത്തിരിന്നതുമില്ല. അത് ഫലമണിയുക തന്നെ ചെയ്യുമെന്ന് അവിടുന്ന് നന്നായി അറിഞ്ഞിരിന്നു. അവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാന്‍ ആത്മാവ് അവിടുത്തെ പ്രചോദിപ്പിച്ചിരിന്നു. "നമ്മുക്ക് അടുത്ത പട്ടണങ്ങളിലേക്ക് പോകാം, അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു" (മര്‍ക്കോ 1:38).

യേശുവിന്റെ ഈ മാതൃകയോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് നമ്മുക്ക് മുന്നോട്ട് പോവുകയും എല്ലായിടത്തും, എല്ലാ അവസരങ്ങളിലും ആശങ്കയോ വൈമുഖ്യമോ ഭീതിയോ കൂടാതെ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യാം. ധാന്യത്തോടൊപ്പം കളകളും മുളച്ചുവരുന്നത് കണ്ട് വിതക്കാരന്‍ അതൃപ്തി പ്രകടിപ്പിക്കുകയോ അമിതമായി പ്രതികരിക്കുകയോ ചെയ്യുന്നില്ല. അതുപോലെ സുവിശേഷവേലയിലെ വിപരീതസാഹചര്യങ്ങള്‍ നമ്മുടെ ഊര്‍ജ്ജം നഷ്ട്ടപ്പെടുത്താതിരിക്കട്ടെ.

ഭൂമിയുടെ അതിര്‍ത്തികള്‍ വരെ സുവിശേഷം പ്രഘോഷിക്കുന്നതിന് വേണ്ടി നമ്മുക്കും ഓരോ ദിവസവും 'ഒരു പട്ടണത്തില്‍ നിന്നും അടുത്ത പട്ടണങ്ങളിലേക്ക്' പോകാം. വചനം പ്രഘോഷിക്കുന്നവരിലും ശ്രവിക്കുന്നവരിലും കുറവുകളും ന്യൂനതകളും ഉണ്ടായിരുന്നാലും ദൈവത്തിന്റെ വചനം 'ജീവന്റെ ഫലങ്ങള്‍' പുറപ്പെടുവിക്കുക തന്നെ ചെയ്യും. വിതക്കുന്നത് മനുഷ്യനാണെങ്കിലും വളര്‍ത്തുന്നത് കര്‍ത്താവിന്റെ ശക്തമായ കരങ്ങളാണ് എന്ന സത്യം നാം ഒരിയ്ക്കലും വിസ്മരിച്ചുകൂടാ.

വിചിന്തനം
"എല്ലാ സൃഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുക" എന്ന നമ്മുടെ കര്‍ത്താവിന്റെ കല്‍പ്പന നടപ്പില്‍ വരുത്തുന്നതിന് എക്കാലവും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നു. അവിശ്വാസികളില്‍ നിന്നു മാത്രമല്ല, സഭാധികാരികളില്‍ നിന്നുപോലും ചിലപ്പോള്‍ എതിര്‍പ്പുകളും തടസ്സങ്ങളും ഉണ്ടായേക്കാം. അവിടെയെല്ലാം ക്ഷമയോടും സ്നേഹത്തോടും പ്രത്യാശയോടും കൂടെ വചനം പ്രഘോഷിക്കുവാനുള്ള സാധ്യതകള്‍ അന്വേഷിച്ചുകൊണ്ടിരിക്കണം. വെളിപ്പാടിന്റെ പുസ്തകത്തില്‍ പറയുന്ന "സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള സനാതന സുവിശേഷം" (വെളിപാട് 14:6) സമയത്തിന്റെ പരിമിതികളെയും മനുഷ്യന്റെ എതിര്‍പ്പുകളെയും അതിജീവിച്ച് വിതക്കപ്പെടുകയും ഫലം ചൂടുകയും ചെയ്യുന്നു.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »