Meditation. - July 2024

പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കന്യകാമറിയത്തില്‍ നിന്നു പിറന്നവനില്‍ വിശ്വസിക്കുക

സ്വന്തം ലേഖകന്‍ 06-07-2023 - Thursday

"ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും" (ലൂക്കാ 1: 35).

യേശു ഏകരക്ഷകൻ: ജൂലൈ 6
പിതാവായ ദൈവം തന്റെ ഏകജാതനെ ഈ ഭൂമിയിലേക്കയച്ചത് നൂറ്റാണ്ടുകളിലൂടെ മാനവവംശത്തെ ഒരുക്കിയതിന് ശേഷമായിരിന്നു. ഇതിനായി ദൈവം അനേകം മനുഷ്യരെ വിളിക്കുകയും അവര്‍ പ്രത്യേകമാംവിധം രക്ഷകന് വഴിയൊരുക്കുകയും ചെയ്തു. സുവിശേഷത്തില്‍ നാം കാണുന്ന സംഭവങ്ങള്‍ മുഴുവനും ക്രിസ്തു ദൈവമാണെന്നും അവിടുന്ന് മാത്രമാണ് ലോകരക്ഷകനെന്നും മനുഷ്യന്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരിന്നു. അവിടുന്ന് "പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നു പിറന്നു" എന്നു വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്നു.

കന്യകാമറിയത്തിന് മാലാഖ വഴി നല്‍കപ്പെട്ട മംഗളവാര്‍ത്ത കാലത്തിന്റെ പൂര്‍ണ്ണതയ്ക്ക് അതായത് ദൈവത്തിന്റെ വാഗ്ദാനങ്ങളുടെയും ഒരുക്കങ്ങളുടെയും പൂര്‍ത്തീകരണത്തിന് തുടക്കം കുറിച്ചു. ദൈവത്വത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ ശാരീരികമായി ആരില്‍ വസിക്കുന്നുവോ അവനെ ഗര്‍ഭം ധരിക്കാനാണ് മറിയം ക്ഷണിക്കപ്പെട്ടത്. പരിശുദ്ധാത്മാവിന്റെ ദൗത്യം എപ്പോഴും പുത്രന്റെ ദൌത്യത്തോട് ബന്ധപ്പെട്ടിരിക്കുന്നതും, അതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതുമാണ്. കന്യകാമറിയത്തിന്റെ ഉദരത്തെ പവിത്രീകരിക്കുവാനും പിതാവിന്റെ നിത്യസുതനെ ഗര്‍ഭം ധരിക്കുവാനായി അവളെ സജ്ജീകരിച്ചുകൊണ്ട് ദൈവീകമായി ഗര്‍ഭധാരണം സാധ്യമാക്കുവാനും കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവ് അയക്കപ്പെടുന്നു.

രക്ഷകന്റെ മാതാവ് ആയി തീരുന്നതിന് ദൈവം മറിയത്തെ പ്രത്യേകമാംവിധം ഒരുക്കുകയും ദൈവമാതാവിന് അനുഗുണമായ ദാനങ്ങളാല്‍ സമ്പന്നമാക്കുകയും ചെയ്തു. മംഗളവാര്‍ത്ത അറിയിക്കുന്ന നിമിഷത്തില്‍ ഗബ്രിയേല്‍ മാലാഖ മറിയത്തെ അഭിസംബോധന ചെയ്യുന്നത് "ദൈവകൃപ നിറഞ്ഞവളെ" എന്നാണ്. വാസ്തവത്തില്‍ തന്റെ വിളിയെകുറിച്ച് കന്യകാമറിയത്തിന് അറിയിപ്പ് ലഭിച്ചപ്പോള്‍ അതിനു വിശ്വാസത്തിന്റെ സ്വതന്ത്ര സമ്മതം നല്‍കാന്‍ കഴിയുന്നതിന് അവള്‍ ദൈവകൃപയാല്‍ നയിക്കപ്പെടേണ്ടിയിരിക്കുന്നു.

ദൈവം തന്റെ ഏകജാതനെ ഈ ലോകത്തിലേക്കു അയച്ചപ്പോള്‍ അവന് ഒരു ശരീരം തയ്യാറാക്കാന്‍ ഒരു സൃഷ്ട്ടിയുടെ സ്വതന്ത്ര സഹകരണം വേണമെന്ന്‍ തീരുമാനിച്ചു. 'കന്യകാമറിയം' പൂര്‍ണ്ണമായും ദൈവീകപദ്ധതിയുടെ ഭാഗമാണ്. അതിനാല്‍ മറിയത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ക്രൈസ്തവ വിശ്വാസം അപൂര്‍ണ്ണമാണ്. "മറിയത്തെ കുറിച്ചുള്ള കത്തോലിക്ക വിശ്വാസം, ക്രിസ്തുവിനെ കുറിച്ചുള്ള കത്തോലിക്ക വിശ്വാസത്തില്‍ അധിഷ്ഠിതമാണ്: മറ്റൊരുവിധത്തില്‍ മറിയത്തെ കുറിച്ചുള്ള കത്തോലിക്ക പ്രബോധനം, ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്ക വിശ്വാസത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നു" (CCC 487).

വിചിന്തനം
യേശുക്രിസ്തു പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നു പിറന്നു എന്ന്‍ ഏറ്റുപറയാത്ത ക്രൈസ്തവ വിശ്വാസം അപൂര്‍ണ്ണമാണ്. സ്വതന്ത്രമായ വിശ്വാസത്തോടും വിധേയത്വത്തോടും കൂടെ കന്യകാമറിയം മാനവരക്ഷാകര്‍മ്മത്തില്‍ സഹകരിച്ചു. മനുഷ്യപ്രകൃതി മുഴുവന്റെയും നാമത്തില്‍ അവള്‍ തന്റെ സമ്മതം നല്‍കി. തന്റെ അനുസരണം മൂലം, മറിയം ജീവിക്കുന്ന എല്ലാവരുടെയും അമ്മയായ നവീന ഹവ്വാ ആയി. വിശ്വാസജീവിതത്തില്‍ നമ്മുക്ക് ഈ അമ്മയുടെ കരം പിടിച്ച് നടക്കാം. മനുഷ്യനായി അവതരിച്ച വചനത്തെ ഉദരത്തിലും ഹൃദയത്തിലും സംവഹിച്ച അവള്‍ നമ്മളെയും ശരിയായ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കും.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »