India - 2024
അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയത് യേശുവിനോടുള്ള സ്നേഹവും പരാതിയില്ലാത്ത സഹനവും: മാര്‍ പോളി കണ്ണൂക്കാടന്‍
സ്വന്തം ലേഖകന്‍ 22-07-2017 - Saturday
ഭരണങ്ങാനം: യേശുവിനോടുള്ള പരിധിയില്ലാത്ത സ്നേഹവും പരാതിയില്ലാത്ത സഹനവുമാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയതെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാര്‍ പോളി കണ്ണൂക്കാടന്‍. ഇന്നലെ ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവത്തോടു കുരിശുകൾ ചോദിച്ചുവാങ്ങിയ സന്ന്യാസിനിയാണ് വിശുദ്ധ അൽഫോൻസാമ്മയെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തുശിഷ്യത്വത്തിന്റെ കാതൽ കുരിശുവഹിക്കലാണ്. സ്നേഹത്തിന്റെ, സഹനത്തിന്റെ ബലിവസ്തുവാക്കി തന്നെ മാറ്റണമെ എന്ന് അൽഫോൻസാമ്മ പ്രാർഥിച്ചിരുന്നു. രോഗം, സാന്പത്തിക പ്രതിസന്ധി, അവഗണന, തിരസ്കരണം, പരാജയങ്ങൾ, മാനസികവ്യഥകൾ, ഒറ്റപ്പെടൽ തുടങ്ങിയ പ്രതിസന്ധികളിൽ കുരിശുകളെ സ്നേഹിച്ച അൽഫോൻസായുടെ ജീവിത മാതൃക നമുക്ക് പ്രചോദനമാണ്. ബിഷപ്പ് പറഞ്ഞു.
ഫാ.തോമസ് ചില്ലയ്ക്കൽ, ഫാ.മാത്യു അറയ്ക്കപറന്പിൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ.ജീവൻ കദളിക്കാട്ടിൽ, ഫാ.സെബാസ്റ്റ്യൻ വേത്താനം, ഫാ.ജോണ്സണ് പുളളീറ്റ്, റവ.ഡോ.ഡൊമിനിക് വെച്ചൂർ, ഫാ.ജോണ്‍ മറ്റമുണ്ടയിൽ, ഫാ.ജോസഫ് മഠത്തിക്കുന്നേൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിച്ചു.
ഇന്ന് 1.30ന് ഫ്രാൻസിസ്കൻ അല്മായ സഭയുടെ നേതൃത്വത്തിൽ ഭരണങ്ങാനത്തു ജപമാല റാലി നടത്തും. തിരുനാള്‍ പ്രമാണിച്ച് ആയിരകണക്കിന് ആളുകളാണ് ഓരോ ദിവസവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലേക്ക് കടന്ന് വരുന്നത്.