India - 2024
ദൈവദാസി സിസ്റ്റര്‍ സെലിന് കണ്ണനായ്ക്കലിന്റെ ജീവിതം ഭാരതസഭയ്ക്കു പ്രചോദനം: മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്
സ്വന്തം ലേഖകന്‍ 23-07-2017 - Sunday
കണ്ണൂർ: ദൈവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ ജീവിതം കേരളസഭയ്ക്കും ഭാരതസഭയ്ക്കും പ്രചോദനമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. ദൈവദാസിയുടെ അറുപതാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് അങ്കണത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മക്കൾക്കും കൂടെയുള്ളവർക്കും മാതൃകയായി ജീവിക്കേണ്ടവരാണ് നമ്മളെന്ന ചിന്ത പകരുന്നതാണ് സിസ്റ്റർ മരിയയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ ജീവിതം കൊണ്ട് സ്വർഗം സ്വന്തമാക്കിയ ദൈവദാസി സിസ്റ്റർ മരിയ സെലിന്റെ ജീവിതം നമുക്ക് പ്രചോദനവും വെല്ലുവിളിയുമാണെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കുട്ടിക്കാലത്തു തന്നെ സഹജീവികളോട് സ്നേഹവും ആദരവും കാരുണ്യവും കരുതലും മരിയ സെലിൻ കാത്തുസൂക്ഷിച്ചിരുന്നു. ആ മാതൃക നമ്മൾ ഏറ്റെടുക്കണം. ക്രിസ്തുവിനോട് എപ്പോഴും വിശ്വസ്തത പാലിക്കാൻ കഴിഞ്ഞ വ്യക്തിയെന്നതാണ് സമർപ്പിതർക്കും വിശ്വാസികൾക്കും സിസ്റ്റർ നൽകുന്ന പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.
ദൈവദാസി സിസ്റ്റർ മരിയ സെലിന്റെ ജീവിതം വിശുദ്ധ പദവിയിലേക്കുള്ള ശ്രേഷ്ഠമായ യാത്രയായിരുന്നെന്നു മുഖ്യപ്രഭാഷണം നടത്തിയ റിട്ട. ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് പറഞ്ഞു. വേദനകളിൽ സന്തോഷം കണ്ടെത്തിയ സിസ്റ്ററിന്റെ ജിവിതം പുതുതലമുറയ്ക്ക് മാതൃകയാണെന്ന് ആർച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ദൈവദാസിയുടെ സഹോദരങ്ങളായ കുര്യനും വർഗീസും ചടങ്ങിനെത്തിയിരുന്നു. പോസ്റ്റുലേറ്റർ റവ. ഡോ. ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ നാമകരണ നടപടികൾ വിശദീകരിച്ചു. ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ സ്പിരിച്വൽ ജേർണൽ പ്രകാശനം ചെയ്തു.