Meditation. - July 2024

"മധ്യസ്ഥ പ്രാര്‍ത്ഥന" യേശുവിന്റെ പ്രാര്‍ത്ഥനയോടു നമ്മേ അനുരൂപരാക്കുന്നു

സ്വന്തം ലേഖകന്‍ 08-07-2022 - Friday

"തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവൻ അവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു" (ഹെബ്ര 7: 25)

യേശു ഏകരക്ഷകൻ: ജൂലൈ 8
അബ്രാഹത്തിന്റെ കാലംമുതല്‍ മാധ്യസ്ഥം വഹിക്കുക, വേറൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രീതി നിലനിന്നു പോരുന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റൊരാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് കാരുണ്യത്തിന്റെ പ്രവര്‍ത്തിയാണ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തോടു കൂടി മധ്യസ്ഥപ്രാര്‍ത്ഥന കൂടുതല്‍ അര്‍ത്ഥവത്താകുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നു.

ക്രിസ്തു മാത്രമാണ് ഏകമധ്യസ്ഥന്‍. അവിടുന്ന് മാത്രമാണ് എല്ലാ മനുഷ്യര്‍ക്കും വേണ്ടി പിതാവിന്റെ സന്നിധിയില്‍ മാധ്യസ്ഥം വഹിക്കുന്നവന്‍. ഒരു ക്രൈസ്തവ വിശ്വാസിയുടെ മധ്യസ്ഥ പ്രാര്‍ത്ഥന യേശുവിന്റെ പ്രാര്‍ത്ഥനയോട് അയാളെ അനുരൂപനാക്കുന്ന യാചനാപ്രാര്‍ത്ഥനയാണ്. അയാള്‍ പ്രാര്‍ത്ഥിക്കുന്നത് സ്വന്തം യോഗ്യതയാലല്ല; പിന്നെയോ യേശുക്രിസ്തുവിന്റെ യോഗ്യതയാലാണ്. ഈ പ്രാര്‍ത്ഥന ശ്രവിക്കപ്പെടുന്നതും ഉത്തരം ലഭിക്കുന്നതും അവിടുത്തെ യോഗ്യതയില്‍ തന്നെ. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ എന്നേക്കും രക്ഷിക്കാന്‍ യേശുവിന് കഴിവുണ്ട്. നിത്യം ജീവിക്കുന്നവനായ അവിടുന്ന് അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു. അതിനാല്‍ ക്രിസ്തീയ മധ്യസ്ഥപ്രാര്‍ത്ഥന ക്രിസ്തുവിന്റെ മാധ്യസ്ഥത്തിലുള്ള പങ്കാളിത്തമാണ്.

മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്ന വ്യക്തി, സ്വന്തം താത്പര്യങ്ങള്‍ മാത്രമല്ല, മറ്റുള്ളവരുടെ താത്പര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നു. തന്നെ ദ്രോഹിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നിലവരെ അത് എത്തുന്നു. ആദിമ ക്രൈസ്തവ സമൂഹങ്ങള്‍ ഈ പ്രാര്‍ത്ഥനാകൂട്ടായ്മ ആഴത്തില്‍ അനുഭവിച്ചിരിന്നു. പൗലോസ് അപ്പസ്തോലൻ സുവിശേഷം പ്രസംഗിക്കുക എന്ന തന്റെ ദൗത്യത്തിന്റെ നിർവ്വഹണത്തിൽ മറ്റുള്ളവരെയും പങ്കാളികളാക്കി; അവര്‍ക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്തു.

ക്രൈസ്തവരുടെ മാധ്യസ്ഥത്തിന് അതിരുകളില്ല, എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും ഉന്നതസ്ഥാനീയരായ എല്ലാവര്‍ക്കും വേണ്ടിയും പീഡകര്‍ക്ക് വേണ്ടിയും സുവിശേഷം നിരസിക്കുന്നവരുടെ രക്ഷയ്ക്കു വേണ്ടിയും ശത്രുക്കള്‍ക്ക് വേണ്ടിയും മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു.

വിചിന്തനം
ഒരു മനുഷ്യന്‍ എന്താണ് പ്രാര്‍ത്ഥിക്കുന്നത് എന്നതില്‍ നിന്നും ആ വ്യക്തിയുടെ സ്വഭാവം തിരിച്ചറിയാം. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍ കരുണയുള്ളവനാണ്. അവനോടു ദൈവവും കരുണ കാണിക്കും. ക്രിസ്തുവിനെ അറിയാത്തവര്‍ക്ക് വേണ്ടിയും ക്രിസ്തുവിനെ തിരിച്ചറിഞ്ഞിട്ടും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന്‍ അറിയാത്തവര്‍ക്ക് വേണ്ടിയും നമ്മുക്ക് ചുറ്റും വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും നമ്മുടെ ശത്രുക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിന്റെ മാധ്യസ്ഥത്താല്‍ നമ്മുക്കും പങ്കാളികളാകം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »