India - 2024
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ ലഭിച്ച രോഗസൗഖ്യത്തെ സ്മരിച്ച് മാർ അറയ്ക്കൽ
സ്വന്തം ലേഖകന്‍ 24-07-2017 - Monday
ഭരണങ്ങാനം: വൈദിക പരിശീലന കാലത്തു അനുഭവപ്പെട്ട ആസ്തമയില്‍ നിന്ന് വിടുതല്‍ ലഭിച്ചത് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാലാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. ഭരണങ്ങാനം തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് നൽകിയ സന്ദേശത്തിനിടെയാണ് അദ്ദേഹം തനിക്ക് ലഭിച്ച രോഗസൗഖ്യത്തെ സ്മരിച്ചത്. വിശുദ്ധ അൽഫോൻസാമ്മയോടു പ്രാർത്ഥിച്ചപ്പോഴൊക്കെ തനിക്ക് സൗഖ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദികപരിശീലനകാലത്ത് ആസ്ത്മ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. വൈദികപരിശീലനം പൂർത്തിയാക്കാൻ സാധിക്കുമോ എന്നുപോലും അധികാരികൾ സംശയിച്ചു. അൽഫോൻസാമ്മയുടെ മദ്ധ്യ സ്ഥതയിൽ തീക്ഷ്ണമായി പ്രാർഥിച്ചു. ആസ്ത്മ എന്നേക്കുമായി അപ്രത്യക്ഷമായി. അൽഫോൻസാമ്മ എളിമയുടെ പര്യായമായിരുന്നുവെന്നും മാർ മാത്യു അറയ്ക്കൽ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു.
ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ എന്നിവർ സഹകാർമികരായിരുന്നു. റവ. ഡോ. കുര്യാക്കോസ് കാപ്പിലിപറന്പിൽ, റവ. ഡോ. ജോസ് കാക്കല്ലിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. മാത്യു പുതുമന, ഫാ. തോമസ് കിഴക്കേകൊല്ലിത്താനം, റവ. ഡോ. ജോസഫ് തടത്തിൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ജപമാല മെഴുകുതിരി പ്രദിക്ഷണത്തിനു ഫാ. അഗസ്റ്റ്യൻ കൊഴുപ്പൻകുറ്റി നേതൃത്വം നൽകി.