India - 2024
ദൈവത്തെ സ്വന്തമായി കരുതിയ അല്‍ഫോന്‍സാമ്മയെ ദൈവം സ്വന്തമാക്കി: മാര്‍ ഞരളക്കാട്ട്
സ്വന്തം ലേഖകന്‍ 25-07-2017 - Tuesday
ഭരണങ്ങാനം: ദൈവത്തെ സ്വന്തമായി കരുതിയ അൽഫോൻസാമ്മയെ ദൈവം സ്വന്തമാക്കിയെന്നു തലശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. ഭരണങ്ങാനം വിശുദ്ധ അൽഫോൻസ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മുന്തിരിച്ചെടിയോടു ശാഖ ചേർന്നു നിൽക്കുന്നതുപോലെ ദൈവത്തോടു വിശുദ്ധ അൽഫോൻസാമ്മ ചേർന്നുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തെ ഏറ്റം അമൂല്യനിധിയായി കണ്ടെത്തിയ അൽഫോൻസാമ്മ ആ നിധി സ്വന്തമാക്കാൻ സ്വയം പരിത്യജിച്ചു. സഹനങ്ങൾ ചോദിച്ചു വാങ്ങി. ദൈവത്തോട് ഐക്യപ്പെടുന്നതാണ് വിശുദ്ധി. അൽഫോൻസാമ്മ എല്ലാവർക്കും പ്രിയപ്പെട്ട വിശുദ്ധയാണ്. കാരണം അവൾ നമ്മെപ്പോലെ സാധാരണ വ്യക്തിയായിരുന്നു. അവൾ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കുംവേണ്ടി പ്രാർഥിക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ന് എല്ലാവരും അൽഫോൻസാമ്മയെ സ്നേഹിക്കുകയും അൽഫോൻസാമ്മയോടു പ്രാർഥിക്കുകയും ചെയ്തു. ബിഷപ്പ് പറഞ്ഞു.
ഫാ. തോമസ് കാലാച്ചിറയിൽ, ഫാ. മാത്യു അമ്മോട്ടുകുന്നേൽ എന്നിവർ ദിവ്യബലിയില്‍ സഹകാർമികരായി. ഫാ. കുര്യൻ വരിക്കമാക്കൽ, ഫാ. സിബി പാറടിയിൽ കപ്പൂച്ചിൻ, ഫാ. ദേവസ്യാച്ചൻ കൊല്ലംപറന്പിൽ, ഫാ. ജോസഫ് അറയ്ക്കൽ, ഫാ. കുര്യൻ വരിക്കമാക്കൽ, ഫാ. സെബാസ്റ്റ്യൻ പുത്തൂർ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു കാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 11നു നടക്കുന്ന വിശുദ്ധ കുർബാനക്കു മാർ റെമീജിയൂസ് ഇഞ്ചനാനി മുഖ്യകാര്‍മ്മികത്വം വഹിക്കും.