India - 2024
ഫാ. ജോസ് തെക്കന്റെ മൃതസംസ്ക്കാരം 28ന്
സ്വന്തം ലേഖകന്‍ 26-07-2017 - Wednesday
ഇരിങ്ങാലക്കുട: ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജോസ് തെക്കന്റെ മൃതസംസ്കാരം 28നു നടക്കും.അന്നേ ദിവസം രാവിലെ എട്ടോടെ ക്രൈസ്റ്റ് ആശ്രമദേവാലയത്തിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും.
ഉച്ചയ്ക്കു രണ്ടിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ആശ്രമദേവാലയത്തിൽ സംസ്കരിക്കും. ഹൃദയ വാല്‍വിന്റെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു ആയിരിന്നു അന്ത്യം.
1964ൽ ചാലക്കുടി പരിയാരം കാഞ്ഞിരപ്പിള്ളിയില്‍ തെക്കൻ മാത്യുവിന്റെയും താണ്ടമ്മയുടെയും മകനായി ജനിച്ച അദ്ദേഹം 1996ൽ പൗരോഹിത്യം സ്വീകരിച്ചു. 1996ൽ ക്രൈസ്റ്റ് കോളജിൽ കെമിസ്ട്രി അധ്യാപകനും 2007ൽ പ്രിൻസിപ്പലുമായി.
കാലിക്കട്ട് സർവകലാശാല സെനറ്റ്, യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി, അമല മെഡിക്കൽ കോളജ് ഗവേണിംഗ് ബോഡി, കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി, സ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി, കാത്തലിക് സെന്റർ എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.