Meditation. - July 2024

ക്രിസ്തു തന്റെ രഹസ്യജീവിതത്തിലും രക്ഷാകരദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിന്നു

സ്വന്തം ലേഖകന്‍ 12-07-2022 - Tuesday

"ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്" (യോഹ 20: 30-31).

യേശു ഏകരക്ഷകൻ: ജൂലൈ 12
യേശുവിനെ സംബന്ധിച്ചു മനുഷ്യനു ജിഞ്ജാസ ഉളവാക്കുന്ന പല വസ്തുതകളും സുവിശേഷങ്ങളില്‍ നാം കാണുന്നില്ല. യേശുവിന്റെ നസ്രത്തിലെ രഹസ്യജീവിതത്തെക്കുറിച്ചോ പരസ്യജീവിതത്തിന്റെ നല്ലൊരു ഭാഗത്തെക്കുറിച്ച് പോലുമോ സുവിശേഷങ്ങള്‍ ഒന്നും തന്നെ പറയുന്നില്ല. ഇതു രണ്ട് സുപ്രധാനസത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒന്ന്‍: സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകളുടെ ഉദ്ദേശം യേശുവിന്റെ ജീവചരിത്രം ചിത്രീകരിക്കുക എന്നുള്ളതല്ല: പിന്നെയോ അവിടുന്നു ദൈവപുത്രനായ ക്രിസ്തുവാണെന്ന് ലോകം വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം മനുഷ്യര്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്. രണ്ട്: ക്രിസ്തു കുരിശില്‍ ചിന്തിയ രക്തത്തിലൂടെയാണ് നമ്മുക്ക് രക്ഷ ലഭിക്കുന്നതെങ്കിലും അവിടുത്തെ ജീവിതത്തില്‍ മുഴുവനും രക്ഷാകരരഹസ്യം പ്രവര്‍ത്തനനിരതമാണ്.

ക്രിസ്തുവിന്റെ ജീവിതം മുഴുവനും പിതാവായ ദൈവത്തിന്റെ വെളിപാടാണ്. അവിടുത്തെ വാക്കുകളും പ്രവര്‍ത്തികളും നിശബ്ദതകളും സഹനങ്ങളും ജീവിതരീതിയും സംഭാഷണശൈലിയും അവിടുത്തെ രഹസ്യങ്ങളുടെ ഏറ്റവും നിസ്സാരഘടകങ്ങള്‍ പോലും നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം നമ്മുക്ക് വെളിപ്പെടുത്തുന്നു. യേശുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിതത്തില്‍ മുഴുവനും അവിടുത്തെ രക്ഷാകരദൗത്യം താഴെപറയുംവിധം പ്രവര്‍ത്തനനിരതമായിരിക്കുന്നു.

1. തന്റെ മനുഷ്യാവതാരത്താല്‍ സ്വയം ദരിദ്രനായി തീര്‍ന്നുകൊണ്ട് തന്റെ ദാരിദ്ര്യത്താല്‍ യേശുക്രിസ്തു നമ്മെ സമ്പന്നരാക്കുന്നു.

2. തന്റെ രഹസ്യജീവിതത്തിലെ വിധേയത്വം വഴി അവിടുന്നു നമ്മുടെ അനുസരണക്കേടിനു പരിഹാരം ചെയ്യുന്നു.

3. അവിടുത്തെ വചനം ശ്രോതാക്കളെ പവിത്രീകരിക്കുന്നു.

4. താന്‍ നിര്‍വ്വഹിച്ച രോഗശാന്തികളിലൂടെയും പിശാചു ബഹിഷ്ക്കരണങ്ങളിലൂടെയും ഈശോ നമ്മുടെ ദൗർബല്യങ്ങൾ ഏറ്റെടുക്കുകയും നമ്മുടെ രോഗങ്ങള്‍ വഹിക്കുകയും ചെയ്തു.

5. തന്റെ പുനരുത്ഥാനത്തിലൂടെ അവിടുന്നു നമ്മെ നീതീകരിച്ചു
(CCC 517).

വിചിന്തനം
ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജീവിതം മുഴുവന്‍ ഒരു പുനഃപ്രതിഷ്ഠയുടെ രഹസ്യമാണ്. അവിടുന്നു ചെയ്തതും പറഞ്ഞതും സഹിച്ചതുമെല്ലാം അധപതിച്ച മനുഷ്യനെ അവന്റെ ആദ്യവിളിയില്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടിയായിരിന്നു. ആദത്തില്‍ നമ്മുക്ക് നഷ്ട്ടമായ ദൈവത്തിന്റെ ഛായയും സാദൃശ്യവും നമ്മുക്ക് പുനഃപ്രാപ്യമാകുവാന്‍ വേണ്ടി ക്രിസ്തു മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും അനുഭവിച്ചു. അതുവഴി എല്ലാ മനുഷ്യര്‍ക്കും ദൈവവുമായുള്ള ഐക്യം പുനഃസ്ഥാപിച്ചു. നമ്മുടെ ജീവിതത്തെ മുഴുവനും ഈശോയുടെ രഹസ്യവും പരസ്യവുമായ ജീവിതത്തോട് ചേര്‍ത്തുവെച്ചു കൊണ്ട് നമ്മുടെ ജീവിതത്തെ വിശുദ്ധീകരിക്കുകയും ക്രിസ്തുവിലൂടെ നമ്മുക്ക് ലഭിക്കുന്ന സൗജന്യരക്ഷ സ്വീകരിക്കുകയും ചെയ്യാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »