Meditation. - July 2024

ക്രിസ്ത്യാനികൾ മറ്റു സമൂഹങ്ങളില്‍ നിന്ന് സവിശേഷമാംവിധം വ്യത്യാസപ്പെട്ടിരിക്കുന്നു

സ്വന്തം ലേഖകന്‍ 20-07-2022 - Wednesday

"എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം" (1 പത്രോ 2: 9).

യേശു ഏകരക്ഷകൻ: ജൂലൈ 20
ക്രിസ്ത്യാനികൾ മറ്റു സമൂഹങ്ങളില്‍ നിന്ന് സവിശേഷമാംവിധം വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വലിയ സത്യം ലോകം തിരിച്ചറിയാതെ പോകരുത്. എല്ലാക്കാലത്തും എല്ലാ ജനതയിലും ദൈവത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏതു വ്യക്തിയും ദൈവത്തിനു സ്വീകാര്യനാണ്. എന്നിരുന്നാലും മനുഷ്യരെ വിശുദ്ധീകരിക്കാനും രക്ഷിക്കാനും അവിടുന്നു നിശ്ചയിച്ചു. തന്നെ അറിഞ്ഞ് അംഗീകരിക്കുകയും വിശുദ്ധിയില്‍ തനിക്കു സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു ജനപദമാക്കാൻ നിശ്ചയിച്ചുകൊണ്ട് ഇസ്രായേല്‍ വംശത്തെ തന്‍റെ ജനമായി അവിടുന്നു തിരഞ്ഞെടുത്തു. അവരുമായി ഒരു ഉടമ്പടി ഉറപ്പിക്കുകയും പടിപടിയായി അവരെ പഠിപ്പിക്കുകയും ചെയ്തു.

ക്രിസ്തുവില്‍ ഉറപ്പിക്കപ്പെടാനിരുന്ന നവീനവും പരിപൂര്‍ണ്ണവുമായ ഉടമ്പടിയുടെ തയ്യാറെടുപ്പും പ്രതിരൂപവുമായിട്ടാണ് ഈ സംഗതികളെല്ലാം സംഭവിച്ചത്. ഈ പുതിയ ഉടമ്പടി ക്രിസ്തു സ്ഥാപിച്ചു, തന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടി. യഹൂദരും വിജാതീയരും ചേര്‍ന്ന്‍ ഒരു ജനമായിരിക്കാന്‍ വേണ്ടി അവിടുന്ന് അവരെ വിളിച്ചുകൂട്ടി. പരിശുദ്ധാത്മാവിൽ ഒരു ജനമായിരിക്കുന്ന ക്രിസ്ത്യാനികൾ താഴെപ്പറയുന്ന ചില പ്രത്യേകതകളാല്‍ ചരിത്രത്തിലെ മതപരമോ വംശപരമോ രാഷ്ട്രപരമോ സംസ്കാരികമോ ആയ മറ്റു സമൂഹങ്ങളില്‍ നിന്ന് സുവ്യക്തമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

1. ക്രിസ്ത്യാനികൾ ദൈവത്തിന്‍റെ ജനമാണ്. ദൈവം ഏതെങ്കിലും ഒരു ജനതയുടെ സ്വകാര്യ സ്വത്തല്ല. എന്നാല്‍ മുന്‍പ് ഒരു ജനമല്ലാതിരുന്നവരില്‍ നിന്ന്‍ അവിടുന്ന് തനിക്കു വേണ്ടി ഒരു ജനത്തെ നേടി. അത് "ഒരു തിരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയുമാണ്" (1 പത്രോസ് 2:9).

2. ഈ ജനത്തില്‍ ഒരാള്‍ അംഗമായിത്തീരുന്നത് ശാരീരികമായ ജനനം വഴിയല്ല; പിന്നെയോ "ഉന്നതത്തില്‍ നിന്ന് ജനിച്ചുകൊണ്ടാണ്", "ജലത്താലും ആത്മാവിനാലുമുള്ള" ഒരു ജനനമാണത്. അതായത് ക്രിസ്തുവിലുള്ള വിശ്വാസം വഴിയും മാമ്മോദീസ വഴിയുമാണ്‌. (Cf: യോഹ 3:3-5)

3. ഈ ജനത്തിന് അതിന്‍റെ ശിരസ്സായി യേശുക്രിസ്തു (അഭിഷിക്തന്‍, മിശിഹാ) ഉണ്ട്. അതിനാൽ, ഒരേ പരിശുദ്ധാത്മാവിന്റെ അഭിഷേകം ശിരസ്സില്‍ നിന്നു ശരീരത്തിലേക്ക് ഒഴുകുന്നു. അങ്ങനെ ഇത് ഒരു "മെസ്സയാനികജന"മാണ്.

4. ഈ ജനത്തിന് ദൈവമക്കളുടെ മഹത്വത്തിന്‍റേതും സ്വാതന്ത്ര്യത്തിന്‍റേതുമായ പദവിയുണ്ട്. അവരുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവ് ഒരു ആലയത്തിലെന്ന പോലെ വസിക്കുന്നു.

5. "ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കുക" എന്ന നവീന പ്രമാണമാണ് ഇതിന്‍റെ നിയമം. ഇതു പരിശുദ്ധാത്മാവിന്‍റെ നവീനമായ നിയമമാണ്.

6. ഈ ജനത്തിന്‍റെ ദൗത്യം ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായിരിക്കുക എന്നതാണ്. ഈ ജനം മനുഷ്യവംശത്തിനു മുഴുവനും ഐക്യത്തിന്‍റെയും പ്രത്യാശയുടെയും രക്ഷയുടെയും ഏറ്റവും സുനിശ്ചിതമായ വിത്താണ്.

7. അവസാനമായി, ഇതിന്‍റെ ഭാഗധേയം ദൈവരാജ്യമാണ്. ഭൂമിയില്‍ ദൈവം തന്നെ തുടങ്ങിയതും കാലത്തിന്‍റെ തികവില്‍ അവിടുന്ന് പൂര്‍ണതയിലേക്ക് എത്തിക്കുന്നതുവരെ ഇനിയും വിസ്തൃതമാകേണ്ടതുമായ ദൈവരാജ്യം.


വിചിന്തനം
ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നത് മഹത്തായ ഒരു വിളിയാണ്. ക്രിസ്തുവിലുള്ള വിശ്വാസം വഴിയും, മാമ്മോദീസ വഴിയുമാണ്‌ ഒരുവൻ ദൈവജനത്തിൽ അംഗമാകുന്നത്. ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ശക്തിയും ബലവും സംരക്ഷയും, അവരുടെ ജനത്തിന് അതിന്‍റെ ശിരസ്സായി യേശുക്രിസ്തു ഉണ്ട് എന്നുള്ളതാണ്. ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചത് സകല മനുഷ്യർക്കും വേണ്ടിയാണ്. അതിനാൽ എല്ലാ മനുഷ്യരും ദൈവത്തിന്റെ പുതിയ ജനപദത്തിൽ അംഗങ്ങളാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തു മാത്രമാണ് ഏകരക്ഷകൻ എന്ന സത്യം തിരിച്ചറിയാതെ അനേകർ ഈ ഭൂമിയിൽ മനുഷ്യനിർമ്മിതമായ ദൈവങ്ങളെ ആരാധിച്ചു കൊണ്ട് ഇന്നും ജീവിക്കുന്നു. അവരെല്ലാവരും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിനും രക്ഷപ്രാപിക്കുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »