India - 2024
തിരുവനന്തപുരത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നു മതേതരകൂട്ടായ്മ
സ്വന്തം ലേഖകന്‍ 05-08-2017 - Saturday
പട്ടം: തിരുവനന്തപുരത്തു സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യവുമായി പട്ടം ബിഷപ്സ് ഹൗസില്‍ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലയില്‍ സമാധാനം പുലരേണ്ടതിന്റെ ആവശ്യകത മനസിലാക്കി പ്രവർത്തിക്കണമെന്നും സംഘർഷങ്ങൾ വഴി പാവപ്പെട്ട കുടുംബങ്ങൾക്കാണ് നഷ്ടം സംഭവിക്കുന്നതെന്നും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
കൊടിയുടെ നിറം നോക്കാതെ അക്രമങ്ങളെ എതിർക്കുന്നതിന് എല്ലാവരും മുന്നോട്ടു വരണമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി ഓര്‍മ്മിപ്പിച്ചു. ജില്ലയിൽ നടന്ന അക്രമസംഭവങ്ങൾ മുളയിലേ നുള്ളണമെന്ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. രാഷ്ട്രീയ നേതാക്കളുമായി അടിയന്തരമായി ആശയസംവാദം നടത്തുന്നതിനും 13ന് ഉച്ചകഴിഞ്ഞ് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു ഗാന്ധിപാർക്ക് വരെ ശാന്തിയാത്ര നടത്തുന്നതിനും യോഗം തീരുമാനിച്ചു. അഞ്ചിന് രാഷ്ട്രീയ സൗഹാർദ സമ്മേളനവും സംഘടിപ്പിക്കും.
കൂട്ടായ്മയിൽ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ്, ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍.യൂജിൻ എച്ച്.പെരേര, ബാലരാമപുരം വലിയപള്ളി ഇമാം പച്ചല്ലൂർ അബ്ദുൾ സലീം മൗലവി, ഡോ.ജോർജ് ഓണക്കൂർ, ലൂർദ് ഫൊറോന വികാരി ഫാ.ജോസ് വിരുപ്പേൽ, ഫാ.ജോണ്‍ അരീക്കൽ, ഫാ.ശാന്തൻ ചരുവിൽ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ തുടങ്ങിയവർ പങ്കെടുത്തു.