Meditation. - July 2024

മനുഷ്യന്റെ സകല യോഗ്യതകളും അവൻ 'ആരിൽ വിശ്വസിക്കുന്നു' എന്നതിനെ ആശ്രയിച്ചിരിക്കുന്നു

സ്വന്തം ലേഖകന്‍ 23-07-2023 - Sunday

"എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു" (യോഹ 15: 6).

യേശു ഏകരക്ഷകൻ: ജൂലൈ 23
ദൈവത്തിന്റെ മുൻപിൽ മനുഷ്യനുള്ള യോഗ്യത അവൻ ആരിൽ വിശ്വസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അവിടുന്ന് അയച്ച തന്റെ ഏകജാതനായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ് മനുഷ്യനെ ഏറ്റവും വലിയ യോഗ്യത. ദൈവത്തിന്‍റെ കൃപാവരത്താല്‍, ദൈവികപദ്ധതിയില്‍ നമ്മെ പങ്കുകാരാക്കിക്കൊണ്ടു യഥാര്‍ത്ഥമായ യോഗ്യത നമുക്കു നല്‍കാന്‍ ദത്തുപുത്രസ്ഥാനത്തിനു കഴിയും. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിലൂടെയാണ് ഈ ദത്തുപുത്രസ്ഥാനം നമ്മുക്കു ലഭിക്കുന്നത്.

ക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ നിന്നും മാറ്റിനിറുത്തിക്കൊണ്ട് 'നന്മ'ചെയ്യുവാൻ ശ്രമിക്കുന്ന ചില മനുഷ്യരെ നമ്മുക്കു ചുറ്റും കാണുവാൻ സാധിക്കും. ഇവരുടെ 'സത്പ്രവർത്തികൾ' സ്വന്തം കഴിവുകൊണ്ടു ചെയ്യുന്നതാണ് എന്ന് തെറ്റിദ്ധരിച്ച് ഇക്കൂട്ടർ അതിൽ അഹങ്കരിക്കുന്നു. എന്നാൽ, പരമപരിശുദ്ധനായ ദൈവത്തിന്‍റെ മുൻപിൽ മനുഷ്യന് നിഷ്കര്‍ഷാര്‍ത്ഥത്തില്‍ നിയമപരമായ യാതൊരു യോഗ്യതയുമില്ല എന്ന സത്യം ഇക്കൂട്ടർ തിരിച്ചറിയുന്നില്ല. എന്തെന്നാല്‍, നമ്മുടെ സ്രഷ്ടാവായ ദൈവത്തില്‍ നിന്നാണ് എല്ലാ നന്മകളും നാം സ്വീകരിച്ചിരിക്കുന്നത്.

ദൈവത്തിന്‍റെ മുന്‍പിലുള്ള മനുഷ്യന്‍റെ യോഗ്യത എന്നത്, ദൈവം തന്‍റെ കൃപാവരത്തിന്‍റെ പ്രവൃത്തിയോടു മനുഷ്യനെ ബന്ധിപ്പിക്കുവാന്‍ സ്വതന്ത്രനായി നിശ്ചയിച്ചു എന്നതില്‍ നിന്ന്‍ ഉണ്ടാകുന്നതാണ്. ദൈവത്തിന്‍റെ പിതൃസഹജമായ ഒന്നാമത്തെ പ്രവൃത്തി അവിടുത്തെ പ്രചോദനമാണ്. രണ്ടാമത്തേത്: ദൈവം നൽകുന്ന പ്രചോദനത്തോടുള്ള മനുഷ്യന്‍റെ സ്വതന്ത്രമായ പ്രവര്‍ത്തനമാണ്. അങ്ങനെ, നന്മപ്രവൃത്തികളുടെ യോഗ്യത ആരോപിക്കേണ്ടത് ഒന്നാമതായി ദൈവത്തിന്‍റെ കൃപാവരത്തിനാണ്. മനുഷ്യന്‍റെ യോഗ്യതതന്നെ ദൈവത്തിന്‍റേതാണ്. മനുഷ്യന്റെ നന്മ പ്രവൃത്തികള്‍ ദൈവത്തിന്റെ പ്രേരണകളില്‍ നിന്നും സഹായങ്ങളില്‍ നിന്നും, പുറപ്പെടുന്നു.

ദൈവത്തിന്‍റെ മുന്‍പില്‍ നമുക്കുള്ള സകല യോഗ്യതകളുടെയും ഉറവിടം ക്രിസ്തുവിന്‍റെ സ്നേഹമാണ്. സജീവമായ സ്നേഹത്തില്‍ നമ്മെ ക്രിസ്തുവിനോടു യോജിപ്പിച്ചുകൊണ്ട് കൃപാവരം നമ്മുടെ പ്രവൃത്തികളുടെ അതിസ്വാഭാവികഗുണത്തെയും, തത്ഫലമായി ദൈവത്തിന്‍റെയും മനുഷ്യരുടെയും മുന്‍പില്‍ അവയുടെ യോഗ്യതയും ഉറപ്പാക്കുന്നു. തങ്ങളുടെ യോഗ്യതകള്‍ കേവലം കൃപാവരമാണെന്ന സജീവമായ ബോധം വിശുദ്ധര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നു.

"സ്വര്‍‍ഗത്തിനുവേണ്ടി യോഗ്യതകള്‍ ശേഖരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്‍റെ സ്നേഹത്തിനു മാത്രം വേണ്ടി അധ്വാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. ഈ ജീവിതത്തിന്‍റെ സായാഹ്നത്തില്‍, ഞാന്‍ നിന്‍റെ മുന്‍പില്‍ ശൂന്യമായ കൈകളോടെ പ്രത്യക്ഷപ്പെടും. എന്തെന്നാല്‍ കര്‍ത്താവേ എന്‍റെ പ്രവൃത്തികളെ പരിഗണിക്കണമെന്നു ഞാന്‍ നിന്നോടു ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ എല്ലാ നീതിയും നിന്‍റെ കണ്‍മുമ്പില്‍ കളങ്കമുള്ളതാണ്. അതുകൊണ്ട് നിന്‍റെ നീതിയാല്‍ പൊതിയപ്പെടാനും നിന്‍റെ സ്നേഹത്താല്‍ നിന്നെത്തന്നെ എന്നേക്കും സ്വന്തമാക്കാനും ഞാന്‍ ആശിക്കുന്നു" (St. Therese of Lisieux, "Act of Offering" in Story of a Soul).

വിചിന്തനം
ഏകസത്യദൈവത്തിലും അവിടുന്ന് അയച്ച യേശുക്രിസ്തുവിലും വിശ്വസിക്കാതെ നമ്മുക്കു എങ്ങനെ യഥാര്‍ത്ഥ യോഗ്യത അവകാശപ്പെടാൻ സാധിക്കും? യേശുക്രിസ്തുവിലൂടെ നമ്മുക്കു ലഭിക്കുന്ന നമ്മുടെ ദത്തുപുത്രസ്ഥാനം കൊണ്ട്, ദൈവത്തിന്‍റെ സൗജന്യപരമായ നീതിക്കു ചേര്‍ന്നവിധം നമുക്ക് യഥാര്‍ത്ഥ യോഗ്യത നല്‍കുവാന്‍ പരിശുദ്ധാത്മാവിന്‍റെ കൃപയ്ക്കു കഴിയും. പരിശുദ്ധാത്മാവിനാല്‍ ചലിപ്പിക്കപ്പെട്ട് നിത്യജീവന്‍ പ്രാപിക്കാന്‍ ഉപയുക്തമായ സകല കൃപാവരങ്ങളും അതുപോലെ ആവശ്യകമായ ഭൗതിക നന്മകളും നമുക്കും മറ്റുള്ളവര്‍ക്കും വേണ്ടി നേടാന്‍ നമുക്കു കഴിയും. ലോകം മുഴുവനും ഈ വലിയ സത്യം തിരിച്ചറിയാൻവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »