India - 2024
വാഹനാപകടത്തില്‍ വൈദികരടക്കം എട്ടോളം പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍ 08-08-2017 - Tuesday
കോട്ടയം: പാലാ കുറിഞ്ഞി ജംഗ്ക്ഷനു സമീപമുണ്ടായ വാഹനാപകടത്തില്‍ വൈദികരടക്കം ഏഴോളം പേര്‍ക്ക് പരിക്കേറ്റു. പാലാ ഇളംതോട്ടം പള്ളി വികാരി ഫാദർ തോമസ് മലയിൽ പുത്തൻപുരയിൽ, ഇടപ്പാടി പള്ളി വികാരി ഫാദർ മാത്യു മതിലകം എന്നീ വൈദികർക്കാണ് പരുക്കേറ്റത്. ഇളംതോട്ടം തേക്കുംകാട്ടില്‍ കുഞ്ഞുമോന്‍, മുളയ്ക്കല്‍ ബേബി, സൗദി അറേബ്യ സ്വദേശികളായ സെയ്ഫ്ഖാന്‍, ഭാര്യ ഫൈസ, മകന്‍ ഖാലിദ് (11 മാസം) ഇവരുടെ കാര്‍ ഡ്രൈവര്‍ തൊടുപുഴ പൂമാല സ്വദേശി റഷീദ് എന്നിവര്‍ക്കും പരിക്കേറ്റു.
വൈദികര്‍ സഞ്ചരിച്ചിരുന്ന കാറും സൗദ്യ അറേബ്യന്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഉജ്ജയിനിയിലേക്ക് പോകാനായി പാലായില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് വൈദികരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. വൈദികരെ യാത്രയയ്ക്കാന്‍ ഒപ്പം പോയതായിരുന്നു കുഞ്ഞുമോനും ബേബിയും. വൈദികരും ഫൈസ, ഖാലിദ് എന്നിവരും തെള്ളകത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. സെയ്ഫ്, റഷീദ് എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.