Meditation. - July 2024

മരണം എന്ന യാഥാർത്ഥ്യത്തെ എങ്ങനെ ഒരു അനുഗ്രഹമാക്കി മാറ്റാം?

സ്വന്തം ലേഖകന്‍ 24-07-2023 - Monday

"ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുൻപ് യൗവനകാലത്ത് സൃഷ്ടാവിനെ സ്മരിക്കുക" (സഭാ 12:1)

യേശു ഏകരക്ഷകൻ: ജൂലൈ 24
മരണത്തെ സംബന്ധിച്ച് മനുഷ്യന്‍റെ അവസ്ഥ ഏറ്റവും കൂടുതല്‍ ദുരൂഹമായിരിക്കുന്നു. നമ്മുടെ ജീവിതം സമയംകൊണ്ട് അളക്കപ്പെടുന്നു. അതിന്‍റെ ഗതിയില്‍ നമുക്കു മാറ്റം സംഭവിക്കുകയും നാം വാര്‍ധക്യത്തിലെത്തുകയും ചെയ്യുന്നു. ഭൂമിയിലെ സര്‍വജീവജാലങ്ങള്‍ക്കുമെന്നപോലെ, മരണം മനുഷ്യജീവിതത്തിന്‍റെ സ്വാഭാവികമായ അന്ത്യംപോലെ കാണപ്പെടുന്നു. മരണത്തിന്‍റെ ഈ പ്രത്യേകത നമ്മുടെ ജീവിതത്തിന് അടിയന്തിര സ്വഭാവം നല്‍കുന്നു. നമ്മുടെ ജീവിതത്തെ സാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നതിനു പരിമിതമായ സമയമേ ഉള്ളൂ എന്നു മനസ്സിലാക്കാന്‍, മര്‍ത്ത്യതയെപ്പറ്റിയുള്ള സ്മരണ നമ്മെ സഹായിക്കുന്നു.

മനുഷ്യന്‍റെ പാപംമൂലം മരണം ലോകത്തില്‍ പ്രവേശിച്ചുവെന്ന്, വിശുദ്ധ ലിഖിതത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും യഥാര്‍ത്ഥ വ്യാഖ്യാതാവ് എന്ന നിലയില്‍ സഭയുടെ പ്രബോധനാധികാരം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന്‍റെ പ്രകൃതി മരണാത്മകമാണെങ്കിലും, 'അവന്‍ മരിക്കരുത്' എന്നായിരുന്നു ദൈവനിയോഗം. അങ്ങനെ മരണം സ്രഷ്ടാവായ ദൈവത്തിന്‍റെ പദ്ധതികള്‍ക്കു വിപരീതമായിരുന്നു. അത് പാപത്തിന്‍റെ ഫലമായി ലോകത്തില്‍ പ്രവേശിക്കുകയും ചെയ്തു. "പാപം ചെയ്യാതിരുന്നെങ്കില്‍ ശാരീരികമരണം മനുഷ്യനെ സ്പര്‍ശിക്കുമായിരുന്നില്ല" (Gaudium et Spes, 18). അതിനാൽ, ഇനിയും കീഴടക്കപ്പെടേണ്ട "അവസാനത്തെ ശത്രു" ആണ് മരണം. ക്രിസ്തു വീണ്ടും വരികയും, അവസാനത്തെ ശത്രുവായ മരണത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതുവരെ മരണം ഈ ലോകത്തിൽ ഒരു യാഥാർത്ഥ്യമായി നിലനിൽക്കും.

മനുഷ്യന്റെ മരണം ക്രിസ്തുവിനാല്‍ രൂപാന്തരീകൃതമായി എന്ന സത്യം നാം തിരിച്ചറിയണം. ദൈവപുത്രനായ യേശു തന്നെയും മാനുഷികാവസ്ഥയുടെ ഭാഗമായ മരണം സഹിച്ചു. അവിടുന്ന് മരണത്തെ നേരിട്ടപ്പോള്‍ കഠിന വേദന അനുഭവിച്ചെങ്കിലും, തന്‍റെ പിതാവിന്‍റെ ഹിതത്തോടു പൂര്‍ണ്ണവും സ്വതന്ത്രവുമായ വിധേയത്വം പ്രകടമാക്കിക്കൊണ്ട് അവിടുന്ന് അതു സ്വീകരിച്ചു. യേശുവിന്‍റെ അനുസരണം മരണത്തിന്‍റെ ശാപത്തെ ഒരു അനുഗ്രഹമായി രൂപാന്തരപ്പെടുത്തി. എന്നാൽ ക്രിസ്തുവിന്‍റെ കൃപാവരത്തില്‍ മരിക്കുന്നവര്‍ക്കു മരണം കര്‍ത്താവിന്‍റെ മരണത്തിലുള്ള ഭാഗഭാഗിത്വമാണ്. അതിനാല്‍ അവര്‍ക്ക് അവിടുത്തെ ഉത്ഥാനത്തിലും പങ്കുചേരാന്‍ സാധിക്കും.

ക്രൈസ്തവന്റെ മരണത്തിനു ക്രിസ്തുമൂലം ഭാവാത്മകമായ ഒരര്‍ത്ഥം കൈവന്നിരിക്കുന്നു: "എന്തെന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നത് ക്രിസ്തുവാകുന്നു. മരിക്കുക എന്നതു ലാഭവുമാകുന്നു" (ഫിലി 1:21). "നാം അവനോടു കൂടെ മരിച്ചെങ്കില്‍ നാം അവനോടു കൂടെ ജീവിക്കും" (2 തിമോ 2:11) എന്ന വചനം മഹത്തായ ക്രൈസ്തവ സൗഭാഗ്യത്തെ വെളിപ്പെടുത്തുന്നു. മാമ്മോദീസയിലൂടെ ക്രൈസ്തവര്‍,ഒരു പുതിയ ജീവിതം നയിക്കുന്നതിനു വേണ്ടി കൗദാശികമായി "ക്രിസ്തുവിനോടു കൂടെ മരിച്ചു" കഴിഞ്ഞു. നാം ക്രിസ്തുവിന്‍റെ കൃപാവരത്തില്‍ മരിക്കുന്നെങ്കില്‍, നമ്മുടെ ശാരീരികമരണം "ക്രിസ്തുവിനോടു കൂടിയുള്ള ഈ മരണത്തെ" പൂര്‍ണ്ണമാക്കുന്നു. അങ്ങനെ, അവിടുത്തോടുള്ള നമ്മുടെ ഏകീഭവിക്കല്‍, അവിടുത്തെ ഉത്ഥാനത്തിൽ നമ്മെ പങ്കുകാരാക്കുന്നു.

"ഭൂമിയുടെ അതിര്‍ത്തികളോളം ആധിപത്യം നടത്തുന്നതിനേക്കാള്‍ യേശുക്രിസ്തുവില്‍ മരിക്കുകയാണ് എനിക്ക് നല്ലത്. നമുക്കുവേണ്ടി മരിച്ച അവിടുത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. നമ്മുക്കുവേണ്ടി ഉത്ഥാനം ചെയ്ത അവിടുത്തെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ജന്മമരുളുന്ന നിമിഷത്തിലാണ് ഞാന്‍... നിര്‍മലമായ പ്രകാശം ഞാന്‍ സ്വീകരിക്കട്ടെ; ഞാനവിടെ ചെന്നെത്തുമ്പോള്‍ ഞാന്‍ ഒരു മനുഷ്യനായിരിക്കും" (St. Ignatius of Antioch).

വിചിന്തനം
നമ്മുടെ ഓരോ പ്രവൃത്തിയും, ഓരോ ചിന്തയും, ഇന്നത്തെ ദിവസം അവസാനിക്കും മുന്‍പു നാം മരിക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരാളുടേതായിരിക്കണം. പ്രാർത്ഥനയും, കൂദാശകളും, പുണ്യപ്രവർത്തികളും കൊണ്ടു സമ്പന്നമായ ക്രിസ്തീയ ജീവിതം നമുക്കുണ്ടെങ്കില്‍ നാം മരണത്തെ അമിതമായി ഭയപ്പെടുകയില്ല. അതിനാല്‍, മരണത്തില്‍ നിന്ന്‍ ഓടുന്നതിനേക്കാള്‍ ക്രിസ്തുവിൽ വിശ്വസിക്കുകയും അവിടുത്തെ കൃപാവരത്തിൽ ജീവിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് ഉത്തമം. ഇന്നു മരണത്തെ നേരിടാനുള്ള ഒരുക്കം നമുക്കില്ലെങ്കില്‍, നാളെ അതെങ്ങിനെ ഉണ്ടാകും?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »