Meditation. - July 2024

സ്വര്‍ഗരാജ്യത്തിലെ മേശയിലേക്ക്‌ യേശു പാപികളെ ക്ഷണിക്കുന്നു

സ്വന്തം ലേഖകന്‍ 26-07-2022 - Tuesday

"യേശു അവരോടു പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്" (ലൂക്കാ 5:31-32)

യേശു ഏകരക്ഷകൻ: ജൂലൈ 26
സ്വര്‍ഗരാജ്യത്തിലെ മേശയിലേക്ക്‌ യേശു പാപികളെ ക്ഷണിക്കുന്നു: "നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്" എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗരാജ്യ പ്രവേശനത്തിനുള്ള അവശ്യവ്യവസ്ഥയായ മാനസാന്തരത്തിന് അവിടുന്ന് പാപികളെ ആഹ്വാനം ചെയ്യുന്നു. പാപികളുടെനേര്‍ക്കു തന്‍റെ പിതാവിനുള്ള നിസ്സീമമായ കാരുണ്യവും "അനുതപിക്കുന്ന ഒരു പാപിയുടെ പേരില്‍ സ്വര്‍ഗത്തിലുണ്ടാകുന്ന സന്തോഷവും" അവിടുന്ന് വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും വ്യക്തമാക്കുന്നു. തന്‍റെ സ്നേഹത്തിന്‍റെ പരമമായ പ്രകടനമായി, "പാപമോചനാര്‍ത്ഥം" അവിടുന്ന് സ്വജീവന്‍ ഹോമിച്ചു.

"എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്‍റെ അറിവിലേക്കു വരണമെന്നും" (1 തിമോ. 2:4) ദൈവം ആഗ്രഹിക്കുന്നു. യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലിയായിലേക്കു വന്നു. അവിടുന്ന് പറഞ്ഞു: "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മർക്കോസ് 1:15). "പിതാവിന്‍റെ ഇഷ്ടം നിര്‍വഹിക്കുന്നതിന്, ക്രിസ്തു ഭൂമിയില്‍ സ്വര്‍ഗരാജ്യം ഉദ്ഘാടനം ചെയ്തു. തന്‍റെ ദൈവിക ജീവനില്‍ പങ്കുചേരാനായി, മനുഷ്യരെ ഉയര്‍ത്തുകയെന്നതാണു പിതാവിന്‍റെ ഇഷ്ടം. തന്‍റെ പുത്രനായ യേശുക്രിസ്തുവിനു ചുറ്റും മനുഷ്യരെ ശേഖരിച്ചു കൊണ്ടാണു പിതാവ് ഇതു നിര്‍വഹിക്കുന്നത്. ഈ ശേഖരമാണ്, ഭൂമിയില്‍ സ്വര്‍ഗരാജ്യത്തിന്‍റെ വിത്തും സമാരംഭവുമായ സഭ" (CCC 541).

യേശു മുന്‍ഗണനപരമായ സ്നേഹത്തോടെ ആദ്യമായി സാമൂഹികമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക് തിരിയുന്നുവന്നത് സഭയുടെ അംഗങ്ങളല്ലാത്ത ആളുകളെപ്പോലും ആകര്‍ഷിക്കുന്ന കാര്യമാണ്. "നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്" എന്ന് യേശു പറയുമ്പോൾ, നീതിമാനായി ദൈവം മാത്രമേയുള്ളൂ എന്നും എല്ലാമനുഷ്യരും പാപികളാണെന്നുമുള്ള സത്യം നാം തിരിച്ചറിയണം. പ്രലോഭനങ്ങൾ നിറഞ്ഞ ഈ ലോകത്ത് മനുഷ്യൻ പാപത്തിൽ വീണുപോകുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഓരോ പ്രാവശ്യവും നാം പാപത്തിൽ വീഴുമ്പോഴും നമ്മെ അതിൽനിന്നും മോചിപ്പിച്ചു വിശുദ്ധീകരിക്കാനായി യേശു കാത്തിരിക്കുന്നു. ഇപ്രകാരം നമ്മെ കാത്തിരിക്കുന്ന യേശുവിനെ നാം തിരിച്ചറിയാതെ പോയാൽ അതുതന്നെയായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം.

വിചിന്തനം
ഓരോ പ്രാവശ്യവും നാം പാപത്തിൽ വീഴുമ്പോഴും നമ്മെ അതിൽനിന്നും മോചിപ്പിച്ചു വിശുദ്ധീകരിക്കാനായി യേശു കാത്തിരിക്കുന്നു. കുമ്പസാരക്കൂട്ടിൽ ഇപ്രകാരം കാത്തിരിക്കുന്ന യേശുവിനെ നാം തിരിച്ചറിയാതെ പോകരുത്. അവിടുന്ന് നമ്മുടെ പാപം മോചിക്കുക മാത്രമല്ല, പാപത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തിയും ഈ കൂദാശയിലൂടെ നമ്മുക്കു നൽകുന്നു. നമ്മോടു ക്ഷമിക്കുന്നതിൽ അവിടുത്തേക്ക് ഒരിക്കലും മടുപ്പു തോന്നുന്നില്ലന്നു മാത്രമല്ല നമ്മോടു കരുണകാണിക്കാൻ അവിടുന്നു കാത്തിരിക്കുകയും ചെയ്യുന്നു; അതിനാൽ ആത്മാവിനും ശരീരത്തിനും സൗഖ്യം നൽകുന്ന ഈ കൂദാശയ്ക്കായി അവിടുത്തെ സന്നിധിയിൽ അണയാൻ നമ്മുക്കും ഒരിക്കലും മടുപ്പു തോന്നരുത്.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »