Meditation. - July 2024

ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനുമില്ല

സ്വന്തം ലേഖകന്‍ 29-07-2023 - Saturday

"അടുത്ത ദിവസം യേശു തന്‍റെ അടുത്തേക്ക് വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" (യോഹ 1: 29).

യേശു ഏകരക്ഷകൻ: ജൂലൈ 29
പാപികളോടൊപ്പം യേശുവിനു മാമ്മോദീസ നല്‍കാന്‍ സമ്മതിച്ചതിനു ശേഷം സ്നാപകയോഹന്നാന്‍ അവിടുത്തെ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി ലോകത്തിനു കാണിച്ചു കൊടുക്കുന്നു. അങ്ങനെ നിശബ്ദനായി കൊലക്കളത്തിലേക്കു നയിക്കപ്പെടാന്‍ യേശു സമ്മതിക്കുന്നു. പ്രഥമ പെസഹായില്‍ ഇസ്രായേലിന്‍റെ വീണ്ടെടുപ്പിന്‍റെ പ്രതീകമായ പെസഹാ കുഞ്ഞാടാണ്‌ യേശു എന്ന് സ്നാപക യോഹന്നാന്‍ വെളിപ്പെടുത്തുന്നു.

ലോകം മുഴുവന്‍റെയും പാപങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തു തന്‍റെ ജീവിതം എല്ലാവര്‍ക്കും വേണ്ടി മോചനദ്രവ്യമായി നല്‍കി. "അനേകരുടെ" വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറഞ്ഞു. അനേകരുടെ എന്ന ഈ പ്രയോഗം പരിമിതമല്ല; മനുഷ്യവംശം മുഴുവനെയുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പസ്തോലന്‍മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു: "ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല. ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല" (Council of Quiercy [853]:DS 624).

പുത്രനായ ദൈവം തന്‍റെ മനുഷ്യാവതാരത്തില്‍ ആദ്യ നിമിഷം മുതല്‍, പിതാവായ ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയെ തന്‍റെ രക്ഷാകര ദൗത്യമായി സ്വീകരിക്കുന്നു. "എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം" (യോഹ. 4:34) എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എല്ലാ മനുഷ്യരോടുമുള്ള പിതാവിന്‍റെ സ്നേഹത്തെ തന്‍റെ മാനുഷിക ഹൃദയത്തില്‍ ആശ്ലേഷിച്ചു കൊണ്ട് യേശു ഓരോ മനുഷ്യനെയും വ്യക്തിപരമായി അവസാനം വരെ സ്നേഹിച്ചു. ഈ സ്നേഹം മതത്തിന്‍റെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ച് എല്ലാ കാലങ്ങളിലുമുള്ള എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു കിടക്കുന്നു.

വിചിന്തനം
യേശു വ്യക്തിപരമായി ഓരോ മനുഷ്യനെയും അവസാനം വരെ സ്നേഹിക്കുന്നു. കാരണം സ്നേഹിതര്‍ക്കു വേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല. രക്ഷാകരമായ സഹനമായിരുന്നു അവിടുത്തെ മനുഷ്യാവതാരത്തിന്‍റെ ഉദ്ദേശ്യം. ഈ രക്ഷാകരമായ ഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും ആരും ഒഴിവാക്കപ്പെടുന്നില്ല. യേശുക്രിസ്തുവിനെ അറിയാത്തവരും, അവിടുത്തെ അറിഞ്ഞിട്ട് തള്ളിപ്പറയുന്നവരും അടക്കം എല്ലാ മനുഷ്യരുടെയും മുന്‍പില്‍ തുറന്നിരിക്കുന്നതും, അവിടുത്തെ സഹനത്തില്‍ നിന്നും പുറപ്പെടുന്നതുമായ ജീവന്‍റെ ഉറവ കണ്ടെത്തുന്നവര്‍ എത്രയോ ഭാഗ്യവാന്‍‌മാര്‍.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »