Meditation. - July 2024

രക്ഷപ്രാപിക്കാൻ മാമ്മോദീസ അത്യാവശ്യമാണെന്നു യേശുക്രിസ്തുതന്നെ ഊന്നിപ്പറയുന്നു

സ്വന്തം ലേഖകന്‍ 30-07-2022 - Saturday

"യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല" (യോഹ 3:5)

യേശു ഏകരക്ഷകൻ: ജൂലൈ 30
രക്ഷപ്രാപിക്കാൻ മാമ്മോദീസ അത്യാവശ്യമാണെന്നു യേശുക്രിസ്തുതന്നെ ഊന്നിപ്പറയുന്നു. എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കാനും അവരെ ജ്ഞാനസ്നാനപ്പെടുത്താനും അവിടുന്നു ശിഷ്യന്മാരോട് കല്‍പ്പിക്കുകയും ചെയ്യുന്നു. ശാശ്വത സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്തുവാൻ മാമ്മോദീസയല്ലാതെ മറ്റൊരു ഉപാധിയെക്കുറിച്ച് മനുഷ്യന് അറിവില്ല. രക്ഷയെ മാമ്മോദീസ എന്ന കൂദാശയോടു ബന്ധിപ്പിച്ചുകൊണ്ട് "ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കുവാൻ" യേശു ആവശ്യപ്പെടുന്നു.

പഴയ ഉടമ്പടിയിലെ സകല പ്രതിരൂപങ്ങളും യേശുക്രിസ്തുവില്‍ അവയുടെ സാക്ഷാത്കാരം കണ്ടെത്തുന്നു. വി. യോഹന്നാന്‍ നല്‍കിയിരുന്ന, പാപികള്‍ക്കായുള്ള മാമ്മോദീസ, നമ്മുടെ കര്‍ത്താവ്, "എല്ലാ നീതിയും പൂര്‍ത്തിയാക്കാന്‍ വേണ്ടി" പൂര്‍ണ്ണ മനസ്സോടെ സ്വീകരിച്ചു. ഇപ്രകാരം മാമ്മോദീസ സ്വീകരിച്ചതിനു ശേഷം യേശു തന്‍റെ പരസ്യജീവിതം തുടങ്ങുന്നു. തന്‍റെ പുനരുത്ഥാനശേഷം അവിടുന്ന് അപ്പസ്തോലന്‍മാര്‍ക്ക് നൽകിയ ദൗത്യത്തിൽനിന്നും മാമ്മോദീസയുടെ ആവശ്യകത നാം തിരിച്ചറിയുന്നു. "ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പ്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍" (മത്തായി 28:19-20) ഇപ്രകാരം പറഞ്ഞുകൊണ്ട് അവിടുന്നു ശിഷ്യന്മാരെ അയക്കുന്നു.

ക്രിസ്തു തന്‍റെ പെസഹായില്‍ എല്ലാ മനുഷ്യര്‍ക്കും മാമ്മോദീസയുടെ ഉറവ തുറന്നുകൊടുത്തു. വാസ്തവത്തില്‍ താന്‍ ജറുസലേമില്‍ സഹിക്കാനിരുന്ന പീഡാസഹനത്തെപ്പറ്റി, താന്‍ മുങ്ങേണ്ടിയിരുന്ന ഒരു "മാമ്മോദീസ" എന്ന നിലയില്‍ അവിടുന്നു മുമ്പേ പറഞ്ഞിരുന്നു. ക്രൂശിതനായ യേശുവിന്‍റെ വിലാവില്‍ നിന്നൊഴുകിയ രക്തവും ജലവും, പുതിയ ജീവിതത്തിന്‍റെ കൂദാശകളായ മാമ്മോദീസയുടെയും കുര്‍ബാനയുടെയും പ്രതിരൂപങ്ങള്‍ ആയിരുന്നു. അപ്പോള്‍ മുതലാണ്, "ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍, ജലത്താലും ആത്മാവിനാലും ജനിക്കുക" എന്നത് സാധ്യമായിത്തീര്‍ന്നത്.

രക്ഷപ്രാപിക്കാൻ മാമ്മോദീസാ അത്യാവശ്യമാണെന്നു ആദിമസഭയിലെ ക്രൈസ്തവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് യേശുക്രിസ്തുവിന്റെ കല്പന അനുസരിച്ചുകൊണ്ട് അവിടുത്തെ ശിഷ്യന്മാർ നിരവധി ത്യാഗങ്ങൾ സഹിച്ചുകൊണ്ട് ഭൂമിയുടെ അതിർത്തികൾ വരെ സഞ്ചരിക്കുകയും അക്രൈസ്തവരോട് ക്രിസ്തുവിനെക്കുറിച്ചു പ്രഘോഷിക്കുകയും അവർക്ക് മാമ്മോദീസാ നൽകുകയും ചെയ്തുപോന്നത്. അതിന്റെ പേരിൽ അവരിൽ പലരും മൃഗീയമായി കൊലചെയ്യപ്പെട്ടു. ഇപ്രകാരം മരണം ഏറ്റുവാങ്ങുമ്പോഴും "യേശു ഏകരക്ഷകൻ" എന്നു ലോകത്തോടു വിളിച്ചുപറയുവാൻ അവർ മടികാണിച്ചില്ല.

വിചിന്തനം
രക്ഷപ്രാപിക്കുവാൻ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചാൽ മതി എന്ന തെറ്റായ ധാരണ ഇക്കാലത്തു പ്രബലപ്പെട്ടുവരുന്നുണ്ട്. മറ്റൊരുകൂട്ടർ ദൈവവിശ്വാസം പോലും ആവശ്യമില്ല എന്നു കരുതുന്നു. ചില ക്രിസ്ത്യാനികൾ പോലും ഇപ്രകാരം ചിന്തിക്കുന്നു എന്നത് വളരെ വേദനാജനകമായ വസ്തുതയാണ്. ഈ വിഷയം സഭയും സുവിശേഷപ്രഘോഷകരും ഗൗരവമായി ചിന്തിക്കേണ്ടതാണ്. പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചുകൊണ്ട് ലോകത്തെമുഴുവൻ രക്ഷിക്കുവാൻ തിരുമനസ്സായെങ്കിൽ, ഈ ഏകജാതനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് മാമ്മോദീസ സ്വീകരിക്കുന്നില്ലങ്കിൽ മനുഷ്യന് എങ്ങനെ രക്ഷപ്രാപിക്കുവാൻ സാധിക്കും?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »