Meditation. - July 2024

വരുവിന്‍... പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കാം

സ്വന്തം ലേഖകന്‍ 31-07-2021 - Saturday

"തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും" (യോഹ. 7:37-38).

യേശു ഏകരക്ഷകൻ: ജൂലൈ 31
ക്രിസ്ത്യാനിയായിരിക്കുക എന്നത് സദാചാരപരമായ ഒരു തിരഞ്ഞെടുപ്പിന്‍റെയോ, മഹനീയമായ ഒരു ആശയത്തിന്‍റെയോ ഫലമല്ല; ഒരു വ്യക്തിയുമായുള്ള കണ്ടുമുട്ടലിന്‍റെ ഫലമാണ്. മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായി തീരുന്ന ഓരോ മനുഷ്യനും "നസ്രത്തിലെ യേശു" എന്ന ലോകരക്ഷകനും ദൈവവുമായ വ്യക്തിയെ കണ്ടുമുട്ടുന്നു. അതോടൊപ്പം അവിടുത്തെ ആത്മാവിനെ അതായത് പരിശുദ്ധാത്മാവിനെ ഓരോ ക്രൈസ്തവനിലേക്കും അയക്കുകയും ചെയ്യുന്നു. ഇപ്രകാരം ഒരു ക്രിസ്ത്യാനി പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കുന്നു.

മാമ്മോദീസ സ്വീകരിക്കുന്ന ഓരോ മനുഷ്യനിലേക്കും പിതാവായ ദൈവം അയക്കുന്ന അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്‍റെ ആത്മാവ് യഥാര്‍ത്ഥത്തില്‍ ദൈവമാണ്. പിതാവിനോടും പുത്രനോടും ഏകസത്തയായിട്ടുള്ള പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയോടും വ്യക്തിപരമായി സംസാരിക്കുന്നു. പിതാവു തന്‍റെ വചനത്തെ അയയ്ക്കുമ്പോഴെല്ലാം തന്‍റെ ആത്മാവിനെക്കൂടെ അയയ്ക്കുന്നു. അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ ഛായയായി കാണപ്പെട്ട യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവ് ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായി ഓരോ ക്രൈസ്തവന്‍റെയും ഹൃദയത്തിലേക്കു വരുന്നു.

തന്‍റെ മഹത്വീകരണത്തിനുശേഷം വിശ്വാസികള്‍ സ്വീകരിക്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെ സൂചിപ്പിച്ചുകൊണ്ട് യേശു ഇപ്രകാരം പറഞ്ഞു: "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്‌ വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും".

പിതാവായ ദൈവം തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ ശരീരത്തില്‍ ദത്തെടുത്ത മക്കളാണ് ഓരോ ക്രിസ്ത്യാനിയും. ഇപ്രകാരം പിതാവ് ദത്തെടുത്ത അവിടുത്തെ മക്കളില്‍ പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത ദൗത്യം സവിശേഷമാം വിധം പ്രകടമാകുന്നു. പുത്രന് ആത്മാവിനോടുള്ള സമ്പര്‍ക്കം ഇടനിലമില്ലാത്ത ഒന്നാണ്. അതിനാല്‍ ആരെങ്കിലും വിശ്വാസം വഴി യേശുക്രിസ്തുവിനോടു ബന്ധപ്പെടുമ്പോള്‍ സമ്പര്‍ക്കം വഴി പരിശുദ്ധാത്മാവുമായി ബന്ധപ്പെടുന്നു. "വിശ്വാസത്തോടെ പുത്രനെ സമീപിക്കുന്നവരിലേക്ക് ആത്മാവ് എല്ലാ വശത്തു നിന്നും വരുന്നു" (St. Gregory of Nyssa, De Spiritu Sancto).

വിചിന്തനം
ലോകത്തിലുള്ള മറ്റെല്ലാ മതങ്ങളും തന്നെ ദൈവത്തെ ഒരു ശക്തിയായി കണ്ട് ആരാധിക്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവന്‍ പുത്രനായ ദൈവത്തെ വ്യക്തിപരമായി കണ്ടുമുട്ടുകയും പരിശുദ്ധാത്മാവായ ദൈവത്തെ വ്യക്തിപരമായി സ്വന്തം ഹൃദയത്തിലേക്കു സ്വീകരിക്കുകയും ചെയ്യുന്നു. ഇപ്രകാരം പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കുവാനും നയിക്കപ്പെടുവാനും ദൈവം എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നു. ഈ ക്ഷണം സ്വീകരിച്ച് മാമ്മോദീസ സ്വീകരിക്കുന്നവര്‍ ഭാഗ്യവാന്‍‌മാര്‍.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »