India

കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു സ്വാതന്ത്രം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെടണം: മാര്‍ ജോസ് പൊരുന്നേടം

സ്വന്തം ലേഖകന്‍ 17-08-2017 - Thursday

കല്‍പ്പറ്റ: നാല് പതിറ്റാണ്ടായി സ്വകാര്യ സ്വത്തവകാശം നിഷേധിക്കപ്പെട്ട് തെരുവില്‍ കഴിയുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഈ സ്വാതന്ത്രദിനത്തിലെങ്കിലും സ്വാതന്ത്രവും നീതിയും നിഷേധിക്കരുതെന്ന് മാര്‍ ജോസ് പൊരുന്നേടം. കാഞ്ഞിരത്തിനാല്‍ കുടുംബം രണ്ട് വര്‍ഷമായി തുടരുന്ന സമരത്തിനു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സര്‍ക്കാര്‍ ഈ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മാനന്തവാടി രൂപതയിലെ വിശ്വാസ പ്രതിനിധികള്‍ നടത്തിയ നീതി റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നീതി റാലി സര്‍ക്കാരിന് എതിരല്ലെന്നും അത് കാഞ്ഞിരത്തിനാല്‍ കുടുബത്തിന് നീതി ലഭിക്കുക എന്ന ഒരു ലക്ഷ്യമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരത്തിനാല്‍ കുടുബത്തിന് എന്ന് സര്‍ക്കാര്‍ ഭൂമി നല്‍കുന്നുവോ അന്ന് മാത്രമെ ഇവര്‍ സ്വാതന്ത്രം അനുഭവിക്കയുള്ളൂ, അതിന് ഈ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കേസ് കോടതിയില്‍ വരുമ്പോള്‍ സത്യസന്ധമായ രേഖകള്‍ ഹാജരാക്കി അടിയന്തരമായി അദ്ദേഹത്തിന്റെ അവകാശം പുനസ്ഥാപിക്കണമെന്നും മാര്‍ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ കാഞ്ഞിരത്തിനാല്‍ കുടുബത്തിന്റെ സ്ഥലം, നിക്ഷിപ്ത വനഭൂമി അല്ലെന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് ഈ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കി ഇതു വരെയും ഈ കുടുബത്തിന് നീതി ലഭ്യമാക്കിയില്ല എന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ കേന്ദ്ര നിയമ സഹായ മന്ത്രി ശ്രീ പിസി തോമസ്സ് ചോദിച്ചു.

കോടതി ഇനി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ വാദം കേള്‍ക്കാന്‍ തയ്യാറായാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. നാല്‍പ്പതു വര്‍ഷം ഈ കുടുംബത്തിനു നേരിട്ട നഷ്ടത്തിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ഉത്തരം കോടതിയെയും പൊതു സമൂഹത്തെയും അിറയിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി രൂപത വികാരി ജനറല്‍ റവ. ഫാ. അബ്രാഹം നെല്ലിക്കല്‍ നീതി റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കെസിവൈഎം പ്രസിഡണ്ട് ശ്രീ എബിന്‍ മുട്ടപ്പള്ളിക്ക് പേപ്പല്‍ പതാക കൈമാറ്റം ചെയ്ത് നിര്‍വ്വഹിച്ചു.

1967 ല്‍ ജന്മാധാരമായി വിലകൊടുത്തു വാങ്ങിയ 12 എക്കര്‍ ഭൂമിയില്‍ 1976വരെ നികുതി അടയ്ക്കുകയും എന്നാല്‍ കള്ളപ്രമാണങ്ങള്‍ ഉണ്ടാക്കി വനം വകുപ്പ് അത് പിടിച്ചെടുക്കുകയും ചെയ്തതായി തന്നെ സര്‍ക്കാര്‍ നിയമിച്ച കമ്മീഷനുകള്‍ കണ്ടെത്തിയിട്ടും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി നിഷേധിക്കുന്നത് കര്‍ഷക ദ്രോഹമാണെന്നും നീതി അപഹരണമാണെന്നും ഇത് സ്വകാര്യസ്വത്തവകാശ നിഷേധമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കെസിവൈഎം ഡയറക്ടര്‍ റവ. ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

ശ്രീ എബിന്‍ ഫിലിപ്പ് മുട്ടപ്പളളി, (പ്രസിഡണ്ട് കെസിവൈഎം) ശ്രീ സാലു മേച്ചേരില്‍ (ചെയര്‍മാന്‍ സിസിഎഫ്), പീറ്റര്‍ ഞറളക്കാട്ട് (പ്രസിഡണ്ട് എകെസിസി) എന്നിവര്‍ നീതിറാലിക്ക് ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ശ്രീ ഷാജി ചന്ദനപ്പറമ്പില്‍ ( പ്രസിഡണ്ട് സിഎം എല്‍) സമ്മേളനത്തിന് നന്ദി പറഞ്ഞു. രണ്ട് വര്‍ഷമായി കാഞ്ഞിരത്തിനാല്‍ കുടുബം വയനാട് കല്ക്‌ട്രേറ്റ് പടിക്കല്‍ സമരത്തിലാണ്. ഈ സ്വാതന്ത്ര ദിനത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായി. മാനന്തവാടി നിയോജന മണ്ഡലം എംഎല്‍എ ഇതുവരെയും ഈ നീതി നിഷേധത്തില്‍ പ്രതികരിച്ചിട്ടില്ല.

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ അവകാശത്തിനും നീതിക്കും വേണ്ടി നടത്തുന്ന സമരങ്ങളെ തെറ്റായി അവതരിപ്പിക്കാന്‍ ഭരണ കക്ഷിയിലെ എംഎല്‍എമ്മാര്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ താല്‍പര്യത്തെക്കുറിച്ച് ജനങ്ങള്‍ സംശയിക്കുന്നത് സ്വാഭാവീകമാണ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മുന്‍കൈ എടുത്ത് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നുളളതാണ് വയനാടന്‍ ജനതയുടെ ആവശ്യം. ഈ ആവശ്യത്തെ മുന്‍നിറുത്തിയാണ് മാനന്തവാടി രൂപത നീതി റാലി നടത്തിയത്.

റവ. ഫാ. ജോസ് കൊച്ചറയ്ക്കല്‍ ( പിആര്‍ഒ മാനന്തവാടി രൂപത), റവ. ഫാ.ജോസഫ് നെടുകല്ലേല്‍ (ചാന്‍സലര്‍ മാനന്തവാടി രൂപത), റവ. ഫാ.ജില്‍സണ്‍ കോകണ്ടത്തില്‍ (പ്രൊക്കുറേറ്റര്‍ മാനന്തവാടി രൂപത), റവ. ഫാ.അനൂപ് കാളിയാനി ( വൈസ്സ് ചാന്‍സലര്‍ മാനന്തവാടി രൂപത)റവ. ഫാ. മാത്യു മലയില്‍ (കെസിവൈഎം കല്‍പ്പറ്റ മേഖല ഡയറക്ടര്‍), ഷാജി അഴകനാല്‍ (കെസിവൈഎം കല്‍പ്പറ്റ മേഖല പ്രസിഡണ്ട്) ആന്റണി മങ്കടപ്ര (മുന്‍ കെസിവൈഎം പ്രസിഡണ്ട്),സി. സ്മിത എസ്എബിഎസ് (കെസിവൈഎം ആനിമേറ്റര്‍) അഭിലാഷ് അറയ്ക്കല്‍ (കെസിവൈഎം മേഖല സെക്രട്ടറി) തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.