Meditation. - August 2024

തിരുപ്പാഥേയം: ക്രൈസ്തവന്റെ അവസാനത്തെ കൂദാശ

സ്വന്തം ലേഖകന്‍ 04-08-2021 - Wednesday

"എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും" (യോഹ 6:54)

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 4
ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ നേട്ടം ഒരു മനുഷ്യൻ ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് അവന്റെ മരണസമയത്താണ്. ലോകരക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ ഒരുവൻ സ്വർഗ്ഗരാജ്യത്തിന് അവകാശിയാവുകയും ഒരുക്കമുള്ള മരണത്തിലൂടെ അത് സ്വന്തമാക്കുകയും ചെയ്യുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചു വ്യക്തമായി പറയാൻ കഴിയാതെ മറ്റു മതങ്ങളും തത്വശാസ്ത്രങ്ങളും ഇരുട്ടിൽതപ്പുമ്പോൾ, അത് വ്യക്തമായി പഠിപ്പിക്കുവാനും അത് ഉറപ്പുനൽകുവാനും ക്രൈസ്തവ വിശ്വാസത്തിനു മാത്രമേ സാധിക്കുന്നുള്ളൂ. ഒരു മനുഷ്യന്റെ മരണശേഷം, "അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും" എന്നു ക്രിസ്തു ഉറപ്പുനൽകുന്നു. ഇപ്രകാരം ഉറപ്പിച്ചു പറയാൻ ചരിതത്തിലുടനീളം മറ്റാർക്കും സാധിച്ചിട്ടില്ല, ഇനിയൊട്ടു സാധിക്കുകയുമില്ല. അതു ക്രിസ്തുവിനു മാത്രമേ സാധിക്കൂ; കാരണം അവിടുന്ന് ദൈവമാണ്.

ക്രിസ്തു നിത്യജീവനെ അവിടുത്തെ ശരീരവും രക്തവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഈ ഭൂമിയിലെ ജീവിതം വിട്ടുപോകാന്‍ തുടങ്ങുന്നവര്‍ക്കു രോഗീലേപനത്തിനു പുറമേ തിരുപ്പാഥേയം എന്ന നിലയില്‍ സഭ ദിവ്യകാരുണ്യവും നല്‍കുന്നു. പിതാവിന്‍റെ പക്കലേക്കുള്ള ഈ "കടന്നുപോകലിന്‍റെ" നിമിഷത്തില്‍ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ സ്വീകരിക്കുന്നതിനു പ്രത്യേകമായ അര്‍ത്ഥവും പ്രാധാന്യവുമുണ്ട്. കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിച്ച് അത് നിത്യജീവന്‍റെ വിത്തും ഉത്ഥാനത്തിന്‍റെ ശക്തിയുമാണ്: "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും." മരിക്കുകയും ഉയിര്‍പ്പിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ കൂദാശയായ ദിവ്യകാരുണ്യം മരണത്തില്‍ നിന്നു ജീവനിലേക്ക്, ഈ ലോകത്തില്‍ നിന്നു പിതാവിങ്കലേക്ക്, കടന്നുപോകുന്നതിന്‍റെ കൂദാശയാണ്.

മാമ്മോദീസ, സ്ഥൈര്യലേപനം, ദിവ്യകാരുണ്യം എന്നീ കൂദാശകള്‍, "ക്രൈസ്തവ പ്രാരംഭത്തിന്‍റെ കൂദാശകള്‍" എന്ന പേരില്‍ ഐക്യപ്പെട്ടിരിക്കുന്നതുപോലെ തന്നെ, അനുതാപകൂദാശ, രോഗീലേപനം, തിരുപ്പാഥേയമായ ദിവ്യകാരുണ്യം എന്നിവ ക്രൈസ്തവ ജീവിതത്തിന്‍റെ അന്ത്യത്തില്‍ "സ്വര്‍ഗ്ഗീയ പിതൃഭവനത്തിലേക്കു ഒരുക്കുന്ന കൂദാശകള്‍" അഥവാ ഭൗമിക തീര്‍ത്ഥാടനത്തെ പൂര്‍ത്തിയാക്കുന്ന കൂദാശകള്‍ എന്ന നിലയില്‍ ഐക്യപ്പെട്ടിരിക്കുന്നു.

ദിവ്യകാരുണ്യസ്വീകരണം ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വർധിപ്പിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരവുമായുള്ള സംസർഗ്ഗം മാമ്മോദീസയിൽ സ്വീകരിച്ച കൃപാവരത്തിന്റെ ജീവനെ സംരക്ഷിക്കുകയും വർധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ദിവ്യകാരുണ്യമാകുന്ന ഈ പോഷണം അത്യാവശ്യമാണ്. ഒരു മനുഷ്യന്റെ ജീവിതകാലത്തെ ദിവ്യകാരുണ്യസ്വീകരണം അവന്റെ മരണനിമിഷംവരെയുള്ള തീർത്ഥാടനത്തിനുള്ള അപ്പമാണ്. മരണനിമിഷത്തിനു മുൻപായി ഒരു വ്യക്തിക്കു ദിവ്യകാരുണ്യം നൽകുമ്പോൾ അത് നിത്യജീവനിലേക്കുള്ള യാത്രയുടെ ഭക്ഷണമായി ക്രിസ്തുവിനെ തിരുപ്പാഥേയത്തിൽ നൽകുകയാണു ചെയ്യുന്നത്.
(Cf: CCC 1524- 1525)

വിചിന്തനം
നാം എപ്പോൾ മരിക്കുമെന്ന് നമ്മുക്ക് അറിഞ്ഞുകൂടാ. അതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കണം. എങ്ങനെയാണ് നാം ഒരുങ്ങേണ്ടത്? സാധിക്കുമ്പോഴെല്ലാം കുമ്പസാരിക്കുകയും വിശുദ്ധ കുർബ്ബാന സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് നാം ഒരുങ്ങിയിരിക്കേണ്ടത്. ഓരോ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴെല്ലാം അത് യോഗ്യതയോടെയും വിശ്വാസത്തോടുകൂടെയും സ്വീകരിക്കാം. ചിലപ്പോൾ അതു നമ്മുടെ തിരുപ്പാഥേയമായിരിക്കാം; കാരണം, ഏതുനിമിഷവും നമ്മുടെ ജീവിതത്തിലേക്കു മരണം കടന്നുവരാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »