Meditation. - August 2024

യേശുക്രിസ്തുവാണ് ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തത്

സ്വന്തം ലേഖകന്‍ 06-08-2021 - Friday

"ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ 1: 18).

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 6
ചരിത്രത്തിലുടനീളം നിരവധി മനുഷ്യർ തെറ്റായ ദൈവീകസങ്കൽപ്പങ്ങളിൽ വിശ്വസിക്കുകയും ദൈവമല്ലാത്തവയെ ആരാധിക്കുകയും ചെയ്തുപോന്നു. അത് ഇന്നും തുടരുന്നു. ഈ സാഹചര്യത്തിലാണ് പിതാവായ ദൈവം തൻറെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കു അയയ്ക്കുകയും സത്യദൈവത്തെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തത്. യേശുക്രിസ്തുവിലൂടെ ദൈവം നമ്മോട് മാനുഷിക ഭാഷയിൽ സംസാരിച്ചു. നമ്മുടെ വേദനകൾ ഏറ്റുവാങ്ങിക്കൊണ്ട് നമ്മോടൊപ്പം സഞ്ചരിച്ചു. നമ്മുടെ പാപങ്ങൾ ഏറ്റെടുത്തുകൊണ്ട് കുരിശിൽ മരിച്ചു; നമ്മളെ സ്വർഗ്ഗരാജ്യത്തിന് അവകാശികളാക്കാന്‍ അവിടുന്ന് ഉത്ഥാനം ചെയ്ത് പിതാവിന് വലതുഭാഗത്ത് ഇരുന്ന് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.

സ്വർഗ്ഗത്തിലും ഭൂമിയിലും സകല മനുഷ്യന്റെയും അവസ്ഥയ്ക്ക് മാറ്റം വന്നത് ക്രിസ്തു സംഭവത്തിലൂടെയാണ്. സത്യദൈവത്തെ ലോകത്തിനു കാണിച്ചു കൊടുത്തതും മനുഷ്യകുലത്തിന് രക്ഷ പ്രദാനം ചെയ്തതും ആയ ഈ ക്രിസ്തുസംഭവത്തിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അനന്യത പ്രകടമാകുന്നത്. അതിനാൽ മറ്റു മത വിശ്വാസങ്ങളെ ക്രൈസ്തവ വിശ്വാസവുമായി താരതമ്യം ചെയ്യുന്നതും രക്ഷപ്രാപിക്കാൻ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചാൽ മതി എന്നും പഠിപ്പിക്കുന്നതും ഏറ്റവും വലിയ അബദ്ധമായിരിക്കും.

യേശു പിതാവിന്റെ സ്വരം കേൾക്കുകയും പിതാവ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ നമ്മൾ അറിയിക്കുകയും ചെയ്യുന്നു. "അങ്ങ് എനിക്ക് നൽകിയ വചനം ഞാന്‍ അവർക്ക് നൽകി" (യോഹ 17: 8). അതിനാൽ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ ശ്രവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ക്രിസ്തുവിലേക്ക് നോക്കണം. അവന്‍ പറയുന്നതു ശ്രവിക്കണം. അവിടുന്ന് പിതാവിന്റെ വചനം പറയുന്നവൻ മാത്രമല്ല, വചനം മാംസമായി അവതരിച്ചവൻ കൂടിയാണ്. ക്രിസ്തു മനുഷ്യനായി അവതരിച്ച് കുരിശിൽ മരിച്ചു ഉയർത്തെഴുന്നേറ്റ ദൈവവചനമാണ്. അവിടുന്ന് എല്ലാറ്റിന്റെയും കർത്താവാണ്. അതുകൊണ്ട് എല്ലാ വസ്തുക്കളും എന്നേക്കുമായി ക്രിസ്തുവിൽ ഒന്നിക്കപ്പെടുന്നു.

ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തി കൊടുത്തത് യേശുവാണ്. മനുഷ്യവർഗത്തിന് നൽകപ്പെട്ട നിർണായകമായ അത്യന്തികമായ വചനമാണ് അവിടുന്ന്. കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ ഈ സത്യം അതിമനോഹരമായി ഇപ്രകാരം ആവിഷ്കരിക്കുന്നു: "ദൈവം നമ്മുക്ക് തന്റെ ഏകജാതനെ നൽകി. ദൈവത്തിന്റെ ഏകവചനമാണ് പുത്രനായ യേശുക്രിസ്തു. മുന്‍പ് പ്രവാചകൻമാർ വഴി ഭാഗികമായി ചില കാര്യങ്ങൾ പറഞ്ഞ ദൈവം ഇപ്പോൾ തന്റെ പുത്രനിലൂടെ സർവ്വവും ഒന്നിച്ചു പറഞ്ഞിരിക്കുന്നു".
(St. John of the Cross, Ascent of Mount Carmel, II, 22).

വിചിന്തനം
ഈ ലോകം വച്ച് നീട്ടുന്ന തെറ്റായ ദൈവീക സങ്കല്പങ്ങൾക്കിടയിൽ ആണ് മനുഷ്യൻ ജീവിക്കുന്നത്. വിവിധ മതങ്ങളും തത്വശാസ്ത്രങ്ങളും ദൈവത്തെക്കുറിച്ച് വ്യത്യസ്തമായ രീതികളിൽ പഠിപ്പിക്കുന്നു. എന്നാൽ സത്യദൈവത്തെ തിരിച്ചറിയണമെങ്കിൽ നാം യേശു ക്രിസ്തുവിലേക്ക് നോക്കണം. ദൈവം സംസാരിക്കുന്നത് കേൾക്കണമെങ്കിൽ യേശുക്രിസ്തുവിനെ ശ്രവിക്കണം. ദൈവം മനുഷ്യനു നൽകുന്ന രക്ഷ സ്വീകരിക്കണമെങ്കിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കണം. അവിടുന്നാണ് ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തി കൊടുത്തത്. അതിനാൽ ലോക രക്ഷകനായ യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് യഥാർത്ഥമായ ദൈവവിശ്വാസം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »