Meditation. - August 2024

"ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ, ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ"

സ്വന്തം ലേഖകന്‍ 26-08-2023 - Saturday

"മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല" (മത്താ 6: 14-15).

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 26
കർത്തൃപ്രാർത്ഥനയിലെ അഞ്ചാമത്തെ ഈ യാചന മറ്റു യാചനകളിൽ നിന്നു വ്യത്യസ്തമാണ്. കാരണം, ഈ യാചനയുടെ രണ്ടാം ഭാഗമനുസരിച്ച് ഒരു നിബന്ധന കൃത്യമായി പാലിച്ചില്ലെങ്കില്‍ നമ്മുടെ യാചന കേള്‍ക്കപ്പെടുകയില്ല. നമുക്കെതിരെ തെറ്റു ചെയ്തിട്ടുള്ളവരോടു നാം ക്ഷമിച്ചില്ലെങ്കില്‍ ദൈവത്തിന്റെ കാരുണ്യ പ്രവാഹം നമ്മുടെ ഹൃദയത്തിലേക്ക് എത്തിച്ചേരില്ല. സ്നേഹം, ക്രിസ്തുവിന്‍റെ ശരീരം പോലെ അവിഭാജ്യമാണ്. കാണപ്പെടുന്ന സഹോദരനേയോ സഹോദരിയെയോ നാം സ്നേഹിക്കുന്നില്ലെങ്കില്‍ കാണപ്പെടാത്ത ദൈവത്തെയും സ്നേഹിക്കുവാന്‍ നമുക്കു കഴിയുകയില്ല.

നമ്മുടെ സഹോദരിമാരോടും സഹോദരന്മാരോടും ക്ഷമിക്കാന്‍ നാം വിസമ്മതിക്കുമ്പോള്‍ നമ്മുടെ ഹൃദയം അടക്കപ്പെടുകയും അതിന്‍റെ കാഠിന്യം പിതാവിന്‍റെ അനുകമ്പാര്‍ദ്രമായ സ്നേഹത്തിന് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുമ്പോള്‍ നമ്മുടെ ഹൃദയം അവിടുത്തെ കൃപാവരത്തിനു തുറക്കപ്പെടുന്നു.

ഈ "പോലെ" യേശുവിന്‍റെ പ്രബോധനത്തില്‍ ആദ്യമല്ല, "സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതു പോലെ നിങ്ങള്‍ പരിപൂര്‍ണനായിരിക്കുവിന്‍", "നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍", "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍". പ്രായോഗികമായി ചിന്തിച്ചാൽ, ദൈവിക മാതൃക അനുകരിച്ചുകൊണ്ട് കര്‍ത്താവിന്‍റെ ഈ കല്‍പനകൾ പാലിക്കുക അസാധ്യമാണ്. അപ്പോൾ നാം എന്തുചെയ്യണം? ഇവിടെയാണ് നാം ക്രിസ്തുവിലേക്കും അവിടുത്തെ വാഗ്ദാനമായ പരിശുധാത്മാവിലേക്കും തിരിയേണ്ടത്.

നമ്മുടെ ദൈവം വെറുതെ കുറെ കൽപനകൾ നൽകിയിട്ട് അതു പാലിക്കാൻ നമ്മോട് ആവശ്യപ്പെടുന്ന ദൈവമല്ല. നമ്മൾ ബലഹീനരാണെന്നും പാപത്തിൽ വീണുപോകുന്നവരാണെന്നും അറിയുന്ന ദൈവം നമ്മുക്ക് അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിനെയും അവനിലൂടെ പരിശുധാത്മാവിനെയും നൽകിയിരിക്കുന്നു. ദൈവം ക്രിസ്തുവില്‍ നമ്മോടു ക്ഷമിച്ചതുകൊണ്ട് നമുക്കും പരസ്പരം ക്ഷമിക്കാന്‍ സാധിക്കുന്നു. നമ്മുടെ ജീവിതത്തിലെ മുറിവേറ്റ ഓർമ്മകൾ പലപ്പോഴും നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുന്നതിൽ നിന്നും നമ്മെ തടയുന്നു. എന്നാൽ കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കളോട് ക്ഷമിച്ച ക്രിസ്തുവിനോട് നമ്മുടെ ജീവിതത്തിലെ ക്ഷമിക്കാൻ കഴിയാത്ത അവസ്ഥകളെ ചേർത്തുവയ്ക്കുമ്പോൾ നമ്മുക്കും ക്ഷമിക്കാൻ സാധിക്കും.

നാം ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടെങ്കിലും പാപത്തില്‍ വീഴുന്നതില്‍ നിന്നും ദൈവത്തില്‍ നിന്ന്‍ അകലുന്നതില്‍ നിന്നും വിരമിക്കുന്നില്ല. "ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ" എന്ന യാചനയിലൂടെ ധൂര്‍ത്ത പുത്രനെപ്പോലെ നാം അവിടുത്തെ പക്കലേക്കു തിരിച്ചു വരുന്നു. ചുങ്കക്കാരനെപ്പോലെ നാം പാപികളാണെന്ന് അവിടുത്തെ മുമ്പാകെ ഏറ്റു പറയുന്നു. നമ്മുടെ പ്രത്യാശ ശക്തമാണ്. കാരണം, അവിടുത്തെ പുത്രനില്‍ നമുക്കു രക്ഷയുണ്ട്. പാപപ്പൊറുതിയുമുണ്ട്.

വിചിന്തനം
"ക്ഷമിക്കുക" എന്നത് ക്രൈസ്തവ പ്രാര്‍ത്ഥനയുടെ മകുടമാണ്. ദൈവത്തിന്‍റെ കാരുണ്യത്തോടു സമരസപ്പെട്ട ഹൃദയങ്ങള്‍ക്കു മാത്രമേ, പ്രാര്‍ത്ഥനയുടെ ദാനം സ്വീകരിക്കാനാവൂ. അതിനായി നാം ക്ഷമ എന്ന പുണ്യം ശീലിക്കണം. നമ്മുടെ ലോകത്തില്‍ സ്നേഹം പാപത്തെക്കാള്‍ ശക്തമാണെന്നും ക്ഷമിക്കല്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്നലത്തെയും ഇന്നത്തെയും രക്തസാക്ഷികള്‍ യേശുവിന് ഈ സാക്ഷ്യം നല്‍കുന്നു. ക്ഷമിക്കലാണ് ദൈവമക്കള്‍ക്ക് അവരുടെ പിതാവിനോടും മനുഷ്യര്‍ക്കു പരസ്പരവും അനുരഞ്ജനപ്പെടുന്നതിന് ആവശ്യമായ അടിസ്ഥാന വ്യവസ്ഥ. മറ്റുള്ളവരുടെ തെറ്റുകൾ നാം ക്ഷമിക്കുന്നില്ലങ്കിൽ നമ്മുടെ തെറ്റുകളും ക്ഷമിക്കപ്പെടുകയില്ല എന്ന യേശുവിന്റെ വാക്കുകൾ നമ്മുക്കു എപ്പോഴും ഓർമ്മിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »